ബാബറി മസ്ജിദ് കേസില്‍ 12 ബി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ജാമ്യം.
ഗൂഢാലോചനക്കുറ്റം പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. ജാമ്യത്തുകയായി നേതാക്കള്‍ കോടതിയില്‍ 50,000 രൂപവീതം കെട്ടിവെക്കണം. പ്രതികള്‍ മെയ് മെയ് 25 നും 26 നും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതികള്‍ മിക്കവരും ആദിവസങ്ങളില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് പ്രതികള്‍ മെയ് 30 ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയില്‍ ഹാജരാകുന്നതിന് ഇനിയും ഇളവ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്.
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2001 ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സി.ബി.ഐ കോടതി റദ്ദാക്കിയിരുന്നു. 2010 ല്‍ സി.ബി.ഐ കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. എന്നാല്‍ 2017 ഏപ്രില്‍ 19 ന് സുപ്രീം കോടതി ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ചു.