ഭര്‍ത്താവ് അശ്ലീല സൈറ്റുകളുടെ അടിമ: പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ഭാര്യ കോടതിയില്‍

ന്യൂഡല്‍ഹി: തന്റെ ഭര്‍ത്താവ് ലൈംഗിക ചിത്രങ്ങളുടെ അടിമയാണെന്നും അതിനാല്‍ ഇത്തരം സൈറ്റുകള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ സുപ്രിം കോടതിയില്‍. ഭര്‍ത്താവിന്റെ ഈ ദുശീലം മൂലം തങ്ങളുടെ വിവാഹ ജീവിതം തകര്‍ന്നിരിക്കുകയാണെന്നും അതിനാല്‍ കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് മുംബൈ സ്വദേശിനിയായ യുവതിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നല്ല വിദ്യാഭ്യാസമുള്ള തന്റെ ഭര്‍ത്താവ് ഇത്തരം വീഡിയോകള്‍ക്ക് അടിമയായെങ്കില്‍ രാജ്യത്തെ യുവാക്കളെ വളരെയേറെ ദോഷകരമായി ബാധിക്കുന്ന പ്രശ്നമായി ഇതു മാറിയിരിക്കാമെന്നാണ് യുവതിയുടെ വാദം.

ലൈംഗിക വീഡിയോകള്‍ക്ക് അടിമയായ ഭര്‍ത്താവ് ജീവിതത്തിന്റെ കൂടുതല്‍ സമയവും ഇത്തരം ദൃശ്യങ്ങള്‍ കാണുന്നതിനാണ് ഇപ്പോള്‍ ചിലവഴിക്കുന്നത്. 2015 മുതലാണ് ഭര്‍ത്താവ് രതി സൈറ്റുകളില്‍ ആനന്ദം കണ്ടെത്തി തുടങ്ങിയത്. രണ്ടു കുട്ടികളുടെ പിതാവായ അദ്ദേഹത്തിന്റെ ജീവിതവും കുടുംബ ജീവിതവും ഇതോടെ താറുമാറായെന്നും സ്ത്രീ പരാതിയില്‍ പറയുന്നു. ഇന്റര്‍നെറ്റ് വഴി വളരെ സുഗമമായി ഇത്തരം ദൃശ്യങ്ങള്‍ ആര്‍ക്കും ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സാമൂഹ്യപ്രവര്‍ത്തക കൂടിയായ പരാതിക്കാരി തന്റെ വിവാഹ ജീവിതം 30 വര്‍ഷം വളരെ നന്നായി മുന്നോട്ടുപോയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.