ആറു ലക്ഷം രൂപയ്ക്ക് മേലെ സ്വര്‍ണം വാങ്ങുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്

ന്യൂഡല്‍ഹി: ആറു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങുമ്പോള്‍ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്.

കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നടപടിയായാണ് നീക്കമെന്നാണ് അറിയുന്നത്.

10,000 ഡോളറിന് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം ആഗോള തലത്തില്‍ മിക്ക രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമമുണ്ട്. ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നാല്‍ വരുമാനത്തില്‍ കവിഞ്ഞുള്ള വാങ്ങലുകള്‍ കണ്ടെത്താന്‍ ആദായനികുതി വകുപ്പിന് ഇതൊരു സഹായമാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. 50,000 രൂപയോ അതിനു മുകളില്‍ പണമിടപാട് നടത്തുന്നവര്‍ പാന്‍ നമ്പര്‍ സമര്‍പ്പിക്കണം.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം 50,000 രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങളും നിരീക്ഷണത്തിലാണ്.