കാലം 1984. അന്ന് കേരളാ കൗമുദി കോഴിക്കോട് യൂണിറ്റില്‍ ജേര്‍ണലിസ്റ്റ് ട്രയ്നിയാണ്. താമസം വെള്ളിമാട് കുന്നിലെ എന്‍ജിഒ ഹോസ്റ്റലില്‍ അനധികൃതമായി. താമസം ഒപ്പിച്ചു തന്നത് രാമേട്ടന് എന്ന് ഞങ്ങളൊക്കെ സ്നേഹത്തോടെ വിളിക്കുന്ന എ.കെ.രാമചന്ദ്രനാണ്. കേരളകൗമുദിയില്‍ സബ്എഡിറ്ററായിരുന്ന രാമേട്ടന് പിന്നീട് കേരള പി.എസ്.സി മെംബറായി.
ഒളിച്ചു താമസിക്കാന്‍ കാരണമുണ്ട്. 400 രൂപയാണ് അന്നു ശമ്പളം. അതുകൊണ്ട് ജീവിക്കാനാവില്ല. അന്നത്തെ ട്രെയ്നിമാരൊക്കെ ഇതുപോലെ എവിടെയെങ്കിലുമൊക്കെ പറ്റിക്കൂടുന്നതാണ് പതിവ്.
കുറച്ചു നാള് കഴിഞ്ഞപ്പോള്‍ എന്റെ മുറിയിലേക്ക് ഒരു കുടികിടപ്പുകാരന് കൂടി വന്നു. പേര് കെ.പി.രവീന്ദ്രനാഥ്. ഈ പേരു പറഞ്ഞാല്‍ കക്ഷിയെ അധികമാര്‍ക്കും അറിയില്ല. ഇന്നത്തെ പ്രശസ്ത പാട്ടെഴുത്തുകാരന് രവി മേനോന് എന്നു പറഞ്ഞാല്‍ എല്ലാവര്ക്കും അറിയാം. രവി കുടികിടപ്പുകാരനായി വന്നതോടെ ഉണ്ടായിരുന്ന കട്ടില് അതിഥിക്കു കൊടുത്ത് ഞാന്‍ നിലത്തു പുല്‍പ്പായയിലേക്കു മാറി. അതിഥി ദേവോഭവഃ
ആ ദിവസങ്ങളിലൊന്നില്‍ എനിക്കൊരു പോസ്റ്റുകാര്‍ഡ് ഓഫീസില്‍ കിട്ടി. കാര്‍ഡ് എഴുതിയിരിക്കുന്നത് വിഖ്യാത സാഹിത്യകാരന് കോവിലന്. പ്രിയ ജഗദീഷ്, ഈ വരുന്ന ഇത്രാം തീയതി ഞാന്‍ കോഴിക്കോട് എത്തും. എം.ടി.വാസുദേവന്‍ നായരേയും പ്രമീളയെയും കാണണം. ജഗദീഷ് അവിടെ ഉണ്ടാവുമല്ലോ. സ്വന്തം കോവിലന്. ഇതായിരുന്നു കത്ത്.
കോവിലനുമായി ട്രെയ്നിയായ എനിക്കൊരു ബന്ധമെന്നു തോന്നുന്നില്ലേ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിയത് കേരളാ കൗമുദി എഡിറ്ററായിരുന്ന എന്‍.ആര്.എസ്.ബാബുവാണ്. വൈകുന്നേരങ്ങളില്‍ അന്ന് ബാബു സാറിനെ കാണാന്‍ പോവുക പതിവാണ്. അത്തരം യാത്രകൊളിലൊന്നിലാണ് കണ്ടാശ്ശേരിയുടെ കഥാകാരനെ പരിചപ്പെടാന്‍ അവസരമുണ്ടായത്.
എന്റെ സഹോദരന്, മരിച്ചു പോയ ജയകുമാര്‍ പത്രാധിപരായിരുന്ന സമതാളത്തില്‍ അതിനു മുന്‍പുതന്നെ കോവിലന് എഴുതിയിരുന്നു. സമതാളം ബന്ധം ഞങ്ങളുടെ സൗഹൃദം കൂടുതല്‍ ഇഴയടുപ്പമുള്ളതാക്കി. അന്നൊക്കെ കോവിലന്റെ വലിയ ദുഖം മകളുടെ വിവാഹം ജാതകദോഷം നിമിത്തം വൈകുന്നതിലായിരുന്നു. പിന്നീട് ആറ്റിങ്ങല്‍കാരനായ അഡ്വ.ജയപ്രകാശിനെ വരനായി നിര്‍ദ്ദേശിച്ചത് എന്റെ ജ്യേഷ്ഠനായിരുന്നു. ആ വിവാഹത്തോടെ കോവിലന് ഞങ്ങളുടെ കുടുംബാംഗമായി എന്നു തന്നെ പറയാം.
വീണ്ടും കോഴിക്കോട്ടേക്ക് തന്നെ പോകാം. കോവിലന് വരുന്ന ദിവസം എനിക്കും രവിക്കും ഉത്സവമായിരുന്നു. കോവിലന്റെ എല്ലാ കൃതികളും വായിച്ചിട്ടുള്ള രവി അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. പറഞ്ഞ സമയത്ത് കോവിലന് എത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഞാനും അദ്ദേഹവും നേരെ പോയത് എം.ടിയുമായി പിണങ്ങി കഴിയുകയായിരുന്ന ഭാര്യ പ്രമീള നായരുടെ വീട്ടിലേക്കാണ്. മാതൃഭൂമി ഓഫീസിനടുത്ത് റെയില്‍വേ ഗേറ്റ് കടന്നായിരുന്നു അവിടേയ്ക്ക് പോയത്. ഓട്ടോറിക്ഷയില്‍ ഇരിക്കുമ്പോള്‍ കോവിലന് വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കി.
പ്രമീളനായരുടെ ആഭ്യര്‍ത്ഥന പ്രകാരമാണ് വരവ്. എം.ടിയുടെയും പ്രമീളയുടേയും മകള്‍ സിതാരയ്ക്ക് തിരുവനന്തപുരത്ത് കാര്യവട്ടം കാമ്പസില്‍ മാസ്റ്റര്‍ ഓഫ് ജേര്‍ണലിസത്തിന് ചേരാന്‍ താല്പര്യം. എന്‍ട്രന്‍സ് എഴുതിയെങ്കിലും കിട്ടിയില്ല. പക്ഷേ, പത്രപ്രവര്‍ത്തകരുടെ മക്കള്‍ക്ക് ഓന്നേ രണ്ടോ സീറ്റ് റിസര്വ്വേഷനുണ്ട്. സിത്താര മകളാണെന്ന് എം.ടി ഒരു കത്ത് നല്കിയാല് അഡ്മിഷന് ശരിയാകുമെന്ന് കഥാകൃത്ത് എസി.വി.വേണുഗോപന്‍ നായര്‍ വഴിയാണ് പ്രമീളനായര്‍ അറിഞ്ഞത്. വേണുഗോപന്‍ നായരുടെ സഹോദരന് ഡോ.ശശിഭൂഷണാണ് അന്ന് ജേര്‍ണലിസം വിഭാഗം തലവന്‍. പിന്നീട് വിവാദത്തില്‍ കുടുങ്ങിയ വൈസ്ചാന്‍സലര്‍ ഡോ.വിളനിലവും അന്ന് അവിടെയുണ്ട്.
ഇതെന്റെ മകള്‍ എന്ന് ഒരു കത്ത് എം.ടിയില്‍ നിന്നും വാങ്ങിയെടുക്കുക എന്ന ദൗത്യമാണ് കോവിലന് പ്രമീള നായര്‍ ഏല്‍പ്പിച്ച കൊടുത്തിരിക്കുന്നത്. കോവിലനെ കണ്ട് പ്രമീളനായര്‍ പഴയ കാലങ്ങളെ കുറിച്ചു പറഞ്ഞു. പിന്നെ പൊട്ടിക്കരഞ്ഞു. സങ്കടപ്പെട്ടു. പ്രമീളയുടെ സഹോദരന് അമേരിക്കയിലാണ്. ജേര്‍ണലിസത്തിന് അഡ്മിഷന് കിട്ടിയില്ലെങ്കില്‍ സിത്താരയെ അമേരിക്കയിലേക്ക് കൊണ്ടുപോകാനാണ് അമ്മാവന് പദ്ധതിയിട്ടിരിക്കുന്നത്. മകള്‍ തനിക്കൊപ്പം നാട്ടില്‍ വേണമെന്നതായിരുന്നു പ്രമീളനായരുടെ ആഗ്രഹം. അതിനാണ് അച്ഛനില്‍ നിന്ന് ശുപാര്‍ശക്കത്ത് വേണ്ടത്.
അവിടെ നിന്നിറങ്ങി ഞങ്ങള്‍ നേരെ സിവില്‍ സ്റ്റേഷനടുത്ത് എം.ടിയുടെ വീട്ടിലേക്ക് പോയി. മകളുടെ പേരാണ് വീട്ടിന്റേയും പേര്, സിതാര. എം.ടി അന്ന് മാതൃഭൂമി വാരികയുടെ പത്രാധിപരായി തിളങ്ങി നില്ക്കുന്ന കാലം. അദ്ദേഹം ഇറങ്ങി വന്നു കോവിലനെ സ്വീകരിച്ചു. അദ്ദേഹത്തെ ഇരുത്തിയിട്ടും എം.ടി ഇരിക്കാതെ ഭയഭക്തി ബഹുമാനത്തോടെ നിന്നു. കോവിലന് വന്ന കാര്യം പറഞ്ഞു. പിന്നെ രണ്ട് മൂന്ന് ബീഡി കത്തിത്തീരുന്ന ഇടവേളയിലെ മൗനം. അതു കഴിഞ്ഞ് സാഹിത്യം, ടി.പത്മനാഭന്, മാതൃഭൂമി എന്നിങ്ങനെ പല വിഷയങ്ങളില്‍ സംസാരം.
എം.ടിയെ ഇതിനു മുന്‍പ് ഒരിക്കല്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതു സമതാളത്തിനു വേണ്ടി അഭിമുഖത്തിനു വേണ്ടിയായിരുന്നു. മഞ്ഞും കാലവുമൊക്കെ വായിച്ചു ഭ്രന്തുപിടിച്ച് നടക്കുന്ന കാലമായിരുനനു അത്. അന്നും എം.ടിയെ കാണാന്‍ അവസരം ഒരുക്കി തന്നത് കോവിലനായിരുന്നു. പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സുധീറും ഞാനും കൂടി അഭിമുഖത്തിനായി നിശ്ചയിച്ചുറപ്പിച്ച ദിവസം കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ പോയി. എം.ടിയെ കാണുന്നതിന്റെ ആവേശവും അഭിമുഖത്തിന് എന്തൊക്കെ ചോദിക്കും എം.ടി എന്തൊക്കെ മറുപടി പറയും എന്നൊക്കെയുള്ള ആശങ്കയുമെല്ലാം മനസ്സിലുണ്ടായിരുന്നു. പത്രധിപര്ക്കു മുന്നിലെ കസേരയില്‍ എന്നെയും സുധീറിനേയും ഇരുത്തി എം.ടി ഒന്നും പറയാതെ ബീഡികള്‍ വലിച്ചുതളളി കൊണ്ടേയിരുന്നു. രണ്ടരമണിക്കൂറോളം ആ ഇരിപ്പു തുടര്‍ന്നു. അദ്ദേഹം അഭിമുഖത്തിനായി മാനസികമായി തയ്യാറെടുക്കുകയായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. ഒടുവില്‍ അദ്ദേഹം പറഞ്ഞു, ഇന്നു വേണ്ട, ഇനിയൊരിക്കലാകാം അഭിമുഖം. അടുത്ത നിമിഷം ഓഫീസില്‍ നിന്ന് നഗരത്തിലേക്കിറങ്ങി. പിന്നം എം.ടിയെ കാണുന്നത് ഇതാ ഇപ്പോള്‍ ഇങ്ങനെ ഒരു സാക്ഷിയായും.
വീണ്ടും കോവിലന് വരവിന്റെ ഉദ്ദേശ്യത്തിലേക്ക് വന്നു. ഇവള് എന്റെ മകളാണ് എന്നു സ്വന്തം കൈപ്പടയില്‍ ഒരു കത്ത്്. അതു മാത്രം മതി മകള്‍ അമേരിക്കയില്‍ പോകാതെ നാട്ടില്‍ നില്ക്കാന്. കുറേ നേരം കൂടി ആലോചിച്ച ശേഷം എം.ടി പറഞ്ഞു, നാളെ ജഗദീഷ് വരട്ടെ, അപ്പോള്‍ കത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കാം. എപ്പോള്‍ വരണമെന്ന്് ഞാന്‍ ചോദിച്ചു. ഒരു പതിനൊന്ന് മണിക്ക് ആയിക്കോട്ടെ എന്ന് എം.ടി പറഞ്ഞു.
അവിടെ നിന്ന് ഞങ്ങള്‍ ഇറങ്ങി. നഗരത്തില്‍ കുറേ ചുറ്റി. അപ്പോഴേക്കും രവിയുമെത്തി. പിന്നെ ഭക്ഷണം കഴിച്ചു. അപ്പോഴാണ് കോവിലന് പറയുന്നത്, ഞാന്‍ ഇന്ന് പോകുന്നില്ല, നാളെ രാവിലെയേ തിരിച്ചു പോകുന്നുള്ളൂ എന്ന്. എനിക്കും രവിക്കും ആധിയായി. അദ്ദേഹത്തെ എവിടെ കിടത്തും. പുറത്തു മുറിയെടുക്കാമെന്നു പറഞ്ഞപ്പോള്‍ കോവിലന് സമ്മതിച്ചില്ല. നിങ്ങളുടെ മുറിയില്‍ ഞാനും കൂടാം എന്നായി അദ്ദേഹം.
മുറിയിലെത്തിയപ്പോള്‍ എന്നെക്കാളും ആധി രവിക്കായിരുന്നു. ഇത്രയും വലിയൊരു എഴുത്തുകാരനെ നമ്മുടെ കുടുസു മുറിയില്‍… രവി എനിക്കൊപ്പം നിലത്ത് കിടക്കുന്നതിനു മുന്‍പ് കോവിലനു വേണ്ടി മെത്ത തട്ടിക്കകുടഞ്ഞു. അപ്പോള്‍ കോവിലന് ചോദിച്ചു. ജഗദീഷ് എവിടെയാ കിടക്കുന്നത്. നിലത്തെന്ന് രവി തന്നെ ചമ്മലോടെ പറഞ്ഞു. അന്നത്തെ രവിയുടെ മുഖത്തെ ചമ്മല് ഇപ്പോഴും മറക്കാനാവില്ല. ജഗദീഷ് കിടക്കുന്നിടത്ത് ഞാനും കിടക്കാം. കട്ടിലിനെക്കാള്‍ എനിക്കിഷ്ടം നിലത്തു കിടക്കാനാണെന്നു പറഞ്ഞു, രവിയെ കട്ടിലില്‍ പിടിച്ചു കിടത്തി. എഴുപതു കഴിഞ്ഞ ആ മനുഷ്യന് എനിക്കൊപ്പം നിലത്തു കിടന്നു. ഇപ്പോഴും ചിലപ്പോഴൊക്കെ രവിയെ കാണുമ്പോള്‍, മഹാസാഹിത്യകാരനെ നിലത്തുകിടത്തിയ ദുഷ്ടാ എന്നു പറഞ്ഞു ഞാന്‍ കളിയാക്കാറുണ്ട്.
പിറ്റേന്നു രാവിലെ കോവിലന് നാട്ടിലേക്കു പോയി. കൃത്യ സമയത്തു ഞാന്‍ എം.ടിയുടെ വീട്ടിലേക്കു പോയി. പത്തു മിനിറ്റോളം എന്നെ ഇരുത്തി, അദ്ദേഹം ബീഡി വലിച്ചു. പിന്നെ, മുഴങ്ങുന്ന സ്വതസിദ്ധ ശബ്ദത്തില്‍ പറഞ്ഞു, കത്ത് തരാന്‍ കഴിയില്ല. പ്രമീളയോടും കോവിലനോടും പറയൂ. എന്നെ നിഷ്കരുണം ഒഴിവാക്കിയെന്നു പറയുന്നതാവും ശരി.
അവിടെ നിന്നിറങ്ങി ഞാന്‍ തലേ ദിവസത്തെ ഓര്‍മ്മയില്‍ പ്രമീളനായരുടെ വീട്ടിലേക്ക്് ഓട്ടാ റിക്ഷ പിടിച്ച്ു പോയി. കാര്യം പറഞ്ഞു. അവര്‍ കരഞ്ഞില്ല. പക്ഷേ കണ്ണ് നിറഞ്ഞുകലങ്ങിയിരുന്നു.