റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് യുക്രൈന്‍;4300 റഷ്യന്‍ സൈനികരെ വധിച്ചു, 146 ടാങ്കുകള്‍ തകര്‍ത്തു

കീവ്: റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് യുക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്‍യാര്‍.യുദ്ധം തുടങ്ങി ഇതുവരെ 4300 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അവര്‍ പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ 146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്ടറുകളും തകര്‍ത്തെന്നും യുക്രൈന്‍ മന്ത്രി അവകാശപ്പെട്ടു.

അതേസമയം, റഷ്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈന്‍ രംഗത്തെത്തി. ബെലാറസ് പ്രസിഡന്റുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. ചര്‍ച്ചയ്ക്കായി ബെലാറസിലേക്ക് യുക്രൈന്‍ പ്രതിനിധി സംഘം യാത്ര തുടങ്ങി.