ദില്ലിയിലും അതിര്‍ത്തിയിലും,തിരക്കിട്ട ചര്‍ച്ചകള്‍

ദില്ലി:ലഡാക്കിലെ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍ ദില്ലിയിലും അതിര്‍ത്തിയിലും തിരക്കിട്ട ചര്‍ച്ചകളാണ് തുടരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന് തൊട്ടുമുമ്ബ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. രാജ്നാഥ് സിംഗും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. കരസേനയുടെ പ്രസ്താവനയോ വാര്‍ത്താസമ്മേളനമോ ഇതിന് ശേഷം പ്രതീക്ഷിക്കപ്പെടുന്നു.

യോഗത്തിന് തൊട്ടുമുമ്ബും ശേഷവും പ്രതിരോധമന്ത്രി കരസേനാമേധാവി എം എം നരവനെയുമായി കൂടിക്കാഴ്ച നടത്തി. ഇപ്പോള്‍ ദില്ലിയില്‍ പ്രതിരോധമന്ത്രിയുടെ വസതിയില്‍ പ്രതിരോധസേനാതലവന്‍ ബിപിന്‍ റാവത്ത്, കരസേനാമേധാവി എം എം നരവനെ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുക്കുന്ന രണ്ടാംവട്ട ചര്‍ച്ച നടക്കുകയാണ്. അതിര്‍ത്തിയില്‍ ഇപ്പോഴും ഇന്ത്യ- ചൈന ഉന്നത സൈനികോദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ച തുടരുകയുമാണ്.

അതേസമയം, ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്കെതിരെ ശക്തമായ പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ ശക്തമായ പ്രതിഷേധം ഇന്ത്യയെ ചൈന അറിയിച്ചെന്നും, വിദേശകാര്യവക്താവ് സാവോ ലിജിയന്‍ വ്യക്തമാക്കി.

‘നിലവിലുള്ള അതിര്‍ത്തിരേഖകളെ മാനിക്കണമെന്ന് ഇന്ത്യയോട് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു. മുന്‍നിരയിലുള്ള സൈനികട്രൂപ്പുകളെ ഇന്ത്യ നിയന്ത്രിച്ചേ തീരൂ’, എന്നാണ് സാവോ ലിജിയന്‍ വ്യക്തമാക്കിയത്.

ആക്രമണം നടന്നുവെന്ന വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെ കരസേനാമേധാവി എം എം നരവനെ പത്താന്‍കോട്ട് സന്ദര്‍ശനം റദ്ദാക്കി ദില്ലിയിലേക്ക് തിരിച്ചു. ദില്ലിയിലെത്തി ആദ്യം തന്നെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സൈനികമേധാവി വിശദീകരിച്ചു. അതിര്‍ത്തിയില്‍ അപ്പോള്‍ത്തന്നെ ഇന്ത്യ- ചൈന ഉന്നത സൈനികോദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച തുടങ്ങിയിരുന്നു.

വിവാദഭൂമിയായ അക്‌സായി ചിന്‍ പ്രവിശ്യയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഗാല്‍വന്‍ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ അധീനതയിലുള്ള ലഡാക്കിനും ചൈനീസ് അധികാരത്തിലിരിക്കുന്ന അക്‌സായി ചിനിനും ഇടയിലാണ് ഈ താഴ്‌വര. ഇതിലൂടെയാണ് അക്‌സായി ചിന്നിന് ഇന്ത്യന്‍ മണ്ണില്‍ നിന്ന് അതിരിടുന്ന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ – Line Of Actual Control – കടന്നുപോകുന്നത്.

വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് അക്‌സായി ചിന്‍. ഇത് ലഡാക്കിന്‍റെ ഭാഗമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. 1962-ലെ യുദ്ധത്തിന് ശേഷം ചൈന അന്യായമായി കയ്യടക്കി വെച്ചിരിക്കുന്നതാണ് ഈ പ്രദേശം. ചൈനയുടെ സിന്‍ജിയാങ്ങ് പ്രവിശ്യയുമായും, പാകിസ്ഥാനുമായും ഒക്കെ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം സുരക്ഷാ പരിഗണനകളാല്‍ ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്. 1962-ലെ യുദ്ധസമയത്തും ഇവിടെ കാര്യമായ പോരാട്ടങ്ങള്‍ നടന്നിട്ടുള്ളതാണ്.

കഴിഞ്ഞ അഞ്ചാഴ്ചയോളമായി ഇന്ത്യ – ചൈന സൈനികര്‍ തമ്മില്‍ ഗാല്‍വന്‍ താഴ്വരയില്‍ മുഖാമുഖം നില്‍ക്കുകയായിരുന്നു. ഗാല്‍വന്‍ താഴ്‍വരയില്‍ നിന്ന് സൈനികര്‍ പിന്‍മാറിവരികയാണെന്ന് കരസേനാമേധാവി എം എം നരവനെ പറഞ്ഞതിന് രണ്ട് ദിവസത്തിനകമാണ് ഇത്തരമൊരു പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.