SHOCKING NEWS: 200 രൂപയ്ക്ക് അമ്മ കുഞ്ഞിനെ വിറ്റു

ത്രിപുര∙ 200 രൂപയ്ക്കു വേണ്ടി അമ്മ സ്വന്തം കുഞ്ഞിനെ ഓട്ടോഡ്രൈവർക്കു വിറ്റെന്ന് ആരോപണം. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം ത്രിപുരയിലാണ്. ഏപ്രിൽ 13നാണ് കുഞ്ഞിനെ വിറ്റത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗോത്രവർഗക്കാരിയായ യുവതി ലക്ഷ്മിപുർ ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ ധൻഷായ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിന്റെ പിതാവ് ഖാനാജോയ് റിയാങ് ആണ് സംഭവം പുറത്തറിയിച്ചത്.

കുഞ്ഞ് മാഖുംബി ഗ്രാമത്തിലാണുള്ളത്. വിഷയം ഗ്രാമമുഖ്യന്റെ ശ്രദ്ധയിൽപ്പെടുത്തി കുഞ്ഞിനെ തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ അമ്മയുടെ കൈവശമേ തരികയുള്ളുവെന്ന നിലപാടിലായിരുന്നു ധൻഷായ്. സാമൂഹികക്ഷേമ, സാമൂഹിക വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

15 ദിവത്തിനിടെ ത്രിപുരയിൽ ഇതു രണ്ടാമത്തെ സംഭവമാണ്. 11 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ 5,000 രൂപയ്ക്കാണ് ഗോത്രവർഗക്കാരിയായ സ്ത്രീ വിറ്റത്. ഭർത്താവിന്റെ ചികിൽസയ്ക്കുവേണ്ടിയാണ് ഇവർ കുഞ്ഞിനെ വിറ്റത്. രണ്ടുവർഷത്തിനിടെ പാവപ്പെട്ട ഗോത്ര വർഗക്കുടുംബങ്ങളിലെ നാലു കുഞ്ഞുങ്ങളെ ത്രിപുരയിൽ വിൽപ്പന നടത്തിയെന്നാണ് റിപ്പോർട്ട്.