ചെന്നിത്തലയെ അറിയില്ല, ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് രവി പൂജാരി

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് അധോലോക കുറ്റവാളി രവി പൂജാരി പൊലീസിന് മൊഴി നൽകി. ചെന്നിത്തലയെ അറിയില്ല. ഫോണിൽ വിളിച്ചിട്ടുമില്ല. ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് അസി. കമ്മിഷണർ ബംഗളുരുവിലെത്തിയാണ് പൂജാരിയെ ചോദ്യം ചെയ്തത്. 2016 ഒക്ടോബറിലാണ് ചെന്നിത്തലയ്ക്ക്  രവിപൂജാരി എന്ന പേരിൽ ഫോണിൽ ഭീഷണിയെത്തിയത്.

    ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിനെതിരെ സംസാരിച്ചാൽ താങ്കളെയോ കുടുംബത്തിൽ ഒരാളെയോ വധിക്കുമെന്നായിരുന്നു ഭീഷണി. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്ക് ചെന്നിത്തല പരാതി നൽകിയിരുന്നു. ബ്രിട്ടനിൽ നിന്ന് +447440190035 എന്ന നമ്പരിൽ നിന്നാണ് ഭീഷണി എത്തിയത്. ഈ നമ്പരിന്റെ വിലാസം ഇന്റർപോൾ മുഖേന ബ്രിട്ടീഷ് പൊലീസുമായി ബന്ധപ്പെട്ട് കണ്ടെത്താൻ ഹൈടെക് സെൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

    ഇന്റർനെറ്റ് വിളികളുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രയാസമാണെന്ന ഇന്റർപോളിന്റെ മറുപടിയോടെ അന്വേഷണം വഴിമുട്ടിയിരുന്നു. സെനഗലിൽ അറസ്റ്റിലായ പൂജാരിയെ ബംഗളുരു പൊലീസിന് വിട്ടുകിട്ടിയതോടെയാണ് കേസിന് ജീവൻവച്ചത്.

    പരപ്പന അഗ്രഹാര ജയിലിലായിരുന്ന പൂജാരി ബംഗളുരു വിക്ടോറിയ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. അവിടെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെയാണ് കേരളാ പൊലീസ് ചോദ്യംചെയ്തത്. പൂജാരിയെ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് കത്ത് നൽകിയിരിക്കയാണ്. പൂജാരി തന്നെയും ഭീഷണിപ്പെടുത്തിയെന്ന് പി.സി. ജോർജും വെളിപ്പെടുത്തിയിരുന്നു.