‘പാപമെന്നാല്‍ ആദിപാപം. സന്തതികളെ ഉത്പാദിപ്പിക്കുന്നതും വിജ്ഞാനം തേടുന്നതും പാപമാണത്രെ.’
‘ഇവരുടെ(യേശുവില്‍ വിശ്വസിക്കുന്നവരുടെ) ചിലവാകാത്ത ബൈബിളും യേശുവും അടിച്ചേല്‍പിക്കുന്നത് നിഷ്കളങ്കരായ അബോധത്തില്‍ ജീവിക്കുന്ന ഇന്ത്യാക്കാരുടെയും ആഫ്രിക്കക്കാരുടെയും പുറത്താണ്.’
‘ഒന്നാലോചിച്ചു നോക്കൂ, തന്നെയല്ലാതെ മറ്റാരെയും ദൈവത്തെയും ആരാധിക്കരുതെന്ന് അസൂയാലുവും അസഹിഷ്ണുതാവാദിയുമായ യഹോവ പറയുന്നു.’
‘യേശു രക്ഷകനാണ്, സ്വയം രക്ഷിക്കാനാകാത്ത യേശു എങ്ങിനെ നിങ്ങളെ രക്ഷിക്കും?’
മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്നാരോപിച്ച് മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും പിടികൂടി പൊലീസിലേല്‍പിക്കുകയും ചെയ്ത, വിശ്വഹിന്ദു പരിഷത്തിന്റെ കേരള ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലെ ഏതാനും വരികളാണ് ഇത്. യേശുവിന്റെ ജീവിതം കെട്ടുകഥയാണെന്ന് സ്ഥാപിക്കുന്നതാണ് ഏഴ് മിനിറ്റ് നാല്പത്തി ഏഴ് സെക്കന്ഡ് ദൈര്ഘ്യമുള്ള വീഡിയോ. വസ്തുതകളെ വിശകലനം ചെയ്യുകയാണെന്നും യുക്തിസഹമായി പരിശോധിക്കുന്നുവെന്നുമാണ് വാദിക്കുന്നതെങ്കിലും, തീര്‍ത്തും പരിഹാസം കലര്‍ന്ന സ്വരത്തിലും ഭാഷയിലുമാണ് വീഡിയോയിലെ പുരുഷ ശബ്ദം കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
‘യേശുവിന്റെ ജീവിതം കെട്ടുകഥയോ…? ഈ വീഡിയോ കണ്ടിട്ട് നിങ്ങൾ തീരുമാനിക്കൂ…’ എന്ന തലവാചകത്തോടു കൂടി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയയോയില്‍ യേശുവിന്റെ അത്ഭുത പ്രവൃത്തികളെ പരാമര്‍ശിച്ചുകൊണ്ട്, എന്തിനും ഏതിനും യേശുവിനോട് അപേക്ഷിക്കുകയാണെങ്കില്‍ ഇവിടെ ആശുപത്രിയും ഡോക്ടറും ഒന്നും വേണ്ട യേശു മാത്രം മതിയെന്ന പരിഹാസത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
കാര്യങ്ങളെ യുക്തിപരമായി പരിശോധിക്കാമെന്നു പറഞ്ഞുകൊണ്ട് വീഡിയോ തുടരുന്നു. ബുദ്ധന്‍, ചാണക്യന്‍, സോക്രട്ടീസ് എന്നിവര്‍ ജനിച്ചത് യേശു ജനിക്കുന്നതിനും വര്‍ഷങ്ങള്‍ മുമ്പാണെങ്കിലും ഇവരുടെയെല്ലാം ജനനത്തെക്കുറിച്ചുള്ള വ്യകത്മായ രേഖകളുണ്ട്. എന്നാല്‍ കേവലം രണ്ടായിരം കൊല്ലം മുമ്പ് ജനിച്ചെന്ന് പറയപ്പെടുന്ന യേശുവിന്റെ ജനനം, ജീവിതം, മരണം എന്നിവയെക്കുറിച്ച് എന്തുകൊണ്ട് വ്യക്തമായ രേഖകളില്ല? യേശുവിനും മൂവായിരം വര്‍ഷം മുമ്പ് ജനിച്ച ഈജിപ്തുകാരുടെ പൌരാണിക ദേവനായ ഹോറസും യേശുവും തമ്മിലുള്ള സാമ്യങ്ങളെക്കുറിച്ചും പിന്നീട് ഹോറസ് തന്നെയാണ് യേശുവെന്ന് പോപ് പോലും സമ്മതിച്ചതായും, യേശുവിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഇന്നത്തെ ചിത്രം സീസര്‍ ബോര്‍ജിയയുടേതാണെന്നും വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഇവിടെയെല്ലാം മുഴച്ചുനില്‍ക്കുന്നത് കൃത്യമായ പരിഹാസം കലര്‍ന്ന ആഖ്യാനശൈലിയാണ്.
വര്‍ഷങ്ങളെടുത്ത് ‘പൊലിപ്പിച്ചെഴുതിയ’ ബൈബിളിന് യേശുവുമായി യാതൊരു ബന്ധവുമില്ലെന്നും വീഡിയോയില്‍ പറയുന്നു. ബൈബിളിലെ ദൈവമായ യഹോവ കാരുണ്യവാനല്ല, കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയുടെ ആള്‍രൂപമാണ്. സ്ത്രീകളെയും പുരുഷന്‍മാരെയും മുലകുടിക്കുന്ന കുട്ടികളെയും മൃഗങ്ങളെയും കൊല്ലുവാന്‍ യഹോവ ബൈബിളില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒന്നാലോചിച്ചു നോക്കൂ, തന്നെയല്ലാതെ മറ്റൊരു ദൈവത്തെയും ആരാധിക്കരുതെന്ന് അസൂയാലുവും അസഹിഷ്ണുതാവാദിയുമായ യഹോവ പറയുന്നു. അന്യമതസ്ഥരെ കല്ലെറിയുവാനും അവരുടെ നഗരം കത്തിക്കുവാനുമാണ് ആഹ്വാനം ചെയ്യുന്നത്. കടുത്ത വംശായവാദിയെന്നും യഹോവയെ അധിക്ഷേപിക്കുന്നു. അമേരിക്കയിലും ഇംഗ്ലണ്ടിലും യൂറോപ്പിലുമൊക്കെ ക്രിസ്തുമതം വേരറ്റുപോയയിരിക്കുന്നു. അവിടെ പുരോഹിതന്‍മാരോ വിശ്വാസികളോ ഇല്ല, പള്ളികള്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ്. തുടങ്ങി ക്രിസ്തുമതത്തെയും യേശുവിനെയും ബൈബിളിനെയും അങ്ങേയറ്റം തരംതാഴ്തത്തുന്ന ആരോപണങ്ങളാണ് വീഡിയോയിലുടനീളം.
മതസാഹോദര്യത്തിന് വേണ്ടി ഇത്രയേറെ കഷ്ടപ്പെട്ട് ‘മതസ്പര്‍ധ വളര്‍ത്തുന്നവരെ’ വിഎച്ച്പിക്കാര്‍ സ്വയം മുന്നിട്ടിറങ്ങി പിടികൂടി ആക്രമിക്കുമ്പോഴാണ്, അവരുടെ തന്നെ കേരള ഫേസ്ബുക്ക് പേജില്‍ ഇത്തരത്തില്‍ നിന്ദ്യമായി യേശുവിനെ അപമാനിക്കുന്ന വീഡിയോ. മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്നാരോപിച്ച് ഇന്നലെ വിശ്വഹിന്ദു പ്രവര്‍ത്തകര്‍ മുജാഹിദ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതോടെ, യുപിയിലും ഉത്തരേന്ത്യയിലും മാത്രം മലയാളികള്‍ കണ്ടുശീലിച്ച തരത്തിലൊരു ആക്രമണത്തിനാണ് കേരളം സാക്ഷിയായത്. എന്നാല്‍ ഈ ആക്രമണത്തിനെതിരെ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പകരം, പോലീസ് തന്നെ ഏതാനും ദിവസം മുമ്പ് ക്ലീന്‍ ചീറ്റ് നല്‍കി വിട്ടയച്ച ലഘുലേഖകളിന്‍മേല്‍ കേസെടുക്കുകയാണ് ചെയ്തത്. ‘വിമോചനത്തിന്റെ വഴി’, ‘ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത’, ‘ഐഎസ് മത നിഷിദ്ധം- മാനവ വിരുദ്ധം’ തുടങ്ങിയ തലക്കെട്ടുകളിലുള്ള ലഘുലേഖകള്‍ ഒ.രാജഗോപാല്‍, വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കു പോലും വിതരണം ചെയ്തിരുന്നവയായിരുന്നു എന്നതാണ് മറ്റൊരു ‘വിരോധാഭാസം’.