ചെഗുവേരയെച്ചൊല്ലി ബി.ജെ.പി – സി.പി.എം സംഘര്‍ഷം: എസ്.ഐ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്

ചെഗുവേരയുടെ ചിത്രം ക്ഷേത്രക്കുളത്തിന്റെ മതിലില്‍ വരച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോവളത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കടയടപ്പിക്കാന്‍ വന്ന പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടലില്‍ തിരുവല്ലം എസ്.ഐ ശ്രീകാന്ത് മിശ്രയുടെ വലതു കൈയുടെ എല്ലുപൊട്ടി.

സംഘര്‍ഷത്തില്‍ പിടികൂടിയ യുവാവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി തല്ലിച്ചതച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ വൈകുന്നേരം കോവളം പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കോവളം മുട്ടയ്ക്കാട് വലിയകുളത്തിന്‍ കരയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കുളത്തിന്റെ മതിലില്‍ വരച്ച ചെഗുവേരയുടെ ചിത്രം മായ്ക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം ഡി.വൈ.എഫ്.ഐക്കാര്‍ തടഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.

ഏറ്റുമുട്ടലില്‍ തലക്ക് പരുക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മണിക്കുട്ടന്‍ (27), റാണാ പ്രതാപ് (28) എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കണ്ണന്‍ (20), രാജേഷ് (26), ശ്യാംലാല്‍ (20), രഞ്ജിത് (26) എന്നിവരെ കോവളം പൊലിസ് പിടികൂടി. ഇരു വിഭാഗത്തിനുമെതിരേ കേസെടുത്ത് പൊലിസ് പിടികൂടിയവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി കോവളത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കടകളടപ്പിക്കാന്‍ ശ്രമമാരംഭിച്ചത്.

കോവളം ജങ്ഷനിലെ അക്ഷയ കേന്ദ്രം അടപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. ഇതു സംഘര്‍ഷത്തിന് വഴിതെളിച്ചു. ബലപ്രയോഗത്തിനിടയില്‍ തിരുവല്ലം എസ്.ഐ.യുടെ കൈയൊടിഞ്ഞു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.ഐ.യുടെ കൈയില്‍ പ്ലാസ്റ്ററിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കോവളം സ്വദേശി ഗോകുലി (28)നെ പൊലിസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. ഇയാളെ പൊലിസ് ക്രൂരമായി മര്‍ദിച്ചെന്നും എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടു പോകണമെന്നും സ്റ്റേഷനിലെത്തിയ ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.

വൈദ്യ പരിശോധനക്ക് വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച ഗോകുല്‍ അവിടെ കുഴഞ്ഞുവീണു.

തുടര്‍ന്ന് 108 ന്റെ സഹായത്തോടെ ഗോകുലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ട്ട് എ.സി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.