ഫാസ്‌ടാഗ് ഇല്ലെങ്കിൽ ജനുവരി ഒന്നുമുതൽ ടോളായി ഇരട്ടി തുക നൽകണം; അവിടെ വച്ചുതന്നെ ഫാസ്ടാഗും എടുക്കണം

    തൃശൂർ: ഫാസ്‌ടാഗില്ലാത്ത വാഹനങ്ങൾക്കു രാജ്യത്തെ എല്ലാ ടോൾ പ്ളാസകളിലും ജനുവരി ഒന്നുമുതൽ ഇരട്ടി തുക നൽകേണ്ടിവരും. മാത്രമല്ല അവിടെവച്ചുതന്നെ പുതിയ ഫാസ്‌ടാഗും എടുക്കണം. പാലിയേക്കര ടോൾ പ്ളാസയ്ക്കു സമീപവും ഫാസ് നൽകുന്ന കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.

    ആർസി ബുക്കും വിലാസം തെളിയിക്കുന്ന രേഖയും നൽകിയാൽ 15 മിനിറ്റിനകം ഫാസ് ടാഗ് ഇവിടെനിന്നു നൽകും. ടോളിനു മുൻപ് ഇതെടുത്തവർക്കു 75 രൂപ നൽകി കടന്നുപോകാം. എടുക്കാത്തവർ 150 രൂപ നൽകിയ ശേഷം ഫാസ് ടാഗ് വാങ്ങണം. തിരഞ്ഞടുക്കപ്പെട്ട ബാങ്കുകളിൽനിന്നു നേരിട്ടും ഓൺലൈൻ വഴിയും ടാഗ് വാങ്ങാം.

    ഫാസ്‌ടാഗില്ലാത്ത വാഹനങ്ങൾക്ക് ഞായറാഴ്ച മുതൽ ഒരു ട്രാക്കു മാത്രമേ പാലിയേക്കരയിലുണ്ടാകൂ. അതുകൊണ്ടുതന്നെ ടാഗില്ലാത്ത വാഹനങ്ങൾ ടോൾ പ്ളാസ കടക്കാൻ ഏറെ നേരം കാത്തു കിടക്കേണ്ടിവരും.

    ടോൾ പ്ളാസയിലൂടെ കഴിഞ്ഞ ദിവസം കടന്നുപോയതു 45,000 വാഹനങ്ങളാണ്. ഇതിൽ 20,000 വാഹനം ടാഗില്ലാതെ പണം കൊടുത്താണു കടന്നുപോയത്.