കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന് ഇനി പുറത്തിറങ്ങാം. സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ തന്നെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ശിവശങ്കറിന് കഴിഞ്ഞയാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സ്വര്‍ണക്കടത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു. ഡോളര്‍ക്കടത്ത് കേസ് മാത്രമാണ് ജയില്‍മോചിതനാകാന്‍ ശിവശങ്കറിനുമുന്നിലുണ്ടായിരുന്ന ഏക കടമ്പ.സ്വർണക്കടത്ത് കേസ്, കള്ളപ്പണ കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലായാണ് എം ശിവശങ്കറിനെ കസ്റ്റംസും ഇ ഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 28 നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ശിവശങ്കർ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കള്ളപ്പണ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി.