ആറന്മുളയിൽ കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കെ.കെ ശൈലജ ടീച്ചർ

തിരുവനന്തപുരം: പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലൻസ് ജീവനക്കാർ. എങ്കിലും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കനിവ് 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടൻ ഹാജരാക്കാനും ആംബുലൻസിന്റെ നടത്തിപ്പുകാരായ ജിവികെ ഇഎംആർഐയോട് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

‘ഈ സംഭവം അത്യന്തം വേദനാജനകമാണ്. സംഭവം അറിഞ്ഞയുടൻ തന്നെ പ്രശ്‌നത്തിലിടപെടുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ആംബുലൻസ് ഡ്രൈവറെ പിരിച്ചു വിടുന്നതിന് 108 ആംബുലൻസിന്റെ നടത്തിപ്പുകാരായ ജിവികെ ഇഎംആർഐയോട് ആവശ്യപ്പെട്ടു. ആംബുലൻസ് ഡ്രൈവറെ പിരിച്ചു വിട്ടതായി ജിവികെ അറിയിച്ചിട്ടുണ്ട്.’- മന്ത്രി വിശദമാക്കി.

നല്ല പ്രവർത്തന പരിചയമുള്ള ആളുകളെയാണ് ആംബുലൻസിൽ നിയോഗിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത് 2014-2015ൽ ആലപ്പുഴ ജില്ലയിൽ 108 ആംബുലൻസിൽ ജോലി ചെയ്ത മുൻപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയിൽ പ്രവേശിപ്പിച്ചതെന്നാണ് ജിവികെ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.