ഫഹദിന്റെ അനുജന്‍ ‘പ്രേമലേഖനം’ തെരഞ്ഞെടുത്തത് നസ്‌റിയ പറഞ്ഞിട്ട്

കൊച്ചി: ഫര്‍ഹാന്‍ ഫാസിലിന്റെ രണ്ടാമത്തെ ചിത്രമായ ബഷീറിന്റെ പ്രേമലേഖനം പൂര്‍ത്തിയായി. ചേട്ടന്റെ ഭാര്യ നസ്‌റിയയാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ ആദ്യം നിര്‍ദ്ദേശിച്ചതെന്ന് ഫര്‍ഹാന്‍ പറഞ്ഞു. താന്‍ ആദ്യം കഥപറഞ്ഞത് നസ്‌റിയയോടായിരുന്നെന്നും താരം പറഞ്ഞു.

വീട്ടില്‍ സിനിമകളെ കുറിച്ച് സംസാരിക്കുമെങ്കിലും ജോലിയെക്കുറിച്ച് ആരും പറയാറുമില്ല. നിര്‍ദ്ദേശം വയ്ക്കാറുമില്ല. എനിക്ക് ഇഷ്ടമുള്ള സിനിമ ചെയ്യണമെന്നാണ് അച്ഛന്‍ (ഫാസില്‍) പറയുന്നത്. ചേട്ടനോട് (ഫഹദ്) അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഏത് സിനിമ ഇറങ്ങിയാലും ആദ്യദിവസം ഫര്‍ഹാന്‍ കാണും. തിയറ്ററിലെ തിരക്കൊഴിയുമ്പോഴേ ഫാസില്‍ കാണൂ. ഫഹദ് അങ്ങനെ വാരിവലിച്ച് സിനിമ കാണുന്നയാളല്ല. മഹേഷിന്റെ പ്രതികാരം കുടുംബസമേതമാണ് കാണാന്‍ പോയത്.

ഒഴിവ് സമയത്തെ ഫര്‍ഹാന്റെ വിനോദവും സിനിമ തന്നെയാണ്. അല്ലാതെ മറ്റൊരു ജോലി തന്നെ കൊണ്ട് പറ്റില്ലെന്ന് താരം പറഞ്ഞു. സിനിമയില്‍ അഭിനയം മാത്രമല്ല താല്‍പര്യം. അതിന്റെ എല്ലാ മേഖലകളിലും ജോലി ചെയ്യാന്‍ ആഗ്രഹമുണ്ട്. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കണമെന്നുണ്ട്. ഇപ്പോള്‍ അതിനുള്ള പാങ്ങില്ല. എന്നാല്‍ ഭാവിയില്‍ അതുണ്ടാവും. ആദ്യ സിനിമയ്ക്ക് ശേഷം ഇത്രയും ഇടവേള ഉണ്ടായതെങ്ങനെ എന്ന് ചോദിച്ചപ്പോള്‍ ‘ ഞാന്‍ സ്റ്റീവ് ലോപ്പസ് ഒരു ഡാര്‍ക്ക് ഷെയ്ഡുള്ള സിനിമയായിരുന്നു. അതിന് ശേഷം കേട്ട കഥകളെല്ലാം അതേ പോലുള്ളതായിരുന്നു. എന്നാല്‍ ബഷീറിന്റെ പ്രേമലേഖനം അതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടാണ് കമ്മിറ്റ് ചെയ്തതും.