ഉത്ര കൊലക്കേസ് ; സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കസേില്‍ പ്രതികളായ ഭര്‍ത്താവ് സൂരജിന്റെയും പാമ്പുപിടിത്തക്കാരനായ സുരേഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി. പുനലൂര്‍ കോടതിയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയത്.

സമാനതകളില്ലാത്ത കേസായതിനാല്‍ പ്രതികളെ കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്.

ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ അഞ്ചലിലെയും അടൂരിലെയും വീടുകളിലും പാമ്പിനെ കൈമാറിയ ഏനാത്തുമടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുരേഷിനെയും അഞ്ചല്‍ ഒഴികെ ബാക്കിയുള്ള ഇടങ്ങളിലെല്ലാം കൊണ്ടുപോയി തെളിവെടുത്തിരുന്നു.

ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ നിരവധി കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. അടൂരിലെ വീട്ടില്‍ ഉത്ര ആദ്യം കണ്ടത് ചേരയെയാണെന്നാണ് സൂരജ് ആവര്‍ത്തിച്ച് പറയുന്നത്.

സൂരജിന്റെ ബാഗില്‍ നിന്നും ഉറക്കഗുളികളും വേദനസംഹാരികളും പൊലീസ് കണ്ടെടുത്തിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് സൂരജ് ഗുളികകള്‍ വാങ്ങിയത്. ഗുളികകള്‍ നല്‍കിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.