ഓണം:മധ്യ കേരളത്തിൽ (മായ ബാലകൃഷ്ണൻ )

ഒരുമയുടെ താളമാണ് ഓണം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹിമ വിളിച്ചോതുന്ന ഓണം. ചിങ്ങം എന്നുകേൾക്കുമ്പോഴേ പുഞ്ചിരിതൂകി വരുന്ന മാസം! മനസ്സും മാനവുമൊക്കെ തെളിഞ്ഞെത്തുന്ന നിറവിന്റെ, സമൃദ്ധിയുടെ കാലം. ഓണത്തിന് ആചാരനുഷ്‌ഠാനത്തിന്റെ നിറവ് കൂടിയുണ്ട്.
ഇന്ന് തിരുവോണത്തിനുമാത്രം പൂവിട്ട് ഓണം ആഘോഷിക്കുന്നതിലേക്ക് കാര്യങ്ങളൊക്കെ ചുരുങ്ങിയിട്ടുണ്ട്. മുൻ നാളുകളിൽ കേരളത്തിൽത്തന്നെ തെക്ക് വടക്ക് ഭേദത്തിൽ ഓണം ആഘോഷിക്കുന്നതിലും ആചാരങ്ങളിലും വ്യത്യസ്തത പുലർത്തിയിരുന്നു. മധ്യകേരളത്തിൽ, ചിങ്ങത്തിലെ അത്തം തുടങ്ങി പത്തു ദിവസം പൂവിട്ട് ഓണംകൊള്ളും. വളരെ പണ്ട് കർക്കടകത്തിലെ ഓണം തുടങ്ങി കന്നിമാസത്തിലെ ഓണംകൂടി കൊള്ളുമായിരുന്നു.
അത്തത്തിനുമുൻപേ ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. പൂവിടാൻ മണ്ണുകൊണ്ട് പ്രത്യേകം പൂത്തറ കെട്ടിക്കൊണ്ടാണു അതിന്റെ തുടക്കം. പൂത്തറ എന്നാൽ ‘വടക്കുംനാഥൻ’ കെട്ടണം എന്നാണ്. ആവണിപ്പലകയുടെ ആകൃതി യിലാണു, വടക്കുംനാഥനെ കെട്ടുന്നത്. തലയ്ക്കും വാലറ്റത്തും വലുതും ചെറുതു മായ വൃത്താകാരത്തിൽ ഒരു ഭാഗവും അവയെ ബന്ധിപ്പിക്കുന്ന വാലുപോലെ മറ്റൊരു ഭാഗവും ചേർന്ന ഈ വടക്കുന്നാഥനെ ചെറിയ കനത്തിൽ മണ്ണു കുഴച്ച് വീട്ടു മുറ്റത്തു മധ്യഭാഗത്തായിട്ടാണു ഒരുക്കുന്നത്. തിരുവോണത്തിന്റെയന്ന് പൂവിടുന്ന രീതിയില്ല. അന്ന് മാബലി തമ്പുരാനെ എഴുന്നള്ളിച്ച് ഇരുത്തുന്ന വലിയ ചടങ്ങാണുള്ളത്. അതിനാണു പൂത്തറ ആയിട്ട് ആവണിപ്പലക തന്നെ ഉണ്ടാക്കുന്നത്. തമ്പുരാനല്ലേ…അപ്പൊ എഴുന്നള്ളിച്ച് ഇരുത്തണമല്ലോ.
തറ കെട്ടുന്നതും മാവേലിയെ ഉണ്ടാക്കുന്നതുമൊക്കെ കുട്ടികൾക്ക് വളരെ ഉത്സാഹമാണ്. മരപ്പലകയിൽ കുഴച്ച മണ്ണു അടിച്ചുപരത്തി, വക്കും മൂലയു മൊക്കെ പിടിപ്പിച്ച് ത്രികോണസ്തൂപ രൂപത്തിൽ മാവേലി, പല പല വലിപ്പത്തിൽ 5, 6 എണ്ണമൊക്കെ വേണം. മാവേലിയെക്കൂടാതെ അമ്മിക്കല്ല്, ആട്ടുകല്ല്, ഉരൽ, ഉലക്ക, കിണ്ടി, അമ്മൂമ്മ, അപ്പൂപ്പൻ എന്നിങ്ങനെ മണ്ണുകൊണ്ടു എല്ലാം ഉണ്ടാക്കിവയ്ക്കും.
അത്തം എത്തിയാൽ, കുട്ടികളാണു പൂവിടലും, പൂപറിക്കലും എല്ലാം. കുട്ടയും മുറവും ഉണ്ടാക്കുന്നവർ കുഞ്ഞു കുഞ്ഞു പൂത്തൊട്ടികൾ ഉണ്ടാക്കിക്കൊണ്ടു തരും. വൈകുന്നേരങ്ങളിൽ സ്‌കൂൾ വിട്ടുവന്നാൽ പൂത്തൊട്ടികളുംകൊണ്ട് കൂട്ടുകാരുമൊത്ത് കുട്ടികൾ അമ്പലപ്പറമ്പിലും, വഴിയോരത്തും, പാടവരമ്പിലും, വേലിപ്പടർപ്പുകളിലും നടന്ന് നിറയേ പൂ ശേഖരിക്കും.
ആദ്യം ചാണകംകൊണ്ട് പൂത്തറമെഴുകി, പിന്നെ പൂത്തറയിൽ വടക്കുന്നാഥന്റെ തലയ്ക്കും വാലിനും തുളസ്സിയിലവച്ച് അതിനുമീതെ ഒരുകുടന്ന തുമ്പപ്പൂവും വയ്ക്കണം. അതിനു ചുറ്റുമാണ് ഓരോ പൂവും ഇടേണ്ടത്. മഞ്ഞനിറത്തിൽ കോളാമ്പിപ്പൂ, നീലയിൽ ശംഖുപുഷ്പം, ഗന്ധരാജൻ, കാശിത്തുമ്പ, ബൊഗയിൻ വില്ല, ചെത്തി, മുക്കുറ്റി, കാക്കപ്പൂ…. കാക്കപ്പൂവും മറ്റും എന്തോരം നേരമെടുത്ത് പറിച്ചാലാണ് ഇത്തിരിയുണ്ടാവുക!!! വേലിയിലും മറ്റും നിൽക്കുന്ന ചുന്ദരിപ്പൂവ്, കൊങ്ങിണി പൂവെന്നും ഇതിനെ പറയാറുണ്ട് . ഇങ്ങനെ അത്തംതുടങ്ങി മൂലംവരെ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ തുടർന്നുള്ള ദിവസ്സങ്ങളിൽ കൂടുതൽ പൂവ് വേണം.

മൂലംതൊട്ട് കളമിടുന്നതിൽ പ്രത്യേക ക്രമങ്ങളുണ്ട്. മൂലത്തിനു പൂത്തറയ്ക്കു നാലുമൂലയ്ക്കും ചാണകംകൊണ്ട് കളമെഴുതി ചെറിയകളം പൂവിടണം. പിന്നെ പൂരാടം, ഉത്രാടം! പൂരാടത്തിനു പ്രധാന കളത്തിനുനേരെ വീട്ടുപടിവരെ ഓരോ ചാൽ ഇടവിട്ട് കളം തീർത്തു പൂവിടണം. ഉത്രാടത്തിനു വീട്ടുപടിക്കു പുറത്തു കളമെഴുതി പൂവിടണം. മഹാബലിത്തമ്പുരാനെ പടി തുടങ്ങി സ്വീകരിക്കുന്നു എന്നതിന്റെ പ്രതീകം ആണു. പടിക്കു പുറത്തിടുന്ന കളം ആണു ഏവരും കാണുന്നത്! അതുകൊണ്ട് നല്ല വലിപ്പത്തിലും ഭംഗിയിലും എത്രയും മനോഹരമാക്കി വയ്ക്കും അത്.


തിരുവോണനാളിൽ മഹാബലി വരും നേരം രാവിലെ ചൂലെടുക്കാൻ പാടില്ലാ എന്നാണ്. അവിടെ തുടങ്ങുകയാണ് ഉത്രാടപ്പാച്ചിൽ! ഉത്രാടത്തിനു വൈകുന്നേരം മുറ്റമടിച്ച് ചാണകം തളിച്ച്, കളത്തിലെ പൂക്കളൊക്കെ വാരിമാറ്റി ചാണകംമെഴുകി വൃത്തിയാക്കിയിടണം. ഉത്രാടത്തലേന്ന് തന്നെ, കളത്തിലും മാവേലിയെ അണിയിക്കാനും അരിമാവ് അരച്ച് തയ്യാറാക്കണം. തൂശനില വെട്ടിവയ്ക്കണം, കിണ്ടിയും നിലവിളക്കും വെട്ടിത്തിളങ്ങുമാറ് തേച്ചുരച്ചു കഴുകി വയ്ക്കണം, മാവേലിയെ അണിയിക്കാൻ തുമ്പക്കുടം വേണം. തുമ്പച്ചെടി കടയോടുകൂടി പറിച്ചെടുത്തതിനെയാണ് തുമ്പക്കുടം എന്നുപറയുന്നത്. ഉത്രാടത്തിനു രാവിലെ പൂക്കളമിട്ടു കഴിഞ്ഞാൽ, നേരം പരപരാ വെളുക്കുമ്പോഴേക്കും ആരെങ്കിലു മൊക്കെ പറിച്ചെടുത്തു കൊണ്ടുപോകും മുൻപേ തുമ്പക്കട പറിച്ചെടുത്തു കൊണ്ടുവയ്ക്കാൻ പറമ്പുകൾ തോറും ഓടും.
ഇങ്ങനെ ശരിക്കും ഒരു ഉത്രാടപ്പാച്ചിൽ! സന്ധ്യയായാൽ പിന്നെ പൂവിളിയുടെ സമയമാണു. വീടിന്റെ ഓരോ ഭാഗത്തുനിന്നും അടുത്ത വീട്ടിലെ കുട്ടികളുമായാണു പൂവിളി കൂവുന്നത്. ഇവിടെ ഒന്ന് നീട്ടി കൂവി നിറുത്തുമ്പോൾ അപ്പുറത്തുനിന്നും മറുകൂവൽ എത്തിയിരിക്കും! ഇങ്ങനെ കുറച്ചുസമയം മത്സരിച്ചുള്ള കൂവൽ വളരെ രസകരമായിരിക്കും. ആ സമയം മുതിർന്നവരൊക്കെ അടുക്കളയിൽ സദ്യക്കുള്ള ഒരുക്കങ്ങളിലായിരിക്കും. അത്തം തുടങ്ങി അവിട്ടം ഓണം കഴിയുന്നവരെ മത്സ്യമാംസാദികൾ ഒഴിവാക്കണം. പകരം പഴം പായസം പപ്പടം, നാനാവിധ പച്ചക്കറികൊണ്ടു തീർക്കുന്ന വിഭവ സമൃദ്ധമായ സദ്യയായിരിക്കും.
വെളുപ്പിനേ ഉണർന്ന് മാവേലിയെ എതിരേൽക്കുന്നത് വീട്ടിലെ മുതിർന്ന അംഗം ആണ്. വെളുപ്പിനു കുളിച്ചുവന്ന് ഈറനുടുത്ത് ആർപ്പോ… വിളികളുടെ ആരവത്തിൽ, തലേദിവസം മെഴുകി വൃത്തിയാക്കിയിട്ട പൂത്തറയിൽ, അരിമാവണിഞ്ഞ് പലകയിട്ട്, തൂശനിലയിൽ കുളിപ്പിച്ച മാവേലിയെ വച്ച്, ചന്ദനം തൊടുവിച്ചു, തുമ്പക്കുടംകൊണ്ട് മൂടും. നിലവിളക്കു കൊളുത്തി, തേങ്ങാപൊട്ടിച്ച് അതുകൊണ്ട് അഭിഷേകം ചെയ്ത് മഹാബലി തമ്പുരാനെ എഴുന്നള്ളിച്ചു ഇരുത്തുന്ന ചടങ്ങ് ആണത്. എന്നിട്ട് ആ രണ്ടു തേങ്ങാ പൊളിയിലും കിഴികെട്ടി തിരിതെളിച്ചു, ഗണപതിക്കു അവിലും മലരും പഴവും വിളക്കിനുവച്ചു, തമ്പുരാനു മുന്നിൽ അടയും നിവേദിക്കും. പടിവരെ ഓരോ കളത്തിലും ഈ ചടങ്ങുകൾ നടത്തി പടിക്കു വെളിയിലെ കളത്തിലും അടയും നേദ്യവുംവയ്ക്കും. ഉത്രാടത്തിനു കോടിയുടുക്കണം, തിരുവോണത്തിനു അലക്കിയുടുക്കണം എന്നാണു മുത്തശ്ശിമാർ പറയുന്നത്.
അത്തം തുടങ്ങിയുള്ള ദിവസ്സങ്ങളിൽ രാത്രിയിലാണു നാട്ടിലെ ചില വീടുകളിൽ എല്ലാവരും ഒരുമിച്ചുകൂടി കളിക്കാറ്. തിരുവോണ നാളിൽ ഉച്ചക്കുശേഷം വലിയൊരു ജനക്കൂട്ടം ഓണക്കളി കാണാൻ തടിച്ചു കൂടും. സ്ത്രീകളേക്കാൾ പുരുഷന്മാരാണു ഇവിടങ്ങളിൽ കളിക്ക് നേതൃത്വം കൊടുക്കാറുള്ളത്. വട്ടമിട്ടുനിന്നു പാട്ടുപാടി ഏറ്റുചൊല്ലി കൈകൊട്ടി, ചുവടുവച്ചു സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ അവർക്കൊപ്പം നിരക്കും! തനി ഗ്രാമീണമായ നാടൻപാട്ടു ശൈലിയിലാണു ആ പാട്ടുകൾ. ഗണപതി, സരസ്വതി കൃഷ്ണലീലകൾ, ഇതൊന്നും കൂടാതെ പച്ചക്കറി കളുടെ പേരും സദ്യവട്ടങ്ങളും, കൂടാതെ നാട്ടിലെ സാമൂഹികാവസ്ഥയുമൊക്കെ വളരെ തന്മയത്വത്തോടെ ഓണപ്പാട്ടു രീതിയിൽ അവതരിപ്പിക്കും. ഇന്ന് ആ തലമുറയൊക്കെ നാടുനീങ്ങി.
നമ്മുടെ ഓണം, കൃഷി, പുഴകൾ മലകൾ നാട്ടുനന്മകൾ എല്ലാം തിരിച്ചെടുത്താലേ നമുക്ക് നമ്മുടെ മണ്ണിലേക്കും വേരുകളിലേക്കും എത്തിപ്പിടിക്കാൻ കഴിയുള്ളൂ. ചെറിയവൻ, വലിയവൻ എന്ന ഭേദങ്ങളില്ലാതെ, വർണ്ണവ്യതിയാനങ്ങളില്ലാതെ ഏവരും ഒന്നാവാൻ, പ്രതീക്ഷകൾ തരുന്ന പൊൻകിരണങ്ങൾ കതിരണിയട്ടെ, മണ്ണിലും മനസ്സിലും!