പോലീസ് നരവേട്ട ന്യായമോ ?

സിബി ഡേവിഡ്

നിർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാടും ഇന്ന് കൊറോണ ഭീതിയിൽ നെട്ടോട്ടമോടുകയാണ് . സർക്കാരിന്റെ സമയോചിതം ഉള്ള പ്രവർത്തനങ്ങൾ കൊണ്ട് ഇതുവരെ സാമാന്യം ഭേദപ്പെട്ട രീതിയിൽ രോഗ നിയന്ത്രണം വിജയകരമായി കൊണ്ടെത്തിച്ചുവരുന്നു. പ്രേത്യകിച്ചു പോലീസിന്റെ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്. എന്നാൽ, ഇരുപത്തൊന്നു ദിവസ ലോക് ഡൌൺ പ്രഖ്യാപിച്ചതുമുതൽ പേ പിടിച്ച മാതിരി പോലീസ് ഓടി നടന്ന് കൈയ്യിൽ കിട്ടിയവരെയെല്ലാം വടികൊണ്ട് തല്ലി ചതയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു വരുന്നു. ഇതിൽ ചില ദൃശ്യങ്ങൾ തികച്ചും ഞെട്ടിച്ചുകളഞ്ഞു. യാതൊരു ചോദ്യവും കൂടാതെ വണ്ടിയിൽ നിന്നും ചാടിയിറങ്ങി മുളവടി കൊണ്ട് തലങ്ങും വിലങ്ങും പൊരിഞ്ഞ തല്ല്. ഓർക്കാപ്പുറത്ത് അടി കൊണ്ട് ആളുകൾ ജെളിപിരി കൊണ്ട് ഓടുന്നു.
പോലീസിന്റെ ചോദ്യമിതാണ് – കേന്ദ്ര ഗവണ്മെന്റ് അറിയിച്ചു, സംസ്ഥാന സർക്കാർ അറിയിച്ചു, പത്രങ്ങൾ അറിയിച്ചു. എന്നിട്ടും നിങ്ങൾക്ക് മനസിലായില്ലേ ? ഇതും പറഞ്ഞു ആക്രോശിച്ചുകൊണ്ടാണ് കിട്ടിയവരെയെല്ലാം പൊതിരെ തല്ലിയതും, ഏത്തമിടിച്ചതും, നടുറോഡിൽ ശയന പ്രദക്ഷിണം ചെയ്യിച്ചതും.
വിദേശത്തിരുന്നുകൊണ്ടു കേരളത്തിലോ ഇന്ത്യയിലോ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയേണ്ടുന്ന കാര്യം തനിക്കുണ്ടോ എന്ന് ന്യായമായും ഇപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. ശരിതന്നെ. അതിന്റെ വിശദീകരണം ഞാൻ പുറകാലെ തരാം.
ഒരു വ്യക്തി നിയമലംഘനം നടത്തിയാൽ ന്യായമായും അതീവഗുരുതരമായ കുറ്റകൃത്യമല്ലെങ്കിൽ അത് കറക്റ്റ് ചെയ്യാൻ അയാൾക്ക്‌ അവസരം കൊടുക്കാം. നിയമവിരുദ്ധമായി കൂട്ടം കൂടിയാൽ പിരിഞ്ഞുപോകാൻ ലൗഡ് സ്പീക്കറിൽ അറിയിപ്പ് കൊടുക്കാം. അനുസരിച്ചില്ലെങ്കിൽ അത് പറഞ്ഞു മനസ്സിലാക്കിയതിനു ശേഷം അറസ്റ് ചെയ്യാം അല്ലെങ്കിൽ ഉയർന്ന ഫൈൻ ചുമത്താം. അറസ്റ്റ് നിരസിക്കുകയോ, പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ബലം പ്രയോഗിക്കാം. ഇതല്ലാതെ, കണ്ടാലുടൻ മുളവടിക്കടിക്കുക ! ചില ചിത്രങ്ങളൊക്കെ ഭയാനകമാണ്. ഇത് ലോകം കാണുകയാണ്. പുറകാലെ കുറെ ചോദ്യങ്ങൾ ലോക രാജ്യങ്ങൾ ഇന്ത്യയോട് ചോദിച്ചേക്കാം. ഒരുപക്ഷെ ഇന്ത്യ ഉത്തരം പറയേണ്ടി വരും. മനുഷ്യാവകാശം, ജനാധിപത്യം ഇവയൊക്കെ മാനിക്കുകയും പരിഗണിക്കുകയും ചെയ്യുകയാണെങ്കിൽ മാത്രം.

വെറും മൃഗങ്ങളെക്കാളും നിസ്സാരമായി, നീചമായി കരുതി മനുഷ്യരെ തല്ലുന്ന ഈ കാഴ്ചകൾ പുറം ലോകത്ത് ഇന്ത്യയെ കുറിച്ചും ഇന്ത്യക്കാരെ കുറിച്ചും ഒരു നല്ല ഇമേജ് തരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഈ കാഴ്ചകൾ നമ്മളെ വളരെ നിസാരന്മാരായി കാണാനും മിസ് ട്രീറ്റ് ചെയ്യാനും വിദേശികളെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയിൽ നിങ്ങൾ ഇങ്ങനെയാണ് പരിഗണിക്കപ്പെടുന്നതെങ്കിൽ പിന്നെ ഞങ്ങൾ എന്തിനു നിങ്ങളെ ബഹുമാനിക്കണം എന്ന് വിദേശികൾക്ക് തോന്നാം.
പോലീസ് അക്രമം എല്ലാ രാജ്യങ്ങളിലും ഉണ്ടാകാറുണ്ട്. അതിനു വേർതിരിവില്ല. പ്രേത്യകിച്ചു വെള്ളക്കാരുടെ നാട്ടിൽ കറുത്ത വംശജർക്ക് എതിരെ വളരെ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അമേരിക്കയിൽ അത്തരം അതിക്രമങ്ങൾ നിയമപ്രകാരം കൈകാര്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. ചുരുക്കം ചില കേസുകളിൽ ആക്ഷേപങ്ങൾക്കിടയായിട്ടും ഉണ്ട്. അത് പക്ഷെ വംശീയമോ, വർഗീയമോ, രാഷ്ട്രീയമോ ആയ വിഷയങ്ങളാണ്. ചെറിയൊരു വിഭാഗം എങ്കിലും ആളുകൾ പോലീസ് ജോലി തിരഞ്ഞെടുക്കുന്നതുപോലും വല്ലവന്റെയും പിടലിക്ക് പിടിക്കാനുള്ള ഒരു അവസരമായിട്ടാണെന്ന് പറഞ്ഞാൽ അതിശയിക്കേണ്ടതില്ല. സ്‌കൂളിൽ, കോളേജിൽ ഒക്കെ ചട്ടമ്പി കളിച്ചു രാഷ്ട്രീയം കളിച്ചു പോലീസ് ജോലി നേടുന്നവന് എന്ത് സദാചാര ബോധം ? അവനു പ്രതിബന്ധത രാഷ്ട്രിയക്കാരോടാണ്. ഒരു സേവനം എന്ന നിലയിൽ പോലീസ് ജോലിക്കു പോകുന്ന എത്ര പേരുണ്ടാകും ? ആ ജോലി ആവശ്യപ്പെടുന്ന ദയ, കരുണ ഇതൊക്കെ എവിടൂന്നു കിട്ടാൻ.
ഇവിടെ, ഒരു പ്രേത്യക സാഹചര്യത്തിൽ പോലീസ് എങ്ങനെ കൈകാര്യമ ചെയ്യുന്നു എന്നതാണ് വിഷയം.
ഇവിടെ ചില മറു ചോദ്യങ്ങൾ ഉണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല. ഇത്തരം ഒരു ഭയാനകമായ സാഹചര്യം ഉള്ളപ്പോൾ, വളരെ വ്യക്തമായ നിർദേശങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ആളുകൾ പൊതുവിൽ കൂടുന്നു. ശരിയാണ്, പൊതുവെ മലയാളികൾക്ക് ഒരു കാര്യം ശരിയായി പാലിക്കുന്നതിൽ വളരെ വിമുഖതയുള്ള കൂട്ടരാണ്. അത് പോലീസ് പറഞ്ഞാലും, സർക്കാര് പറഞ്ഞാലും കണക്കാ. എവിടെ പോയാലും മലയാളിക്ക് അവന്റെ സ്വതവേ ഉള്ള ചില രീതികളുണ്ട്. എന്നാൽ സായിപ്പിന്റെ നാട്ടിൽ ചെന്നാൽ പിന്നെ ഇത്ര അച്ചടക്കമുള്ള ഒരു ജനത്തെ വേറെങ്ങും കാണാനും കിട്ടില്ല. സ്വന്തം നാട്ടിൽ പോലീസ് പറഞ്ഞാൽ നമുക്ക് അത് പാലിക്കാൻ ഇത്തിരി പ്രയാസമാ. കാരണം നമ്മൾ അങ്ങനെയാണ് പഠിച്ചിരിക്കുന്നത്. നമ്മൾ ഏതെങ്കിലും പാർട്ടിയുടെ ആളായിരിക്കുമല്ലോ. അപ്പോൾ നമുക്ക് നിയമത്തെ വെല്ലു വിളിക്കാനും, വേണ്ടി വന്നാൽ വാഹനങ്ങൾ തല്ലിപൊളിക്കാനും, കല്ലെറിയാനും നമ്മളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. ഇതെവിടെയാണ് നമ്മൾ പഠിച്ചത്? നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലും. ആരാണ് നമ്മളെ ഇതൊക്കെ പഠിപ്പിച്ചത്? നമ്മുടെ നേതാക്കന്മാർ. അപ്പോൾ പിന്നെ എന്തിനാണ് നമ്മൾ നിയമം പാലിക്കുന്നത് ? ഓർക്കുന്നില്ലേ നമ്മുടെ നിയമ നിർമാതാക്കൾ നിയമസഭയിൽ സ്പീക്കറുടെ കസേര പൊട്ടിച്ചു മറിച്ചിടുന്നത് ? ഓർക്കുന്നില്ലേ കണ്ണൂരിൽ ആ പിഞ്ചു കുഞ്ഞുങ്ങളുടെ അവയവങ്ങൾ ബോംബേറിൽ നഷ്ടപ്പെട്ടത്? ഇതൊക്കെ നമ്മളെ പരിശീലിപ്പിക്കുന്നതും ഇതേ നേതാക്കന്മാരാണ്.
അതുകൊണ്ടു നമ്മൾ നിയമം പാലിക്കേണ്ടതില്ല എന്നൊരു തോന്നൽ നമുക്കുണ്ട്. അതുകൊണ്ടാണ് നമ്മൾ നിരോധനം നിൽക്കുമ്പോഴും കവലയിൽ വന്ന് എത്തി നോക്കുന്നത്. ആദ്യം, നിയമത്തെയും നിയമ സംവിധാനങ്ങളെയും ബഹുമാനിക്കാൻ പഠിക്കണം. അത് അമ്മ തന്നെ നമ്മളെ പഠിപ്പിക്കണം. പ്രാഥമിക സ്‌കൂളുകളിൽ പഠിപ്പിക്കണം. പള്ളികളിൽ പഠിപ്പിക്കണം. അമ്പലങ്ങളിൽ പഠിപ്പിക്കണം. എങ്കിൽ മാത്രമേ ശരിയായ രാജ്യബോധവും രാഷ്ട്രബോധവും ഒക്കെ നമുക്ക് ഉണ്ടാകു.
സാമൂഹ്യ മാധ്യമത്തിൽ കണ്ട ഒരു പോസ്റ്റിങ്ങ് ഇങ്ങനെയാണ് – വെളിയിലിറങ്ങിയാൽ വെടിവയ്‌ക്കും എന്ന നിയമം വന്നാലും വെടി വയ്ക്കുന്നുണ്ടോ എന്നറിയാൻ ചിലർ പുറത്തിറങ്ങും. എത്ര ശരിയാണ്.
ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്ത്‌ കോൺഗ്രെസ്സെ, എന്ന് പഴയ ഒരു കമ്മ്യൂണിസ്റ് ചൊല്ലുണ്ട് കേരളത്തിൽ.
അമേരിക്കയിലും ഗൾഫിലും ഇരുന്നുകൊണ്ട് കേരളത്തിലെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ എന്താ ഇത്ര തിടുക്കം എന്ന് നിങ്ങളിൽ ചിലരെങ്കിലും നെറ്റി ചുളിക്കുന്നുണ്ടാകാം. അങ്ങനെ നെറ്റി ചുളിക്കാൻ വരട്ടെ. ഞങ്ങൾക്കും ചില അവകാശങ്ങളൊക്കെ ഈ കേരള മണ്ണിലുണ്ട്. അവകാശങ്ങളെക്കാളുപരി ചില ഉത്തരവാദിത്ത്വങ്ങൾ ഉണ്ട്. ഇത് ഞങ്ങളുടേതും കൂടിയാണ്. ജനിച്ച നാളുമുതൽ ഇന്ന് വരെ ഒരു വിദേശ മലയാളിയും സ്വപ്നം കാണുന്ന ഒരു കേരളം ഉണ്ട്. ഒരിന്ത്യ ഉണ്ട്. അതിനു വേണ്ടിയാണ് അവൻ വിയർപ്പൊഴുക്കിയതൊക്കെയും സ്വരുക്കൂട്ടി സമ്പാദിച്ചതൊക്കെയും അയച്ചുകൊടുത്തും നിക്ഷേപിച്ചും കേരളത്തിലേക്കു എന്നേക്കുമായുള്ള ഒരു തിരിച്ചുവരവിനായി ഒരുങ്ങുന്നത്. വിദേശത്തുള്ള ഓരോ യഹൂദനും അവന്റെ വാഗ്ദത്ത നാടായ യിസ്രായേലിൽ ഒരു നാൾ എത്തിച്ചേരാൻ കൊതിച്ചിരിക്കുന്നതു പോലെ. ലോക വികസിത രാജ്യങ്ങളോടൊപ്പം ജീവിത നിലവാരം മെച്ചപ്പെടുത്തിയാൽ ഒരു സംശയവും വേണ്ട. വിദേശത്തുള്ള ഞങ്ങൾ മുഴുവൻ മലയാളികളും എപ്പോൾ നാട്ടിലെത്തി എന്ന് നോക്കിയാൽ മതി. ജന്മനാടിന്റെ ജീവിത സാഹചര്യങ്ങൾ കൊണ്ടാണ് ഓരോ മലയാളിയും ഇന്ത്യക്കാരനും മെച്ചപ്പെട്ട സാദ്ധ്യതകൾ തേടി വിദേശത്തു പോകേണ്ടി വരുന്നത്. അതുകൊണ്ടു ജന്മനാട്ടിൽ അവർക്കു ഒരാവകാശവും ഇല്ല എന്നോ അഭിപ്രായം പറയാൻ പാടില്ല എന്നോ തെറ്റിദ്ധരിക്കേണ്ട. പുരിഞ്ചിതാ…