ന്യൂജേഴ്സി: ഇന്ത്യന്‍ വംശജരായ ദമ്പതികളെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍ ദുരൂഹത. ആദ്യ ഘട്ടത്തില്‍ ആത്മഹത്യയാണെന്നു കരുതിയിരുന്നുവെങ്കിലും കൊലപാതകമാണെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. ഗർഭിണിയായ ഗരിമ കോഠാരി (35) ഭര്‍ത്താവ് മന്മോഹന് മല് (37) എന്നിവരാണ് ന്യൂജേഴ്സിയില്‍ മരിച്ചത്. ന്യൂജേഴ്സിയില്‍ ഇരുവരും ഇന്ത്യന്‍ റസ്റ്റൊറന്റ് നടത്തി വരികയായിരുന്നു. ഗരിമയുടെ മേല്‍നോട്ടത്തിലായിരുന്നു റസ്റ്റൊറന്റ് പ്രവര്‍ത്തിച്ചത്.
ഏപ്രിൽ 26ന് മന്മോഹനെ മരിച്ച നിലയില്‍ ഹഡ്സണ്‍ നദിയിലാണ് കണ്ടെത്തിയത്. ന്യൂജേഴ്സിയിലെ താമസസ്ഥലത്താണ് ഗിരിമ കോഠാരിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ഗരിമയുടെ ശരീരത്തിൽ നിറയെ മര്‍ദനത്തിന്റെ പാടുകളുണ്ടെന്ന് പോലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ല.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂര്‍വ വിദ്യാര്‍ഥിയായ മന്മോഹന്, കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്.