എച്ച്1 ബി, എല്‍-1; ട്രംപ് ഒപ്പുവെച്ചു:ഇന്ത്യക്കാർ ആശങ്കയിൽ

വാഷിങ്ടൺ: കുടിയേറ്റം തടയുന്നതിനും രാജ്യത്തെ പ്രാദേശിക തൊഴിലിനെ സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി എച്ച്1 ബി, എല്‍-1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വിദേശ തൊഴിലാളികളിൽ ഒരു വിഭാഗത്തിന് അമേരിക്കയിൽ താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തുന്നതാണ് ഉത്തരവ്. ജൂണ്‍ 24ന് ഉത്തരവ് നിലവിൽ വരും. ഉത്തരവിന്റെ സമയപരിധി ഡിസംബർ 31വരെയാണ്. എച്ച്-2ബി വിസകൾ, ജെ1, എൽ1 വിസക്കാർക്കും താൽക്കാലിക വിലക്ക് ബാധകമാണ്.

ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവെച്ചതോടെ ഈ വർഷം അവസാനം വരെ ഏകദേശം 3.25 ലക്ഷം കുടിയേറ്റക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിലക്ക് ബാധകമാകുക എന്നാണ് കണക്ക്. എന്നാൽ ഇത് 5.25 ലക്ഷം വരുമെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

”എച്ച്-1ബി, എച്ച്-2 ബി, ജെ, എൽ നോൺ മൈഗ്രന്റ് വിസകൾ ഉപയോഗിച്ച് അധിക തൊഴിലാളികൾ വരുന്നത് നിലവിൽ അമേരിക്കയിലെ തദ്ദേശീയരായവരുടെ തൊഴിലവസരങ്ങൾക്ക് ഭീഷണിയാണ്, പ്രത്യേകിച്ച് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ”- ഉത്തരവിൽ പറയുന്നു.

ഉത്തരവിന്റെ കാലയളവിൽ ശരിയായ നോൺ- ഇമ്മിഗ്രന്റ് വിസ കൈവശമില്ലാത്തവർക്കാണ് ഇതിലെ വ്യവസ്ഥകൾ ബാധകമാകുന്നത്. ഉത്തരവ് പ്രാബല്യത്തിൽ വരുമ്പോൾ അമേരിക്കയ്ക്ക് പുറത്തുള്ളവർക്കാണ് ഇത് ബാധകമാകുക. അമേരിക്കൻ പൗരന്മാരുടെ ഭാര്യമാർക്കോ കുട്ടികൾക്കോ, സ്ഥിരം താമസക്കാർക്കോ, ഭക്ഷണ വിതരണം, ദേശീയ താൽപര്യപ്രകാരമുള്ള പ്രവേശനം എന്നീ വിഭാഗങ്ങൾക്കോ ഉത്തരവ് ബാധകമല്ല.

അമേരിക്കൻ തൊഴിൽ മേഖലക്ക് ഭീഷണി ഉയർത്തുന്ന കുടിയേറ്റ തൊഴിലാളികൾക്കുള്ള വിലക്ക് ഡിസംബർ 31വരെ നീട്ടുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ”2020 ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ 17 ദശലക്ഷം അമേരിക്കക്കാർക്ക് തൊഴിൽ അവസരം നഷ്ടമായി. ഇതിനുകാരണം എച്ച്-2 ബി നോൻ ഇമ്മിഗ്രന്റ് വിസയിൽ വരുന്ന തൊഴിലാളികളെ ജോലിക്കായി കമ്പനികൾ ഉപയോഗിച്ചതാണ്”- ഉത്തരവിൽ പറയുന്നു.