കസ്റ്റംസിന്റെ സാന്നിധ്യമില്ലാതെ സ്വപ്നയെ സന്ദര്‍ശകര്‍ക്ക് കാണാം; ഉത്തരവിറക്കി ജയില്‍ വകുപ്പ്

    തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കാന്‍ കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍ വകുപ്പ്. ഇന്നലെ സ്വപ്നയെ കാണാനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം വന്ന കസ്റ്റംസിനെ ജയില്‍ അധികൃതര്‍ മടക്കിയയച്ചു. കൊഫേപോസ ചുമത്തിയ പ്രതിയായതിനാല്‍ സ്വപ്നയെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസിന്റെ സാന്നിധ്യവും ഇതുവരെയുണ്ടായിരുന്നു.

    കൊഫേപോസ ചുമത്തിയ പ്രതിയെ സന്ദര്‍ശിക്കാന്‍ അന്വേഷണ ഏജന്‍സിയുടെ സാന്നിധ്യം വേണ്ടെന്നാണ് ജയില്‍ വകുപ്പിന്റെ പുതിയ ഉത്തരവ്. ജയില്‍ നിയമപ്രകാരം സന്ദര്‍ശകരെ അനുവദിക്കാമെന്നാണ് ജയില്‍ ഡി.ജി.പിയുടെ സര്‍ക്കുലര്‍.

    അതേസമയം, കസ്റ്റംസിനെ ജയിലില്‍ വിലക്കുന്നത് കേസ് അട്ടിമറിക്കാനാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സന്ദര്‍ശകര്‍ കൂടുന്നത് ഉചിതമല്ല. വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്. മറിച്ചുള്ള നിയമം കസ്റ്റംസ് വകുപ്പിലുണ്ടെങ്കില്‍ അവര്‍ അത് ഹാജരാക്കട്ടെ. അപ്പോള്‍ പരിശോധിക്കാമെന്നാണ് നിലപാട്.

    ഒക്ടോബര്‍ 14നാണ് കൊഫേപോസ ചുമത്തപ്പെട്ട സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയത്. എല്ലാ ബുധനാഴ്ചയും വൈകിട്ട് മൂന്നു മുതല്‍ നാലു വരെയാണ് സ്വപ്നയെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുള്ളത്. സന്ദര്‍ശകര്‍ വരുന്നതിനു രണ്ടു ദിവസം മുന്‍പ് ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കണം. അവര്‍ അത് കസ്റ്റംസിനു കൈമാറുകയും അതുപ്രകാരം സന്ദര്‍ശകര്‍ എത്തുന്ന സമയത്ത് കസ്റ്റംസ് പ്രതിനിധിയും ജയില്‍ പ്രതിനിധിയും സന്ദര്‍ശക മുറിയില്‍ എത്തുകയുമായിരുന്നു പതിവ്.

    സ്വപ്നയ്ക്കൊപ്പം കൊഫേപോസ ചുമത്തി പുജപ്പുര ജയിലില്‍ കഴിയുന്ന സന്ദീപിനെ കാണാനും സന്ദര്‍ശകര്‍ക്ക് അന്വേഷണ ഏജന്‍സിയുടെ സാന്നിധ്യം വേണ്ടെന്നും ജയില്‍ വകുപ്പ് സര്‍ക്കുലറില്‍ പറയുന്നുണ്ട്.