യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തന്‍

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തനെ അനുസ്മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സഖാവ് പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സഖാവ് പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. തടവുകാരനായിരിക്കെ അസുഖം മൂര്‍ച്ചിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഖാവ് നിര്യാതനായ വാര്‍ത്ത ഏറെ ദുഖിപ്പിക്കുന്നതാണ്. യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തന്‍. അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നു. പാനൂര്‍ ഏരിയയില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ച നിര്‍ഭയനായ ഒരു പോരാളിയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന സഖാവ് കുഞ്ഞനന്തന്‍, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ടാണ് പാനൂര്‍ ഏരിയയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനായി പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ ശത്രുക്കള്‍ക്ക് പോലും അദ്ദേഹം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു. അത്രമാത്രം ജനകീയനായ നേതാവിനെ കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത്.