ആദ്യവിവാഹം മറച്ചുവെച്ച് രണ്ടാമത് വിവാഹം ചെയ്ത് വഞ്ചിച്ച കേസിൽ യുവാവ് പിടിയിൽ

ഏറ്റുമാനൂർ: ആദ്യവിവാഹം മറച്ചുവെച്ച് രണ്ടാമത് വിവാഹം ചെയ്ത് വഞ്ചിച്ച കേസിൽ യുവാവ് പിടിയിൽ. കാസർകോട് സ്വദേശി വിനോദ് വിജയനെയാണു (38) കോട്ടയം ഓണംതുരുത്ത് സ്വദേശിനിയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ വിവാഹ വെബ്‌സൈറ്റിൽ വിവാഹാലോചന കണ്ടാണ് വിനോദ് യുവതിയുടെ വീട്ടുകാരെ സമീപിച്ചത്.

3 മാസം മുൻപു കുറുമുള്ളൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഇതിനുശേഷം യുവതിയുടെ വീട്ടിലാണ് താമസവും. പിന്നീട്, കല്യാണ ഫോട്ടോ വിനോദ് സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഇടയ്ക്ക് അയച്ചുകൊടുത്തിരുന്നു. ഇതിൽ ചിലത് ആദ്യ ഭാര്യയായ ചെങ്ങന്നൂർ സ്വദേശിനിക്കും ലഭിച്ചു. ഇതോടെ രണ്ടാം വിവാഹത്തിന്റെ കാര്യം ആദ്യ ഭാര്യ അറിഞ്ഞെന്ന് മനസിലായ വിനോദ് രണ്ടാം ഭാര്യയുമായി കാസർകോട്ടേക്കു കടന്നു.ഇതിനിടെ, ആദ്യ ഭാര്യ ഓണംതുരുത്തിലെ യുവതിയുടെ വീട്ടുകാരെ സമീപിച്ച് വിവാഹ തട്ടിപ്പിനെ കുറിച്ച് ബോധ്യപ്പെടുത്തി. ഇതോടെ യുവതിയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ ഏറ്റുമാനൂർ പോലീസിൽ പരാതിയും നൽകി. തുടർന്ന് കാസർകോട്ടു നിന്നു യുവതിയെയും വിനോദിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനോട് വിനോദ് മർദിച്ചെന്നും നഗ്നഫോട്ടോകൾ എടുത്ത് ഭീഷണിപ്പെടുത്തിയെന്നും സ്വർണ്ണവും കല്ല്യാണത്തിനു വീട്ടിൽ നിന്നു ലഭിച്ച 1,46,000 രൂപയും തട്ടിയെടുത്തെന്നും യുവതി മൊഴി നൽകിയതോടെ ഇയാൾ കുടുങ്ങുകയായിരുന്നു. വിനോദിനെതിരെ പട്ടികജാതി-വർഗ അതിക്രമം, പീഡനം എന്നിവയ്ക്കു കേസ് രജിസ്റ്റർ ചെയ്‌തെന്നു പോലീസ് പറഞ്ഞു.