ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറി അമേരിക്ക ; കോവിഡ് പടര്‍ന്നുപിടിക്കുന്നതിന് കാരണം ചൈന

വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്നതിന് കാരണം ചൈനയാണെന്നും ഇതിന്റെ ഉത്തരവാദിത്തം വൈറസ് പൊട്ടിപുറപ്പെട്ട രാജ്യമായ ചൈന തന്നെ വഹിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് മഹാമാരിയെ സംബന്ധിച്ച്‌ ഓരോ രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനത്തിലാണ് ട്രംപ് ഈക്കാര്യം എടുത്തുപറഞ്ഞത്.
വുഹാന്‍ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത അട്ടിമറിക്കാന്‍ ചൈന ശ്രമം നടത്തിയിരുന്നുവെന്നും ഇതില്‍ നിന്നും ചൈനയുടെ പങ്ക് വ്യക്തമാണെന്നും ട്രംപ് ആരോപിച്ചു. കോവിഡ് രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുമെന്നതിന് തെളിവില്ലെന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന പൂര്‍ണമായും നിയന്ത്രിക്കുന്നത് ചൈനയാണെന്നും അതിനാല്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിന്‍മാറുന്നുവെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ ഐക്യരാഷ്ട്രസഭയിലെ ചൈനീസ് അംബാസിഡര്‍ ഴാങ് ജുന്‍ ട്രംപിന്റെ ആരോപണങ്ങളെ തളളി. കോവിഡിനെതിരായ പോരാട്ടം രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.