വ്യവസായ നിക്ഷേപം: പിന്തുണയും വാഗ്ദാനവുമായി വ്യവസായ ലോകം

കേരളത്തെക്കുറിച്ച് തെറ്റായ പ്രചരണം പാടില്ലെന്ന് എം.എ.യൂസഫലി
കേരളത്തിൽ കൂടുതൽ വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിന് പിന്തുണ അറിയിച്ച് വ്യവസായലോകം. വ്യവസായ മന്ത്രി പി രാജീവ്  പ്രവാസി – വൻകിട സംരംഭകരുമായി നടത്തിയ ചർച്ചയിലാണ് വാഗ്ദാനം. വ്യവസായ സംരംഭകരുമായി മന്ത്രി നടത്തിവരുന്ന ആശയ വിനിമയ പരിപാടിയുടെ ഭാഗമായി ഏഴാമത്തെ സംവാദ പരിപാടിയാണ് പ്രവാസി സംരംഭകരുമായി നടത്തിയത്. സംസ്ഥാനത്ത് നിലനിൽക്കുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മറ്റു സംരംഭകരെ കേരളത്തിലേക്ക് എത്തിക്കാൻ പ്രവാസി സംരംഭകരുടെ സഹായം  മന്ത്രി അഭ്യർത്ഥിച്ചു.
കേരളത്തിലെ വ്യവസായ നിക്ഷേപ സാഹചര്യത്തെക്കുറിച്ച് ആരും തെറ്റായ പ്രചാരണം നടത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ലുലു ഗ്രൂപ്പിന്റെ രണ്ട് നിക്ഷേപ പദ്ധതികൾ അടുത്ത മാസം പ്രഖ്യാപിക്കും. കേരളത്തിന് പുറത്തുള്ള വൻകിട നിക്ഷേപകരെ ക്ഷണിച്ച് നിക്ഷേപത്തിന് അവസരമൊരുക്കണം.  വിദേശ, പ്രവാസി  നിക്ഷേപകരെയും ക്ഷണിക്കണം. പഴം പച്ചക്കറി കയറ്റുമതി സാദ്ധ്യതകൾ ഉപയോഗിക്കണം. എക്‌സ്പോർട് പ്രൊമൊഷൻ കൗൺസിലും സംസ്ഥാന എക്‌സ്പോർട് സോണും രൂപീകരിക്കണം. വിദേശനിക്ഷേപം ആകർഷിക്കാൻ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
പ്രവാസി നിക്ഷേപത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ടെന്ന് ആസ്റ്റർ ഹെൽത്ത് കെയർ എം.ഡി ആസാദ് മൂപ്പൻ പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് റാങ്ക് ഉയർത്താനും കേന്ദ്രീകൃത പരിശോധന സംവിധാനം ഏർപ്പെടുത്താനും ഉള്ള നടപടികൾ സ്വാഗതാർഹമാണ്. കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നത് ഉൾപ്പെടെ പലതരം ഇളവുകൾ നൽകിയാൽ കൂടുതൽ നിക്ഷേപം എത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റേത് മികച്ച തുടക്കമാണെന്നു റീജൻസി ഗ്രൂപ്പ് മേധാവി ഷംസുദ്ദീൻ ബിൻ മോഹിദ്ദീൻ പറഞ്ഞു. സംസ്ഥാനത്ത് നിക്ഷേപിക്കാൻ പലർക്കും താല്പര്യമുണ്ട്. വ്യവസായ നിയമങ്ങൾ നിക്ഷേപകരെ ബോധ്യപ്പെടുത്താൻ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തിൽ കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിൽ അന്തരമില്ലെന്നു എ.വി.എ ഗ്രൂപ്പ് മേധാവി എ വി അനൂപ് പറഞ്ഞു. കേരളത്തേക്കാൾ മെച്ചപ്പെട്ട അന്തരീക്ഷം മറ്റു സംസ്ഥാനങ്ങളിലുമില്ല.
വ്യവസായമേഖലയിൽ കേരള ബ്രാൻഡ് സൃഷ്ടിക്കാൻ കഴിയണമെന്ന് ഫിക്കി കർണാടക ചെയർമാൻ ഉല്ലാസ് കമ്മത്ത് പറഞ്ഞു. 100 കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ വ്യവസായങ്ങൾക്കും ഒരു നോഡൽ ഓഫിസറെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിൽ സ്വീകരിക്കുന്ന പ്രോത്സാഹന നടപടികൾക്ക് അനുസൃതമായി താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മനോഭാവവും മാറണമെന്ന് വി കെ സി മമ്മദ് കോയ പറഞ്ഞു.  ഡോ. മോഹൻതോമസ്, സിദ്ദിഖ് അഹമ്മദ്, മുരളീധരൻ കേശവൻ, സി വി റപ്പായി, ജയകൃഷ്ണ മേനോൻ, ജോൺ കുര്യാക്കോസ് എന്നിവരും നിർദേശങ്ങൾ അവതരിപ്പിച്ചു
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. ഇളങ്കോവൻ, എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി എം ഡി എം ജി രാജമാണിക്യം എന്നിവർ പങ്കെടുത്തു.