മലപ്പുറത്ത് കൊവിഡ് രോഗികള്‍ കൂടുന്നു; ജില്ലയില്‍ ചികിത്സയിലുള്ളത് 15 പേര്‍

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി മലപ്പുറത്ത് കൊവിഡ് ബാധിതര്‍ കൂടുന്നു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. നിലവില്‍ ചികിത്സയിലുള്ള 15 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ പത്തുപേരും ചെന്നൈയില്‍ നിന്നെത്തിയ മൂന്നുപേരും മുംബൈയില്‍ നിന്നെത്തിയ രണ്ടുപേരുമാണ് രോഗം സ്ഥിരീകരിച്ച് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മുംബൈയില്‍ നിന്നും ചെന്നൈയില്‍ നിന്നും സര്‍ക്കാര്‍ അനുമതിയോടെയാണ് അഞ്ചുപേര്‍ ജില്ലയിലെത്തിയത്.

ചികിത്സയില്‍ കഴിയുന്ന 15 പേരില്‍ ആറു പേരും രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പിന്നീട് ലക്ഷണം കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേരെ വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് നേരിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പരിശോധന ഫലം പോസിറ്റിവ് ആവുകയായിരുന്നു.

ഏഴ് പേരെ കൊവിഡ് കെയര്‍ സെന്‍സറുകളില്‍ നിന്ന് രോഗലക്ഷണം കാണിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലയില്‍ ഇപ്പോള്‍ 3655 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഒരാഴ്ച മുന്‍പ് 841 പേര്‍ മാത്രമായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്.