പ്രിയങ്ക ചോപ്രയ്ക്ക് ടൈം തീരെ ശരിയല്ല

പ്രിയങ്ക ചോപ്രയ്ക്ക് അത്ര നല്ല സമയമല്ലെന്നാണ് ആരാധകർ പറയുന്നത്. പ്രത്യേകിച്ചും സോഷ്യൽ മീഡിയയിൽ. തൊട്ടതെല്ലാം അബദ്ധമാകുകയാണ്. ആദ്യം പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു വിവാദമായത്.

ഇറക്കം കുറഞ്ഞ ഉടുപ്പിട്ടതിന് പ്രിയങ്ക കേട്ട വിമർശനങ്ങൾക്ക് കണക്കില്ല. എന്നാൽ അമ്മയൊടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം വിമർശകരുടെ വായടപ്പിച്ചിരുന്നു. പ്രിയങ്കയുടെ മൂക്കാണ് നെറ്റിസൺ ആക്രമണത്തിന് ഇരയായത്. പ്ലാസ്റ്റിക് സർജറി ചെയ്ത് മൂക്കിന്റെ സ്വഭാവിക ഭംഗി നഷ്ടപ്പെടുത്തിയെന്നാണ് വിമർശകരുടെ വാദം.

ഇപ്പോഴിത്തെ കണ്ടെത്തൽ ചുണ്ടിന്റെ പ്രശ്നമാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രിയങ്കയുടെ ക്‌ളോസപ് സെൽഫിയാണ് എല്ലാത്തിനും കാരണം. സെൽഫിയിൽ കാണുന്ന പ്രിയങ്കയുടെ ചുണ്ടുകളെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്.

വിദേശത്തുനിന്നും ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടെ കാറിൽനിന്നും പകർത്തിയ സെൽഫിയാണിത്. പ്രിയങ്കയുടെ ചുണ്ടുകൾ മീനിന്റെ ചുണ്ടുകൾ പോലെയുണ്ടെന്നും ചുണ്ടുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനായി ചെയ്ത സർജറി ശരിയായില്ലെന്നുമൊക്കെ ട്രോളുകൾ കസറുകയാണ്.

എന്നാൽ, ഈ വിമർശനങ്ങളിലൊന്നും യാഥാർത്ഥ്യമില്ലെന്നാണ് താരം പറയുന്നത്. മൂക്കും ചുണ്ടുമൊന്നും പ്ലാസ്റ്റിക് സർജറി നടത്തി സൗന്ദര്യം കൂട്ടേണ്ട ആവശ്യം വന്നിട്ടില്ല. അതുകൊണ്ടു തന്നെ വിമർശനങ്ങളിൽ കഴമ്പുമില്ല. ഒരു ഇംഗ്ലീഷ് മാഗസിനിൽ വന്ന പ്രിയങ്കയുടെ കൈയുയർത്തിയുള്ള ചിത്രവും ഇത്തരത്തിൽ ട്രോളന്മാർ ആഘോഷിച്ചതാണ്.

ചിത്രം ഫോട്ടോഷോപ്പിൽ ഒരുപാടു കയറ്റിയിറക്കിയെന്നായിരുന്നു വിവാദം. ഒടുവിൽ ഹോട്ടൽ മുറിയിൽ നിന്ന് അതേ പോസിലുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയത്. ചുണ്ട് വിവാദത്തിലും അത്തരമൊരു മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ.