തൂത്തുകുടി കസ്റ്റഡിമരണം; കേസ് സിബിഐ ഏറ്റെടുക്കുന്നത് വരെ സിബിസിഐഡി അന്വേഷിക്കണം

തൂത്തുക്കുടി കസ്റ്റഡിമരണ കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത് വരെ സി.ബി.സി.ഐ.ഡി അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണം ഏറ്റെടുക്കാന്‍ എസ്പി അനില്‍കുമാറിന് നിര്‍ദ്ദേശം നല്‍കി. പൊലിസിനെതിരെ കേസെടുക്കാന്‍ തെളിവുകളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

കേസ് സി.ബി.ഐ ഏറ്റെക്കുന്നത് വരെ, തിരുനെല്‍വേലി ഡി.ഐ.ജിയോ സി.ബി.സി.ഐ.ഡിയോ ഏറ്റെടുക്കണമെന്നായിരുന്നു കോടതിയുടെ ആദ്യ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ സര്‍ക്കാറിന് സമയവും നല്‍കി.

കോവിഡ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ ഡി.ഐ.ജിയ്ക്ക് അന്വേഷണം കൈമാറുന്നത് ബുദ്ധിമുട്ടായിരിയ്ക്കുമെന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് സി.ബി.സി.ഐഡിയ്ക്ക് കേസ് കൈമാറിയത്. കൊല്ലപ്പെട്ട ജയരാജും മകന്‍ ബെന്നിക്‌സും ക്രൂരമര്‍ധനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മജിസ്റ്റീരിയല്‍ അന്വേഷണം തടസപ്പെടുത്തിയ എ.എസ്.പി, ഡി.എസ്.പി എന്നിവരെ സ്ഥലം മാറ്റിയതിനു പിന്നാലെ, തൂത്തുക്കുടി എസ്പി അരുണ്‍ ബാലഗോപാലിനെയും സ്ഥലം മാറ്റി. വിഴിപ്പുരം എസ്പി ജയകുമാറാണ് പുതിയ പൊലിസ് ചീഫ്.