നേഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ

തലയോലപ്പറമ്പിൽ നേഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കുളിമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. രാമപുരം കുണിഞ്ഞി സ്വദേശിനിയും രണ്ടാം വർഷ നേഴ്സിംഗ് വിദ്യാർഥിനിയുമായ ശ്രീക്കുട്ടി ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

രാവിലെ പത്തുമണിയോടെ കുളിക്കാൻ കയറിയ ശ്രീക്കുട്ടി ഏറെനേരം കഴിഞ്ഞും പുറത്തിറങ്ങാതെ വന്നതോടെ സഹപാഠികൾ കതക് തള്ളി തുറക്കുകയായിരുന്നു. ശ്രീക്കുട്ടിയെ ഉടനെ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു.

അതിനിടെ ശ്രീക്കുട്ടിയുടെ മരണത്തിനു കാരണം വാർഡർ ആണെന്നു ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. ഏതാനും ദിവസങ്ങൾക്കുമുമ്പ് ഹോസ്റ്റലിൽ ഉണ്ടായ പ്രശ്നത്തിൽ  ശ്രീക്കുട്ടി ഉൾപ്പെടാതിരുന്നിട്ടും മാപ്പ് എഴുതി നൽകാൻ വാർഡർ ആവശ്യപ്പെട്ടിരുന്നതായും ഇല്ലെങ്കിൽ പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.