കോണ്‍ഗ്രസിന് വോട്ട് തേടിയ സ്ഥാനാര്‍ത്ഥി ഒറ്റ രാത്രി കൊണ്ട് ബിജെപിയിലേക്ക്

കൊല്ലം: കോണ്‍ഗ്രസിന് വോട്ട് തേടിയ സ്ഥാനാര്‍ത്ഥി ഒറ്റ രാത്രി കൊണ്ട് ബിജെപിയിലേക്ക് ചേക്കേറി. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന ശ്രീജ ചന്ദ്രനാണ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയത്.

 കോണ്‍ഗ്രസിന്റെ അറിവോടെയാണ് ശ്രീജ സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍ ഡിവിഷനില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥന ആരംഭിച്ചതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് മറ്റ് രണ്ട് സ്ഥാനാര്‍ഥികളായ നയന ഗംഗ, അനിത എന്നിവരും ഡിവിഷനില്‍ മത്സരത്തിനായി എത്തിയത്.

ഒടുവില്‍ മൂന്ന് പേരും ഒരു പോലെ വോട്ടഭ്യര്‍ഥന ആരംഭിച്ചതോടെ എന്തുചെയ്യണമെന്ന് അറിയാതെ ഡിസിസി കുഴഞ്ഞു. തുടര്‍ന്ന് സമവായ ശ്രമം നടത്താനായി പ്രത്യേക കമ്മിറ്റിയെ വച്ചു. കെ.പി.സി.സെക്രട്ടറി സൂരജ് രവി, പ്രദേശിക കോണ്‍ഗ്രസ് നേതാവ് ആണ്ടാ മുക്കം റിയാസ് എന്നിവര്‍ മറ്റ് രണ്ട് സ്ഥാനാര്‍ഥികളോടും പിന്മാറാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇവര്‍ നിലപാടിലുറച്ചതോടെ ഡിസിസി നേതൃത്വം നയന ഗംഗയെ സ്ഥാനാര്‍ഥിയാക്കി. ഇതോടെ പ്രചാരണത്തില്‍ ഏറെ മുന്നില്‍ പോയ ശ്രീജാ ചന്ദ്രന്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്നും പുറത്തായി. തുടര്‍ന്ന് ശ്രീജ അതേ വാര്‍ഡില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.