കിംസ് ആശുപത്രിയിലെ ജീവനക്കാരി ഹോസ്റ്റലില്‍ തൂങ്ങി മരിച്ചു; പ്രണയനൈരാശ്യമെന്ന് ആത്മഹത്യാകുറിപ്പ്‌

തിരുവനന്തപുരം നഗരത്തിലെ കിംസ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഗ്രീഷ്മയാണ് മുറിഞ്ഞപാലം കുമാരപുരം റോഡിലെ കിംസ് ജീവനക്കാര്‍ക്കുള്ള വനിതാ ഹോസ്റ്റലില്‍ ഇന്ന് രാവിലെ തൂങ്ങിമരിച്ചത്. പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് പോലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന കുട്ടി നൈറ്റ്ഡ്യൂട്ടിയ്ക്കു പോയതിനാല്‍ ഇന്നലെ രാത്രിയില്‍ ഗ്രീഷ്മ മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ. രാവിലെയാണ് പെണ്‍കുട്ടി മരി്ച്ച വിവരമറിഞ്ഞ് പോലീസെത്തുന്നത്.

22 വയസ്സുകാരിയായ ഗ്രീഷ്മ ഒരു വര്‍ഷം മുമ്പാണ് വെണ്‍പാലവട്ടം കിംസ് ആശുപത്രിയില്‍ ജോലിയ്ക്കു ചേരുന്നത്. ആദ്യ സമയങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പാപ്പനംകോടായിരുന്നു പെണ്‍കുട്ടിയുടെ താമസം. പിന്നീടാണ് യാത്രാദൂരം കുറയ്ക്കാന്‍ ഹോസ്റ്റലേക്ക് താമസം മാറ്റുന്നത്. എല്ലാവരോടും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റമായിരുന്നെങ്കിലും   ഗ്രീഷ്മ ആളത്ര സംസാരിക്കുന്ന കൂട്ടത്തിലല്ലായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഏതുനേരവും ഫോണിലായിരുന്നെന്നും ചിലപ്പോള്‍ അസ്വസ്ഥയാകുന്നത ശ്രദ്ധിച്ചിട്ടുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

രണ്ട് ദിവസം മുന്‍പ് ശമ്പളത്തില്‍ വര്‍ദ്ധനവ് ലഭിച്ചപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നുവെന്നും ചെലവ് നടത്തണമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ശമ്പളം വരട്ടെ എന്ന ഉറപ്പ് നല്‍കിയ സഹപ്രവര്‍ത്തകയുടെ മരണം വിശ്വസിക്കാനാകാതെയാണ് നിരവധിപേര്‍ ഹോസ്റ്റലിന് മുന്നിലെത്തിയത്. ഹോസ്റ്റലില്‍ ഒരു മുറിയില്‍ രണ്ട് പേരാണ് താമസിക്കുന്നത്. ഗ്രീഷ്മയ്ക്ക് ഇന്നലെ പകലായിരുന്നു ഡ്യൂട്ടി. സുഹൃത്തിന് നൈറ്റും. രാത്രി സുഹൃത്തായ പെണ്‍കുട്ടി ജോലിക്ക് പോയ ശേഷം പത്ത് മണിയോടെ പെണ്‍കുട്ടി വീട്ടിലേക്ക് ഫോണ്‍വിളിക്കുകയും ചെയ്തു. അപ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും അച്ഛന്‍ പൊലീസിനോട് പറഞ്ഞു.

രാവിലെ സുഹൃത്ത് എത്തി വാതില്‍ മുട്ടിയിട്ടും തുറന്നില്ല. അകത്ത് നിന്നും പൂട്ടിയ ശേഷം ഉറങ്ങിയതാകുമെന്നാണ് കരുതിയത്. പിന്നീട് നിരവധി തവണ പുറത്ത് നിന്നും തട്ടി വിളിച്ചിട്ടും ഗ്രീഷ്മ വാതില്‍ തുറക്കാത്തതോടെ മറ്റുള്ളവരെ വിളിച്ച് കൂട്ടി വാതില്‍ തള്ളിതുറന്നപ്പോഴാണ് ഗ്രീഷ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിംസ് ആശുപത്രിയിലെ അധികൃതര്‍ ഉടന്‍ തന്നെ സ്ഥലതെത്തുകയും ചെയ്തു. പിന്നീട് ഇവര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ നേരിട്ടുപോയി വിവരമറിയിക്കുകയായിരുന്നു. പാപ്പനംകോട് താമസിച്ചിരുന്ന കുടുംബം ഇന്നലെയാണ് മലയിന്‍കീഴ് ശാന്തിമൂലയിലേക്ക് താമസം മാറിയത്.

ഗ്രീഷ്മയ്ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും അതിനാല്‍ അച്ഛനെയും അമ്മയേയും കാണണമെന്ന് പറഞ്ഞുവെന്നും അറിയിച്ചാണ് മാതാപിതാക്കളെ കൂട്ടികൊണ്ട് വന്നത്. അച്ഛനും അമ്മയും സഹോദരനും ചേര്‍ന്നാണ് സ്ഥലത്തേക്ക് എത്തിയത്. മകള്‍ക്ക് അസുഖമാണെന്ന് പറഞ്ഞാണ് എത്തിച്ചതെങ്കിലും ഹോസ്റ്റലിന് മുന്നിലെ ജനക്കൂട്ടവും പൊലീസും കണ്ടപ്പോള്‍ തന്നെ അച്ഛന്‍ സണ്ണിക്ക് ചെറിയ സംശയം തോന്നിയിരുന്നു. പൊലീസുകാര്‍ കാര്യം പറഞ്ഞപ്പോള്‍ തന്നെ പിന്നാലെ എത്തിയ മാതാവ് സുജയോട് അങ്ങോട്ട് പോകണ്ട അവള് പോയി എന്ന് പറഞ്ഞ ശേഷം കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.

അച്ഛനും അമ്മയും നിലത്ത് വീണ് വാവിട്ട് കരയുന്നത് കണ്ട്‌നിന്നവര്‍ക്കും കണ്ണീരടക്കാനായില്ല. ടൈല്‍സ് പണിയാണ് സണ്ണിക്ക്. മകന്‍ അജിത്ത് ടാറ്റാ സ്‌കൈ ജീവനക്കാരനാണ്. മകള്‍ ആയിരുന്നു തന്റെ താങ്ങെന്ന് പറഞ്ഞ് സണ്ണിയുടെ അലറി കരച്ചില്‍ കാഴ്ചകാര്‍ക്കുപോലും താങ്ങാനാവുന്നുണ്ടായിരുന്നില്ല. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചെന്നും പ്രണയനൈരാശ്യ മൂലമുള്ള ആത്മഹത്യയാണെന്നാണ് വ്യക്തമായെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.പെണ്‍കുട്ടിയുടെ കാമുകനാരാണെന്ന് അറിവായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണ നടത്തേണ്ടതുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് എസ് ഐ ഗിരിലാല്‍ പറയുന്നത്.