ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാടില്‍ ബിജെപിയില്‍ ഭിന്നത!! ശോഭാ സുരേന്ദ്രനെയും രമേശിനെയും തള്ളി കേന്ദ്രമന്ത്രി!

ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാടില്‍ ബി.ജെ.പിയില്‍ അഭിപ്രായവ്യത്യാസം ശക്തമാകുന്നു. ശോഭാ സുരേന്ദ്രന്റെ അഭിപ്രായം വ്യക്തിപരമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. അതേ സമയം ശോഭാ സുരേന്ദ്രനെ സംരക്ഷിക്കുന്ന നിലപാടുമായി പരസ്യ പിന്തുണയറിയിച്ച് ഒരു നേതാവും രംഗത്തെത്തിയില്ല. ശോഭാ സുരേന്ദ്രന്റെ നിലപാടിനെതിരെ കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയതും ശ്രദ്ധേയമായി.

ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ചട്ടമനുസരിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ഇത് അംഗീകരിക്കണം.

ബിജെപിയുടെ സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നതായും കേന്ദ്രനേതൃത്വം ആരോപിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ബുധനാഴ്ച സന്ദര്‍ശിക്കുമെന്നും അറിയിച്ചു.

അതേ സമയം നിലപാടിലുറച്ച് നില്‍ക്കുന്നതായും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പിണറായിയെ ഭയമാണെങ്കില്‍ ഇറങ്ങി പോകണമെന്നാണ് പറഞ്ഞത്. രാജീവ് പ്രതാപ് റൂഡി തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മാന്യമായി പെരുമാറണമെന്ന് പറഞ്ഞതില്‍ എന്താണ് വിമര്‍ശനമെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. പിണറായി കൈമാറിയ നോട്ടിനെ കുറിച്ചാണ് രാജീവ് പ്രതാപ് റൂഡി പറഞ്ഞത്. ഒ രാജഗോപാല്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ചിട്ടില്ലെന്നും ശോഭാ പറഞ്ഞു. എന്ത് കൊണ്ട് ഗവര്‍ണര്‍ പരാതി കേന്ദ്രത്തിന് കൈമാറുന്നില്ലെന്നും ശോഭ ചോദിച്ചു.
അതേ സമയം കേന്ദ്ര മന്ത്രി ജെ.പി നദ്ദ കണ്ണൂര്‍ കൊലപാതകത്തില്‍ സംസ്ഥാനത്തെ പഴിച്ചു. കേന്ദ്രം പരാതി ലഭിച്ചാല്‍ വിഷയത്തില്‍ നടപടിയെടുക്കുമെന്നും നദ്ദ പറഞ്ഞു.