ഒടുവില്‍ ചേതനയറ്റ പ്രിയതമയുടെ മുഖം കണ്ടു.. വിജയകുമാറിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍

ഒടുവില്‍ വിജയകുമാര്‍ തന്റെ ഭാര്യയുടെ ചേതനയറ്റ മുഖം കണ്ടു. ആ നെറുകയിലൊരുമ്മ നല്‍കി. ലോക്ക് ഡൌണ്‍ സമയത്തു ഭാര്യയുടെ മുഖം അവസാനമായി കാണാന്‍ വിജയകുമാര്‍ (48 ) കാത്തിരുന്നത് ഏഴുനാള്‍. ഒടുവില്‍ പറന്നെത്തിയത്, ഇനിയില്ലെന്ന ആ സത്യത്തിനുമുന്നിലേക്ക്. ഭാര്യ ഗീത (40) മെയ് ഒമ്ബതിനു ഹൃദയാഘാതത്തെതുടര്‍ന്നാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീടിനു അടുത്തുള്ള ഡോക്ടറെ കാണിച്ചു. അപ്പോഴേക്കും ശരീരം തളര്‍ന്ന് ഉടന്‍ മരിക്കുകയായിരുന്നു ഗീത.

ദുബായില്‍ 22 വര്‍ഷമായി ഇലക്‌ട്രീഷ്യനാണ്കൊല്ലങ്കോട് ആനമാറി വടുകമ്ബാടം വീട്ടില്‍ വിജയകുമാര്‍. ഭാര്യയുടെ വേര്‍പാട് അറിഞ്ഞ് ദുബായില്‍ നിന്ന് നാട്ടിലെത്താന്‍ കാത്തിരുന്നത് ഒരാഴ്ച. മൂന്നുമാസം മുമ്ബ് നാട്ടില്‍വന്നു മടങ്ങി. ഗീതയുടെ മരണവിവരം അറിഞ്ഞ് നാട്ടിലെത്താനുള്ള എല്ലാ ശ്രമവും ലോക്ക് ഡൗണില്‍ പാഴായി. രണ്ടുതവണ ദുബായ് വിമാനത്താവളത്തിലെത്തി. ആരെങ്കിലും ടിക്കറ്റ് റദ്ദാക്കിയാല്‍ ആ സൗകര്യം ഉപയോഗിച്ച്‌ വിമാനത്തില്‍ വരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്തിനു സമയം ലഭിച്ചത് ശനിയാഴ്ചയാണ്.

വൈകിട്ട് ആറിനു നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയ വിജയകുമാര്‍ രാത്രി 11.30 ന് കൊല്ലങ്കോട് എത്തി. ഞായറാഴ്ച രാവിലെ പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തിലെത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സൂക്ഷിച്ച ഗീതയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ ചന്ദ്രനഗറിലെത്തി. ശ്മശാനത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ലോക്ക്ഡൗണ്‍ നിര്‍ദേശം പാലിച്ച്‌ മൃതദേഹം സംസ്കരിച്ചു. ഇവര്‍ക്ക് മക്കളില്ല.വിജയകുമാര്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. 14 ദിവസം ഇവിടെ ഇനി നിരീക്ഷണത്തില്‍.