ജയലളിതയുടെ 2000 കോടി ലക്ഷ്യമിട്ട മലയാളികള്‍ക്ക് എന്ത് കിട്ടി? മോഷണകഥയിലെ ആ ട്വിസ്റ്റ്

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടെ അവധിക്കാല വസതിയില്‍ പണവും സ്വര്‍ണവും അടക്കം രണ്ടായിരം കോടിയുടെ സ്വത്തുണ്ടെന്നാണ് അഭ്യൂഹം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളികളുടെ മോഷണസംഘം കോടനാട് എസ്റ്റേറ്റിലെത്തിയത്.

എന്നാല്‍ ഇവര്‍ക്ക് മോഷ്ടിക്കാന്‍ കഴിഞ്ഞത് നാലു വാച്ചും ഒരു ദിനോസര്‍ പ്രതിമയും മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, കോടികള്‍ ലക്ഷ്യമിട്ട സംഘം കൊലക്കേസില്‍ കുടുങ്ങുകയും ചെയ്തു. എസ്റ്റേറ്റിലെ കാവല്‍ക്കാരെ കെട്ടിയിട്ട ശേഷമായിരുന്നു സംഘം മോഷണത്തിന് ശ്രമിച്ചത്. ഇതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കാവല്‍ക്കാരില്‍ ഒരാള്‍ മരണമടയുകയും ചെയ്തു.

അതേസമയം, ദുരൂഹ സംഭവത്തിന്റെ ചുരുളഴിക്കാന്‍ സഹായിച്ച കേരള പൊലീസിനെ തമിഴ്നാട് പൊലീസ് അഭിനന്ദിച്ചു. കാവല്‍ക്കാരനെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസില്‍ കൃത്യം നടന്ന് നാലുദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. വാഹനമോഷണക്കേസുമായി കേരള ാെലീസ് നടത്തിയ അന്വേഷണമാണ് കോടനാട് സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

11 പേര്‍ ഉള്‍പ്പെട്ട കേസില്‍ ഇനി ഒരു മലയാളിയെ കൂടി മാത്രമാണ് പിടികൂടാനുള്ളത്. കേസിലെ പ്രധാനപ്രതി കാറപകടത്തില്‍ മരിക്കുകയും രണ്ടാംപ്രതി മറ്റൊരു വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാകുകയും ചെയ്തു.