കാലാവസ്ഥയിലെ മാറ്റം വൈറസ് വ്യാപനത്തിന്റെ ആക്കം കൂട്ടിയേക്കാം;കൂടുതല്‍ പഠനങ്ങള്‍ വേണം

തിരുവനന്തപുരം:കേരളത്തില്‍ അതിതീവ്ര കോവിഡ് ബാധയുണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്ധര്‍. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് വൈറസ് വ്യാപനത്തിന്റെ ആക്കം കൂട്ടിയേക്കാമെന്നാണ് വിദേശ രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വയനാട്ടില്‍ ചെന്നൈയില്‍നിന്ന് വന്ന ഒരു രോഗിയില്‍നിന്ന് 15 പേരിലേക്കാണു കോവിഡ് പകര്‍ന്നത്. കാസര്‍കോട്, മുംബൈയില്‍നിന്നെത്തിയ ആളില്‍നിന്ന് 5 പേരിലേക്കും രോഗം പകര്‍ന്നു. ഇത് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.നിലവില്‍ കടുത്ത ലക്ഷണങ്ങളുളളവരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.അത് പോരെന്നും ടെസ്റ്റ് കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെ പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

കോവിഡ് പരിശോധനയില്‍ ദേശീയ ശരാശരിയേക്കാളും പിന്നിലാണ് കേരളം. മേയ് ആദ്യവാരം രോഗബാധിതരുടെ എണ്ണം കുറഞ്ഞതും ചെറിയ ലക്ഷണങ്ങളുളളവരെ പരിശോധിക്കേണ്ടെന്ന മാനദണ്ഡം കാരണമാണ്. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ റെഡ്‌സോണുകളില്‍നിന്ന് കൂടുതല്‍ പേര്‍ സംസ്ഥാനത്തേയ്‌ക്കെത്തുമ്പോള്‍ പുതിയ സാഹചര്യം കണക്കിലെടുത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാലെ മതിയാകൂ.

രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്ത ഇടുക്കിയിലെ ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതും സമൂഹത്തില്‍ അറിയപ്പെടാത്ത രോഗബാധിതരുണ്ടാകാനുളള സാധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

കടുത്ത ശ്വാസകോശ രോഗമുളളവരെയും പനി തുടങ്ങിയ ലക്ഷണങ്ങളുളളവരെയും കൂടുതലായി പരിശോധിക്കേണ്ടത് ഈ പുതിയ സാഹചര്യത്തില്‍ അത്യവശ്യമാണ്. അപ്പോഴും രാജ്യത്തുടനീളമുളള ടെസ്റ്റ് കിറ്റുകളുടെ കുറവ് സംസ്ഥാനത്തിനും വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.