ഭിന്നലിംഗക്കാര്‍ക്ക് സ്‌നാനവും പൗരോഹിത്യവും വിലക്കിയിട്ടില്ല: ഡോ. ജോസഫ് മാര്‍ത്തോമ്മാ

ഭിന്നലിംഗത്തിലുള്‍പ്പെട്ടവര്‍ക്ക് സ്‌നാനവും പൗരോഹത്യവും വിലക്കിയിട്ടില്ലെന്നും വേദപുസ്തകം ഇതു വ്യക്തമാക്കുന്നതായും ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ, നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കമ്യൂണല്‍ ഹാര്‍മണി, മാര്‍ത്തോമ്മാ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തിരുവല്ല കൊമ്പാടി ക്യാംപ് സെന്ററില്‍ ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങളും മാനവസൗഹാര്‍ദവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിലിപ്പോസ് ഷണ്ഡനെ സ്‌നാനപ്പെടുത്തിയതില്‍ നിന്നും യെശയ്യാ പ്രവാചകദര്‍ശനത്തിലും ഇതു വ്യക്തമാണ്.

എത്യോപ്യാ സഭയ്ക്കു രൂപം നല്‍കുന്നതില്‍ ഈ ഭിന്നലിംഗക്കാരന്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ദൈവദര്‍ശനത്തെ വ്യാഖ്യാനത്തിലൂടെ വികലമാക്കി ഇവരെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രവണത തള്ളിക്കളയണമെന്നും മെത്രാപ്പൊലീത്ത ഓര്‍മിപ്പിച്ചു. ബിഷപ് ഡോ. തോമസ് സാമുവല്‍ അധ്യക്ഷനായിരുന്നു. മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്, കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ ട്രഷറര്‍ പ്രകാശ് പി.തോമസ്, സിഎസ്‌ഐ മധ്യകേരള മഹായിടവക റജിസ്ട്രാര്‍ ഡോ. സൈമണ്‍ ജോണ്‍, റവ. ഡെന്‍സ് ബി.ഉമ്മന്‍, റവ. ഡോ. ഈശോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ത്തോമ്മാ സഭാ വൈദിക ട്രസ്റ്റി റവ. ലാല്‍ ചെറിയാന്‍ മോഡറേറ്റര്‍ ആയിരുന്നു. കാര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫിലിപ് ജോര്‍ജ്, കേരള ലൈംഗിക ന്യൂനപക്ഷ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീക്കുട്ടി, വിനീത് മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മാനവസൗഹാര്‍ദം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ലൈറ്റ് ഓഫ് ലൗവിന്റെ പതാക മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ശ്രീക്കുട്ടിക്ക് കൈമാറി.