ഒരു കോടി മുടക്കി പീഡനം ഒത്തുതീര്‍പ്പാക്കിയ  സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് 25 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ ആരോപണവിധേയനായ സി.ഐയെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം നോര്‍ത്ത് സിഐ: ടി.ബി. വിജയനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ 25 പേര്‍ ചേര്‍ന്നു പീഡിപ്പിച്ച കേസ് പണം വാങ്ങി ഒത്തുതീര്‍ത്തെന്നാണ് പരാതി. സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് റേഞ്ച് ഐജി പി. വിജയനാണ് സിഐയെ സസ്‌പെന്‍ഡ് ചെയ്തത്. ഇതുകൂടാതെ കുബേര ഓപ്പറേഷനില്‍ കുടുങ്ങിയ പണമിടപാടുകാരനില്‍നിന്നു കൈക്കൂലി വാങ്ങിയെന്നും സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

മൂവാറ്റുപുഴ സ്വദേശിയെ കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരമധ്യത്തില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ പ്രതികളില്‍നിന്ന് ഏഴു ലക്ഷം രൂപ വീതമാണ് കൈക്കൂലി വാങ്ങിയത്. കമ്പനിയുടെ ഉടമ ആദ്യം പീഡിപ്പിച്ചശേഷം പാലാരിവട്ടത്തെ ഒരു ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു മറ്റു പലര്‍ക്കും കാഴ്ചവച്ചെന്നതാണ് കേസ്. ഓരോ പ്രതിയില്‍നിന്നും പിരിച്ച ഏഴു ലക്ഷത്തില്‍ അഞ്ച് ലക്ഷം വീതം യുവതിക്കു നല്‍കി. രണ്ടു ലക്ഷം വീതം പൊലീസുകാരും അഭിഭാഷകനും ചേര്‍ന്ന് പങ്കിട്ടെടുത്തുവെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തല്‍.

ഏകദേശം ഒരു കോടി രൂപയിലേറെ മറിഞ്ഞ കേസാണിതെന്നു സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴു ലക്ഷം രൂപ നല്‍കാന്‍ കഴിയാത്ത പ്രതികള്‍ പൊലീസിനോടു പരാതിപ്പെട്ടത് സ്‌പെഷല്‍ ബ്രാഞ്ച് അറിയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐക്കെതിരെ അന്വേഷണം നടന്നത്.</p>

ഇതുകൂടാതെ, കുബേരക്കേസില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മണികണ്ഠന്‍ എന്നയാളില്‍നിന്നും ടി.ബി. വിജയന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയും ഉണ്ടായിരുന്നു.

http://thewifireporter.com/kerala-police-rape