അഞ്ചേരി ബേബിവധക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന വിടുതല്‍ ഹരജി തള്ളിയതോടെ എം.എം. മണി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സി.പി.എമ്മിന്‍െറ ജില്ലാ സെക്രട്ടറി, മന്ത്രി തുടങ്ങി നേതാക്കള്‍ കൊലപാതകക്കേസില്‍ പ്രതിയായതോടെ ഭരണകക്ഷിയുടെ പ്രിതച്ഛായയ്ക്ക് വന്‍ കോട്ടമാണ് സംഭവിച്ചിരിക്കുന്നത്.
എന്നും വിവാദങ്ങളില്‍ തിളങ്ങി നിന്നിരുന്ന മണി ഏറെ വിവാദങ്ങളും തന്റെ പ്രസംഗങ്ങളിലൂടെ ക്ഷണിച്ചു വരുത്തിയവയായിരുന്നു. സിപിഎമ്മിനെ ഇടുക്കി ജില്ലയില്‍ മുന്നില്‍ നിന്ന് നയിച്ച മണി ആദ്യം വി.എസ്.അച്യതാനന്ദന്റെ അടുപ്പക്കാരനായിരുന്നു. മൂന്നാര്‍ ഒഴിപ്പിക്കലോടെ പിണറായി വിജയനോട് അടുത്തു. പിന്നീട് ഇങ്ങോട്ട് പിണറായിക്കൊപ്പം ഉറച്ചു നിന്നതിന്റ സമ്മാനമായാണ് മന്ത്രികുപ്പായം.
നവംബര്‍ ഇരുപത്തിരണ്ടാം തീയതിയാണ് മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിയായി ഒരു മാസം തികഞ്ഞപ്പോള്‍ തന്നെ ആ പണി അവസാനിപ്പിക്കേണ്ട സാഹചര്യം ഒരുക്കിയിരിക്കുകയാണ് ഇന്നത്തെ കോടതി വിധി. ഒരു കൊലകേസില്‍ പ്രതിയായ ആള്‍ എങ്ങനെ മന്ത്രിയായി തുടരും എന്ന ധാര്‍മ്മിക ചോദ്യത്തിന് മറുപടി നല്‍കാന്‍ സിപിഎമ്മിന് പൊതുസമൂഹത്തിന് മുന്നില്‍ ഏറെ കക്ഷപ്പെടേണ്ടിവരും.
നിലവില്‍ തന്നെ പ്രതിഛായ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ ഇതിന് തയാറാകും എന്നു തോന്നുന്നില്ല. ഈ വിധിയെ രാഷ്ട്രീയമായും നിയപരമായും നേരിടുമെന്ന് മണി പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ ഇതിന് സിപിഎമ്മിനുള്ളില്‍ നിന്നും ഇടതു മുന്നണിയില്‍ നിന്നും എത്രത്തോളം പിന്തുണ ലഭിക്കുമെന്നത് കാത്തിരുന്നു കാണാം.
ആറുമാസം മാത്രം പ്രായമായ പിണറായി മന്തി സഭയിലെ രണ്ടാമത്തെ മന്തിയാണ് രാജി സാഹചര്യം നേരിടേണ്ടി വരുന്നത്. ആദ്യം ബന്ധു നിയമനത്തില്‍പെട്ട് ഇ.പി.ജരാജന്‍ രാജിവെച്ചു പോയി. ആ ഒഴിവിലെത്തിയ മണിയും ഇപ്പോള്‍ അതേപാതയിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മന്ത്രിയാകാതിരുന്ന ഏക സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ് മണി. കേസില്‍ ഇടുക്കിയിലെ ജില്ലാ സെക്രട്ടറിയും പ്രതിയായതോടെ പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്നുറപ്പാണ്. നിലവില്‍ തന്നെ രാജി ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി കഴിഞ്ഞു.