സുനന്ദാ പുഷ്‌കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നെന്ന് എഫ്. ബി.ഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശിതരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഫോറന്‍സിക് വിഭാഗം മേധാവി സുധീര്‍ ഗുപ്ത ശനിയാഴ്ചയാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്.

സുനന്ദാ പുഷ്‌കറന്റെ കുടലിന്റെ ഭാഗങ്ങള്‍ രാസപരിശോധനയ്ക്കായി എഫ്.ബി.ഐയ്ക്ക് അയച്ചിരുന്നു. അവര്‍ നടത്തിയ പരിശോധനയിലും മരണ കാരണം വിഷമാണെന്ന് വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് മുമ്പത്തെ നിഗമനം അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചത്.

സുനന്ദ മരിച്ച് കിടന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് ഡല്‍ഹി പൊലീസ് ചില മരുന്നുകളും വിഷവും കണ്ടെടുത്തിരുന്നു. അത് കൂടി വിലയിരുത്തിയ ശേഷമാണ് തങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

അമിത ഉല്‍കണ്ഠ ഉള്ളവര്‍ കഴിക്കുന്ന അല്‍പാരക്‌സ് എന്ന മരുന്ന് അമിതമായി കഴിച്ചാണ് സുനന്ദ മരിച്ചതെന്ന് നേരത്തെ എയിംസിലെ ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസുകാരിയായിരുന്ന സുനന്ദ തരൂരിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു.