11-ാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് വ്യാഴാഴ്ച ന്യൂജേഴ്സിയില്‍ തിരി തെളിയും

സജി കീക്കാടന്‍

ന്യൂജേഴ്സി: പതിനൊന്നാമത് നോര്‍ത്തമേരിക്കന്‍ മലങ്കര കാത്തലിക് കണ്‍വന്‍ഷന് ന്യൂജേഴ്സിയിലെ പാഴ്സിപ്പനിയിലുള്ള ഹില്‍ട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ തുടക്കമാകും. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടത്തപ്പെടുന്ന ഈ പ്രാവശ്യത്തെ കണ്‍വന്‍ഷനില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ റീജിയനുകളിലുള്ള ഇടവകകളില്‍ നിന്നായി എഴുനൂറിലധികം അംഗങ്ങള്‍ പങ്കെടുക്കുന്നു.

‘ക്രിസ്തുവിലും വിശുദ്ധ പാരമ്പര്യങ്ങളിലും വേരൂന്നി’ എന്ന ബൈബിള്‍ വചനം മുഖ്യചിന്താവിഷയമായി ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ആരംഭിക്കുമ്പോള്‍ മലങ്കര സഭാമക്കള്‍ക്ക് ആത്മീയതയുടെ പുത്തന്‍ ഉണര്‍വ്വ് പകരുവാന്‍ സാധിക്കുമെന്ന് കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ മോണ്‍. അഗസ്റ്റിന്‍ മംഗലത്ത് കോര്‍ എപ്പിസ്കോപ്പ പ്രത്യാശ പ്രകടിപ്പിച്ചു. യുവജനങ്ങള്‍ക്കായി നാലു ദിവസവും വൈവിദ്ധ്യമാര്‍ന്ന നിരവധി പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് യുവജനപ്രസ്ഥാനം (എംസിവൈഎം) ഡയറക്ടര്‍ റവ.ഫാ. ജെറി മാത്യു അറിയിച്ചു.

നാല് ദിനരാത്രങ്ങള്‍ നീണ്ടിനില്ക്കുന്ന കണ്‍വന്‍ഷന്‍ 20-ാംതീയതി വ്യാഴാഴ്ച 5.30-ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ തിരി തെളിക്കുന്നതോടെ ഔദ്യോഗികമായി തുടക്കമാകും.

ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്കും ഡിന്നറിനും ശേഷം ഇടവക പ്രതിനിധികള്‍ അടങ്ങുന്ന ടീമുകള്‍ക്കായി ക്വിസ് മത്സരം ഉണ്ടായിരിക്കും. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ എല്‍മോണ്ട് ഇടവക അവതരിപ്പിക്കുന്ന സാമൂഹിക-സംഗീത നാടകം ‘ജീവന്‍റെ ബലി’ അരങ്ങേറും. അതിനുശേഷം യുവജനങ്ങള്‍ക്കായി വോളിബോള്‍, ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റും സംഘടിപ്പിച്ചിട്ടുണ്ട്.

വെള്ളി, ശിനി ദിവസങ്ങളില്‍ രാവിലെ വി. കുര്‍ബാനയോടെ ആരംഭിക്കുകയും തുടര്‍ന്ന് വിവിധ പ്രായങ്ങളിലുള്ളവര്‍ക്കായി വേര്‍തിരിച്ചുള്ള സെമിനാറുകളും പാനല്‍ ചര്‍ച്ചാക്ലാസുകളും നടത്തപ്പെടും. ഇടവക പ്രതിനിധികള്‍ക്കായുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗ്, മതാദ്ധ്യാപക സമ്മേളനം, വൈദിക സംഗമം, വൈകുന്നേരം വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.

മുതിര്‍ന്നവര്‍ക്കായുള്ള വിവിധ സെഷനുകള്‍ക്ക് ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായും സുപ്രസിദ്ധ വചനപ്രഘോഷകന്‍ റവ.ഫാ. ദാനിയേല്‍ പൂവണ്ണത്തിലും നേതൃത്വം നല്കും.

ഞായറാഴ്ച രാവിലെ സഭാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തിലും മറ്റു പിതാക്കന്മാരുടെ സഹകാര്‍മ്മികത്വത്തിലും നടക്കുന്ന ആഘോഷമായ സമൂഹബലിയും തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെയും നാല് ദിവസത്തെ പ്രോഗ്രാമുകള്‍ക്ക് തിരശ്ശീല വീഴും.

കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയോടൊപ്പം പാറശ്ശാല രൂപതാദ്ധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, കൂരിയാ ബിഷപ് ആന്‍റണി മാര്‍ സില്‍വാനോസ് എപ്പിസ്കോപ്പ, സീറോമലബാര്‍ സഭ ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്, തിരുവല്ലാ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. റവ.ഡോ. ഐസക് പറപ്പള്ളില്‍, തിരുവനന്തപുരം മൗണ്ട് കാര്‍മ്മല്‍ റിട്രീറ്റ് സെന്‍റര്‍ ഡയറകടര്‍ റവ.ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

അമേരിക്ക-കാനഡ ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത രക്ഷാധികാരിയായും മോണ്‍. അഗസ്റ്റിന്‍ മംഗലത്ത് കോര്‍ എപ്പിസ്കോപ്പ, മോണ്‍. പീറ്റര്‍ കോച്ചേരി കോര്‍ എപ്പിസ്കോപ്പ, മോണ്‍.ഡോ. ജിജി ചരിവുപുരയിടം, റവ.ഡോ. സജി മുക്കൂട്ട്, സുനില്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്‍റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നുവെന്ന് ഭദ്രാസന ഓഫീസില്‍ നിന്നും പിആര്‍ഒ അറിയിച്ചു.