വെറ്റില മുറുക്കാൻ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണു; കത്തി വയറ്റിൽ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം

കാസർകോട്: വെറ്റില മുറുക്കാൻ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ് കത്തി വയറ്റിൽ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം. രാജപുരം, എണ്ണപ്പാറ മുക്കുഴിയിലെ കുളങ്ങര വീട്ടിൽ രാമൻ കുട്ടിയുടെ മകൻ ബിജു (38) ആണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനുശേഷം വെറ്റില മുറുക്കുന്നതിന് വീടിന് പുറത്തേക്കിറങ്ങി അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. താഴേയ്ക്ക് വീഴുന്നതിനിടെ അടയ്ക്ക വൃത്തിയാക്കാൻ കൈയ്യിൽ കരുതിയിരുന്ന കത്തി വയറ്റിൽ കുത്തിക്കയറുകയായിരുന്നു.  രക്തസമ്മർദം കുറഞ്ഞ്‌ മുന്പും ഇത്തരത്തിൽ ബോധരഹിതനായി വീണിട്ടുണ്ടെന്ന്‌ ബന്ധുക്കൾ പറയുന്നു.

പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ  ബുധനാഴ്ച രാത്രിയോടെയാണ് ബിജു മരിച്ചത്.  മാതാവ്: തങ്കമ്മ. ഭാര്യ: നീതു. മൂന്നുമാസം പ്രായമുള്ള ആൺകുട്ടിയുണ്ട്. സഹോദരങ്ങൾ: ജിജി, ഷാജി, പരേതനായ സജി.