കോവിഡ് 19; ചെന്നൈ അടക്കമുള്ള അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന് വിദഗ്ധ സമിതി

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വൈറസ് അതിതീവ്രമായി വര്‍ധിച്ച സാഹചര്യത്തില്‍ ചെന്നൈ അടക്കമുള്ള അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന് വിദഗ്ധ സമിതി.

റോയപുരം, കോടമ്പക്കം, തേനംപെട്ട്, അണ്ണാനഗര്‍ ഉള്‍പ്പടെ ആറ് മേഖലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്നാണ് ശുപാര്‍ശ. അതേ സമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച ഉന്നതതല യോഗം പുരോഗമിക്കുകയാണ്.ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളും എല്ലാം യോഗം ചേര്‍ന്ന ശേഷമാണ് സ്ഥിതി വിലയിരുത്തുന്നത്.

അതേസമയം, തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ 56 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി ഉയര്‍ന്നു. സെക്രട്ടറിയേറ്റിലെ പ്രസ് റൂം അടച്ചു. തമിഴ്‌നാട്ടിലെ 44000 ത്തിലധികം കോവിഡ് ബാധിതരില്‍ 32000 ത്തോളം പേര്‍ ചെന്നൈയിലാണ്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇ പാസുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.