സാമ്പത്തിക തട്ടിപ്പ്: 31 പേര്‍ രാജ്യംവിട്ടതായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസുകളെത്തുടര്‍ന്ന് വിചാരണ നടപടികളില്‍നിന്ന് രക്ഷപെടാന്‍ രാജ്യംവിട്ടത് 31 പേരെന്ന് സര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ചോദ്യത്തിന് മറുപടിയായി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.

പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും അന്വേഷണം നേരിടുന്ന നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും അടക്കമുള്ളവര്‍ രാജ്യംവിട്ട 31 പേരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. നീരവ് മോദിയുടെ ഭാര്യ അമി നീരവ് മോദി, മകന്‍ നീഷാല്‍ മോദി, മദ്യരാജാവ് വിജയ് മല്യ, ലളിത് മോദി, ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.

ഏത് കാലയളവിലാണ് ഇവര്‍ രാജ്യംവിട്ടതെന്നകാര്യം സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വിജയ് മല്യ അടക്കമുള്ളവരെ വിദേശ രാജ്യങ്ങളില്‍നിന്ന് വിട്ടുകിട്ടണമെന്ന അഭ്യര്‍ഥന സി.ബി.ഐയില്‍നിന്ന് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അവ ബന്ധപ്പെട്ട രാജ്യങ്ങളുടെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ പ്രത്യേക നിയമ നിര്‍മാണം പരിഗണനയിലാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.