മാധ്യമ ന്യായാധിപൻ ചമഞ്ഞ് വധശിക്ഷ വിധിക്കുന്ന വിനു വി ജോൺ അറിയാൻ; എഐഎസ്എഫ് സെക്രട്ടറിയുടെ തുറന്നകത്ത്

ഏഷ്യാനെറ്റ് വാര്‍ത്താവതാരകന്‍ വിനു വി ജോണിന് തുറന്ന കത്തെഴുതി എ.ഐ.എസ്.എഫ് സെക്രട്ടറി. ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ ജാതിഅധിക്ഷേപ പരാതി പിന്‍വലിച്ച നടപടിയെക്കുറിച്ച് കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ചര്‍ച്ചയാക്കിയിരുന്നു. ആ ചര്‍ച്ചയില്‍ എ.ഐ.എസ്.എഫിനെ കാരണമില്ലാതെ വിനു വിമര്‍ശിച്ചു എന്ന ആരോപണ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കത്ത്.

വിനു വി ജോണിന് എഐഎസ്എഫിന്റെ തുറന്നകത്ത് ഇങ്ങനെ

പ്രിയ വിനു,

മലപ്പുറത്തു നടന്ന എഐഎസ്എഫ് ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ഗിരീഷിന് എസ്എഫ്ഐ-ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലത്ത് ഗുരുതരമായി പരിക്കേറ്റ വാർത്തയറിഞ്ഞ് ആശുപത്രിയിലേയ്ക്ക് പോകുമ്പോഴാണ് താങ്കൾ വിവേക് വി ജി ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മിനായർക്കെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന കേസ് പിൻവലിച്ചു എന്ന് അറിയിക്കുന്നത്.

താങ്കളുടെ ചാനലിൽ നിന്നാണ് ആ വാർത്ത ഞങ്ങൾ അറിയുന്നത്. അപ്പോൾ തന്നെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സഖാവിന്റെ അടുത്തേയ്ക്ക് പോകുന്നതിനാൽ താങ്കളുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കുകയില്ല എന്നും കേസ് പിൻവലിച്ച വിഷയത്തിൽ വിവേകുമായി സംസാരിച്ചശേഷം നിലപാട് അറിയിക്കാം എന്നും താങ്കളോട് പറയുകയും ചെയ്തു. കൂടാതെ താങ്കളുടെ മാധ്യമസ്ഥാപനത്തിലെ അജയഘോഷ്, അരുൺ മുതലായ മാധ്യമപ്രവർത്തകരോടും ഇക്കാര്യം സംസാരിച്ചതാണ്.

പക്ഷേ അന്നേദിവസം വൈകുന്നേരത്തെ ന്യൂസ് അവറിൽ എഐഎസ്എഫിന്റെ നിലപാടുകളിൽ നിന്നുമുള്ള പുറകോട്ടുപോക്കായും എഐഎസ്എഫിന്റെയും സിപിഐയുടെയും നിലപാടുകളിൽ നിഗൂഡതയുള്ളതായും ചാനൽ ചർച്ചയിൽ നിന്നും ഞങ്ങൾ പിന്മാറിയതായും താങ്കൾ പറഞ്ഞതായും ഏകപക്ഷീയമായ ചർച്ചയിലൂടെ എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സിപിഐയുടെയും മുഴുവൻ നേതാക്കളെയും അടച്ചാക്ഷേപിച്ചുകൊണ്ടുള്ള നിലപാട് സ്വീകരിച്ചതായും അറിയാൻ കഴിഞ്ഞു.

വിവേക് വി ജി എന്ന വിദ്യാർത്ഥി അനുഭവിച്ച ജാതീയമായ ആക്ഷേപങ്ങളെ കുറിച്ച് അയാൾതന്നെ മാധ്യമങ്ങളിലൂടെ പറഞ്ഞത് താങ്കളുടെ ആർക്കേയ്വ്‌സിൽ ഉണ്ടായിരിക്കുമല്ലോ. ഇക്കാര്യത്തിൽ താങ്കളെ നയിച്ച അതേവികാരം തന്നെയാണ് ഐതിഹാസികമായ ലോ അക്കാദമി സമരത്തിൽ മറ്റനേകം വിഷയങ്ങൾക്കൊപ്പം ഇതും ഒരു പ്രധാനവിഷയമായി എഐഎസ്എഫ് ഏറ്റെടുത്തതിനു കാരണമായത്. ഹൈക്കോടതി മുമ്പാകെ കേസ് ഫയൽ ചെയ്തത് വിവേക് വി ജി എന്ന വിദ്യാർത്ഥിയാണ്. എഐഎസ്എഫ് അല്ല. അതിനാൽ തന്നെ ഈ കേസ് പിൻവലിക്കാനുള്ള തീരുമാനം ആ വ്യക്തിയുടേത് മാത്രമാണ്. താങ്കളെ പോലെതന്നെ ആ വിദ്യാർത്ഥിയുടെ പെട്ടെന്നുള്ള നിലപാടുമാറ്റത്തിന്റെ അണിയറ കഥകളെന്താണെന്ന് അറിയുവാൻ ജിജ്ഞാസയുള്ളവരാണ് ഞങ്ങളും.

എഐഎസ്എഫിനെ സംബന്ധിച്ചിടത്തോളം ലോ അക്കാദമി സമരകാലത്ത് അക്കാദമി മാനേജ്‌മെന്റിന്റെ ഈ വിദ്യാർത്ഥിയുടെ കാര്യത്തിലടക്കമുള്ള ദുർനടപടികളിൽ സ്വീകരിച്ച ശക്തമായ നിലപാടുകളിൽ ഒരു മാറ്റവുമില്ല. സംഘടനയുമായോ പാർട്ടിയുമായോ ഒരു ബന്ധവുമില്ലാത്ത കാര്യമാണ് ഒരു സ്വകാര്യവ്യക്തി ഫയൽ ചെയ്ത കേസ് പിൻവലിക്കുന്ന കാര്യം. ഇക്കാര്യത്തിൽ സംഘടനയ്‌ക്കെതിരെ താങ്കൾ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നു മാത്രമല്ല, ഞങ്ങളുടെ ഭാഗം പറയാൻ അവസരം നൽകാതെ ഏകപക്ഷീയവുമായിരുന്നു. വിവേകിന്റെ ഇപ്പോഴത്തെ മനംമാറ്റം ഒട്ടും ആശാസ്യമായിരുന്നില്ല എന്ന നിലപാടുതന്നെയാണ് സംഘടനയ്ക്കുള്ളത്. പക്ഷെ താങ്കൾ ഒരു മാധ്യമ ന്യായാധിപനായി ചമഞ്ഞ് സംഭവവുമായി ഒരു ബന്ധവുമില്ലാത്ത കക്ഷിയെ വധശിക്ഷയ്ക്കു വിധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ഞങ്ങൾ അർഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു. സുഹൃത്തേ, ലാ അക്കാദമി സമരകാലത്ത് മാനേജ്‌മെന്റിനും പ്രിൻസിപ്പലിനുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും സംഘടന ഉറച്ചുനിൽക്കുന്നു. ഒരു വിദ്യാർത്ഥിയുടെ ഏതോ പ്രേരണകൾക്ക് വശംവദനായുള്ള മനംമാറ്റം സംഘടനയുടെ നിലപാടുകൾക്ക് അനുസൃതമല്ല. ഒരു വ്യക്തിയുടെ നിലപാടിനെ ആശ്രയിച്ചല്ല സംഘടന നിലപാടുകൾ സ്വീകരിക്കുന്നത്. ലോ അക്കാദമി സമരം ആഞ്ഞടിച്ച നാളുകളിൽ ഒരു വിദ്യാർത്ഥി സംഘടനയെതന്നെ സമരത്തിൽ നിന്നും പിന്മാറാൻ നിർബന്ധിതരാക്കിയ ശക്തികൾക്ക് ഒരു വ്യക്തിയെ പിന്തിരിപ്പിക്കുക അസാധ്യമാണോ? താങ്കളുടെ മാധ്യമ വിചാരണയിൽ ഇക്കാര്യത്തിൽ യഥാർത്ഥത്തിൽ നടന്ന കാര്യങ്ങൾ എന്താണെന്നുകൂടി അന്വേഷിക്കുന്നതും ഇരുട്ടിൽ ഒളിച്ചിരിക്കുന്ന യഥാർത്ഥ ഉപജാപകരെ വെളിച്ചത്തു കൊണ്ടുവരുന്നതും നന്നായിരിക്കും എന്നുമാത്രം പറയുന്നു.

സ്‌നേഹപൂർവ്വം
ശുഭേഷ് സുധാകരൻ
സെക്രട്ടറി, എഐഎസ്എഫ്
സംസ്ഥാന കമ്മിറ്റി