ഉത്രയുടെ മരണത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്. പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ വീട്ടിലെത്തി ക്രൈബ്രാഞ്ച് സംഘം പരിശോധന നടത്തി. ഉത്രയുടെ മരണം കൊലപാതകമാണെന്ന് കാണിച്ച് ബന്ധുക്കള്‍ കൊട്ടാരക്കര റൂറല്‍ എസ്സ് പി ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ക്രൈബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉത്രയുടെ വീട്ടില്‍ എത്തിയത്.

ഉത്രയുടെ മരണം കൊലപാതകമാണന്ന് ബന്ധുക്കള്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തിയ സംഘം വീടും പരിസരവും പരിശോധിച്ചു. ഉത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. വീടിന് സമിപത്തെ മറ്റ് വീടുകളും പരിസരവും നേരിട്ട് കണ്ട് വിലയിരുത്തി. സ്വര്‍ണവും സ്വത്തും തട്ടിയെടുക്കാന്‍ വേണ്ടി കരുതികൂട്ടി കൊലനടത്തിയതാണെന്നാണ് ഉത്രയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ മെയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഭര്‍ത്താവിന്റെ പറക്കോട്ടുള്ള വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് ചികിത്സ കഴിഞ്ഞ് സ്വന്തം വിശ്രമിക്കുന്നതിനിടയിലാണ് രണ്ടാം തവണയും പമ്പ് കടിയേറ്റത്.