സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് നോട്ട് നിരോധനം കൊണ്ടുണ്ടായ ദുരന്തങ്ങളെക്കുറിച്ച് എഴുതുന്നു.
ഡല്‍ഹി യിലെ എച്ച്ഡിഎഫ്സി മാനേജര്‍: ”എച്ച്ഡിഎഫ്സി കള്ളപ്പണം വിഴുങ്ങാന്‍ മാത്രമാണു നിലനില്ക്കുന്നത്’.
മറ്റൊരു വനിതാ മാനേജര്‍: ”ഈ മേശമേല്‍വച്ച് ഞാന്‍തന്നെ 90 ലക്ഷം രൂപയാണ് എണ്ണിയത്’
”അതിനെന്താ! എല്ലാം രഹസ്യമായിരിക്കും. വീട്ടില്‍ വരാമല്ലോ. നോട്ടെണ്ണല്‍ യന്ത്രവും കൊണ്ടുവരാം”.
‘ബാങ്കിടപാടുസമയം കഴിഞ്ഞ് ലോക്കറുകള്‍ തുറക്കാന്‍ അവസരം തരാം”.
കള്ളപ്പണം കൈകാര്യം ചെയ്യുന്നതില്‍ തെല്ലൊരു അഹങ്കാരത്തോടെ ബാങ്കധികൃതര്‍ കള്ളപ്പണക്കാരെ ഇടപാടുകാരാക്കാന്‍ അവരോടു നടത്തുന്ന വാഗ്ദാനങ്ങളും വീരവാദങ്ങളുമാണിത്. രാജ്യത്തെ ന്യൂജെനറേഷന്‍ ബാങ്കുകളുടെ മാനേജര്‍മാര്‍ ഇങ്ങനെയെല്ലാം സംസാരിക്കുന്നതിന്റെ വീഡിയോ ടേപ്പുകള്‍ കേട്ട് രാജ്യം ഞെട്ടിയത് സമീപകാലത്താണ്.
കോബ്രാ പോസ്റ്റ് എന്ന ഓണ്‍ ലൈന്‍ മാസികയാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ ഇതു പുറത്തുകൊണ്ടുവന്നത്. അതിന്റെ അസോസിയേറ്റ് എഡിറ്ററായ സെയ്ദ് മന്‍സൂനര്‍ ഹസന്‍ പേരു മാറ്റി ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലുമുള്ള ഈ ബാങ്കുകളിലെ ഡസന്‍കണക്കിനു മാനേജര്‍മാരെ സമീപിച്ചു. താന്‍ ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ ഏജന്റാണ്, ഏതാനുംകോടി രൂപയുടെ കള്ളപ്പണം ഉണ്ട്, അതു വെളുപ്പിക്കാന്‍ സഹായിക്കാമോ എന്നായിരുന്നു അന്വേഷണം. ഒരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടുപോലും എല്ലായിടത്തും ചുവപ്പു പരവതാനി സ്വീകരണമാണ് ഹസനു ലഭിച്ചത്.
കോബ്രാ പോസ്റ്റ് ചില്ലറക്കാരല്ല. ലോക്സഭയില്‍ ചോദ്യം ചോദിക്കാന്‍ അംഗങ്ങള്‍ പണം വാങ്ങുന്നതിന്റെ ഒളിക്യാമറദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞ വര്‍ഷം പത്ത് ലോക്സഭാംഗങ്ങളുടെ ജോലി കളഞ്ഞവരാണവര്‍. ഇതുപോലെ പുത്തന്‍തലമുറ ബാങ്കുകളെക്കുറിച്ച് ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു അവര്‍.
സംഭാഷണങ്ങള്‍ മുഴുവന്‍ ടേപ്പുചെയ്യുന്നുവെന്ന് ബാങ്കുദ്യോഗസ്ഥര്‍ അറിഞ്ഞില്ല. നൂറുകണക്കിനു മണിക്കൂര്‍ വരുന്ന സംഭാഷണങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ പുത്തന്‍ തലമുറ സ്വകാര്യബാങ്കുകള്‍ നല്കുന്ന ‘വിദഗ്ദ്ധസേവന’ങ്ങളുടെ ഒരു നഖചിത്രം നമുക്കു ലഭിക്കും. പ്രധാനപ്പെട്ട ഉപായങ്ങള്‍ ഇവയാണ്:
• കള്ളപ്പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക. പക്ഷേ, അക്കൗണ്ട് തുറക്കുന്നതിനുമുമ്പ് ഇടപാടുകാരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബാങ്ക് അറിഞ്ഞിരിക്കണം എന്നാണു ചട്ടം. ബാങ്കുകള്‍ പൊതുവില്‍ അംഗീകരിച്ചിട്ടുള്ളതാണ് ഇടപാടുകാരനെ അറിയല്‍, കെ.വൈ.സി (know your customer) നയം. അക്കൗണ്ട് എടുക്കുന്ന ആളിന്റെ തൊഴില്‍, വരുമാനമാര്‍ഗം തുടങ്ങിയ കാര്യങ്ങള്‍ ബാങ്ക് അധികൃതര്‍ ചോദിച്ചറിയണം. ഇടപാടുകാര്‍ പാന്‍കാര്‍ഡ് ഹാജരാക്കണം. എന്നാല്‍ ഇവയൊന്നും വേണ്ട എന്നാണ് പല ബാങ്ക് മാനേജര്‍മാരും ഹസനോടു പറഞ്ഞത്. അക്കൗണ്ട് തുറക്കാം. വലിയ തുക ഒറ്റയടിക്കു നിക്ഷേപിക്കുന്നത് ശ്രദ്ധ ക്ഷണിക്കും എന്നു തോന്നുന്നുവെങ്കില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവദിക്കാം എന്ന ഉദാരമായ നിലപാടും അവര്‍ സ്വീകരിച്ചു.
• കള്ള അക്കൗണ്ടുകള്‍ തുറക്കാന്‍ വ്യാജ തൊഴിലും മേല്‍?വിലാസവും സൃഷ്ടിക്കാന്‍ ബാങ്കുകള്‍തന്നെ കൂട്ടുനില്ക്കു ന്നു. ബലാത്സംഗകുറ്റവാളി ബിട്ടയ്ക്കു മാത്രമല്ല, ബാങ്കുകളുടെ സഹായത്തോടെ കള്ളപ്പണക്കാരനും അപരനായി മാറാമെന്ന് കോബ്രാ ടേപ്പുകള്‍ തെളിയിക്കുന്നു.
• ഇതിനെക്കാളേറെ അപകടകരമായ നീക്കം ബാങ്കുകളുടെ നിലവിലുള്ള ഇടപാടുകാരുടെ അക്കൗണ്ടുകള്‍ കള്ളപ്പണം നിക്ഷേപിക്കാനും പിന്‍?വലിക്കാനും ഉപയോഗപ്പെടുത്തുന്നതാണ്. ഇതു രണ്ടു രീതിയിലാവാം. റദ്ദാക്കാത്ത, എന്നാല്‍ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഏറെയുണ്ട്. ‘ഡോര്‍മന്റ് അക്കൗണ്ട്’ എന്ന ഈ അക്കൗണ്ടുകളില്‍ ഉടമസ്ഥര്‍ അറിയാതെ പണം നിക്ഷേപിക്കുകയും പിന്വണലിക്കുകയും ചെയ്യാം. കള്ളയൊപ്പു വേണമെന്നുമാത്രം. നിലവിലുള്ള അക്കൗണ്ടുകാരെ ബിനാമിയായി ഉപയോഗപ്പെടുത്തുകയാണ് മറ്റൊരു രീതി. ഈ അക്കൗണ്ടുടമ ഏജന്റു മാത്രമായിരിക്കും. ഒപ്പിട്ട ചെക്കുകളും എടിഎം ക്രെഡിറ്റ് കാര്‍ഡും കള്ളപ്പണക്കാര്‍ക്കു മുന്‍കൂറായി നല്കിയിരിക്കണം. അക്കൗണ്ടില്‍ എത്ര പണമുണ്ടെന്ന് യഥാര്‍ത്ഥനിക്ഷേപകനോട് ബാങ്കധികൃതര്‍ പറയുകയുമില്ല.
• സ്വന്തം ബാങ്കില്‍ നിന്നോ മറ്റു ബാങ്കുകളില്‍ നിന്നോ ഇടപാടുകാരുടെ പേരില്‍ ബാങ്ക് ഡ്രാഫ്റ്റ് ഏര്‍പ്പാടാക്കുക. ഇടപാടുകാരുടെ അക്കൗണ്ടില്‍ കാണിക്കാതെ നിക്ഷേപം തരപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
• രഹസ്യമായി ലോക്കറുകളില്‍ നേരിട്ടു പണമോ സ്വര്‍ണമോ സൂക്ഷിക്കാന്‍ അനുവദിക്കുക. ഇതിന്റെ ഈടില്‍ ബാങ്കില്‍നിന്നു വായ്പ അനുവദിക്കുമ്പോള്‍ നിയമവിധേയമായ പണം ഇടപാടുകാരനു ലഭിക്കും.
• വിദേശയിന്ത്യക്കാര്‍ക്ക് പ്രത്യേക അക്കൗണ്ടുകള്‍ റിസര്‍?വ് ബാങ്ക് അനുവദിച്ചിട്ടുണ്ട്. സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാതെ പണം ഈ അക്കൗണ്ടുകളിലേക്കു മാറ്റുക. പിന്നീട് നിയമവിധേയമായി വിദേശത്തേക്കു കടത്താനോ നാട്ടില്‍ ഉപയോഗിക്കാനോ സഹായിക്കുക.
• ഇന്‍ഷ്വറന്‍സ് വാങ്ങണമെങ്കില്‍ 50,000 രൂപയില്‍ കൂടുതലുള്ള ചെക്കുവഴി വേണമെന്നാണു നിബന്ധന. പക്ഷേ, കള്ളപ്പണക്കാര്‍ക്ക് വേണ്ടി ഈ നിബന്ധന വേണ്ടെന്നു വയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാണ്. പോളിസിയെടുത്തു കഴിഞ്ഞാല്‍ ലോക്ക് ഇന്‍ പീരിയഡ് കഴിയുന്നതിനുമുമ്പുതന്നെ പോളിസി റദ്ദാക്കാനും സഹായിക്കും. ഇങ്ങനെ പലതരം ഉപായങ്ങള്‍ ഇന്‍ഷുറന്‍സ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു.
• ഇന്‍ഷുറന്‍സ് പോളിസികള്‍ മാത്രമല്ല, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍. സ്വര്‍ണം എന്നിവയില്‍ നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്ക് സഹായിക്കാനാവും. ഏതെങ്കിലും ഒരു ഇനത്തില്‍ മാത്രമായി കള്ളപ്പണം നിക്ഷേപിക്കാതെ വ്യത്യസ്ത ഉപാധികള്‍ ഉപയോഗപ്പെടുത്താനാണു കള്ളപ്പണക്കാര്‍ക്ക് താല്പര്യം. ഒരു കാര്യം തീര്‍ച്ച. ഇന്ത്യയിലെ സ്വര്‍ണ്ണത്തിനായുള്ള ആര്‍ത്തിയ്ക്കും സ്വര്‍ണ്ണവിലക്കയറ്റത്തിനും ഒരു സുപ്രധാന കാരണം കള്ളപ്പണമാണ്.
• ബിനാമിയായോ അല്ലാതെയോ ആരംഭിക്കുന്ന അക്കൗണ്ടുകളിലെ പണം വേറെ അക്കൗണ്ടുകളിലേക്കോ ആസ്തികള്‍ വാങ്ങുന്നതിനോ തുടര്‍ച്ച യായി വിനിയോഗിക്കുന്നതിന്റെ ഫലമായി കുറെ കഴിയുമ്പോള്‍ സ്രോതസ് ഏതെന്ന് ഒരു ഓഡിറ്റിനും തിരിച്ചറിയാതെ വരും. ഇങ്ങനെ യഥാര്‍ത്ഥ സ്രോതസും നിലവിലുള്ള ധനവിന്യാസവും തമ്മിലുള്ള ബന്ധം മറച്ചുവെയ്ക്കാന്‍ ധനകാര്യ അടുക്കുകള്‍ ഉയര്‍ത്തി മറയിടുന്ന ഈ രീതിക്ക് ലേയറിങ് (layering) എന്നാണു പറയുന്നത്.
ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നീ മൂന്നു ബാങ്കുകളാണ് സ്വകാര്യബാങ്കുകളുടെ വിജയമാതൃകകളായി പ്രകീര്‍ത്തിക്കപ്പെടുന്നത്. എങ്ങനെയും ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ബാങ്ക്‌നിയമം, ആദായനികുതിനിയമം, വിദേശനാണ്യനിയമം തുടങ്ങിയവ മാത്രമല്ല ക്രിമിനല്‍ നിയമം പോലും ലംഘിക്കുന്നതിന് ഒരു മടിയുമില്ല. അപരിചിതരായ ഒരു അന്വേഷകരോട് ഇത്ര തുറന്നു പറയുന്നവര്‍ സുപരിചിതരായ കള്ളപ്പണക്കാര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കില്ല! ഇന്ത്യ മുഴുവനുമുള്ള സാമ്പിള്‍ ബാങ്ക് ബ്രാഞ്ചുകളിലുണ്ടായ ഒരേരീതിയിലുള്ള പ്രതികരണം സൂചിപ്പിക്കുന്നത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നടപടികള്‍ ഈ പുത്തന്‍തലമുറബാങ്കുകളില്‍ വ്യവസ്ഥാപിതമായിത്തന്നെയാണു നടന്നുവരുന്നത് എന്നാണ്. കള്ളപ്പണവുമായി ബന്ധപ്പെട്ടു പണ്ടുപണ്ടേ നാം കേള്‍ക്കുന്നത് സ്വിസ് ബാങ്കുകളുടെ പേരാണ്. എന്നാല്‍ ഇന്ന് അതിനു നാട്ടില്‍ത്തന്നെ അനന്തസാദ്ധ്യതകള്‍ നിലനില്‍ക്കുന്നു എന്നതാണ് ഇതു വ്യക്തമാക്കുന്നത്.
കള്ളപ്പണവും നോട്ടുനിരോധവും
എന്താണു കള്ളപ്പണം? എങ്ങനെയാണു കള്ളപ്പണം ഉണ്ടാകുന്നത്? കള്ളപ്പണം എന്നാല്‍ നിയമപരല്ലാത്ത പണമാണ്. നികുതി കൊടുക്കാതിരിക്കാന്‍ മറച്ചുവയ്ക്കുന്ന പണം. നിയമപരമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ആര്‍ജ്ജിക്കുന്ന പണം ഒക്കെ കള്ളപ്പണമാണ്. ഇതു പലതരമുണ്ട്. മാഫിയകളുടെ കൈയിലുള്ള, കളവും കൊള്ളയും വഴി തട്ടിയെടുക്കുന്ന കൊള്ളമുതല്‍ കള്ളപ്പണമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥപ്രമാണിമാരും വാങ്ങുന്ന കൈക്കൂലിയും കള്ളപ്പണമാണ്. കയറ്റുമതിയുടെ വില കുറച്ചുകാണിച്ച് കയറ്റുമതിവരുമാനം വിദേശത്തു ബാങ്കുകളില്‍ സൂക്ഷിക്കുന്നതു കള്ളപ്പണമാണ്. ഹവാല വഴി വിദേശത്തേക്കു കടത്തുന്ന പണം കള്ളപ്പണമാണ്. കള്ളക്കടത്തുവരുമാനവും കള്ളപ്പണമാണ്. ഇതിനൊക്കെ പുറമെയാണ്, നികുതി കൊടുക്കാതെ ഒളിപ്പിച്ചിരിക്കുന്ന പണം. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സമാഹരിച്ച പണമായതുകൊണ്ടാണ് കള്ളപ്പണം എന്നു വിളിക്കുന്നത്. ഈ പണം നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ലഭിച്ചുവെന്ന് രേഖയുണ്ടാക്കിയാലേ പരസ്യമായ ധനയിടപാടുകള്‍ക്കായി അത് ഉപയോഗിക്കാനാവൂ. ഇപ്രകാരം കള്ളപ്പണത്തെ നിയമവിധേയമാക്കുന്നതാണു വെളുപ്പിക്കുക (laundering).
രാജ്യത്തെ കള്ളപ്പണപ്രശ്‌നത്തെക്കുറിച്ച് ഇന്ത്യാസര്‍ക്കാര്‍ 2012-ല്‍ ഒരു ധവളപത്രം അവതരിപ്പിച്ചു. ഈ ധവളപത്രത്തില്‍ ഉദ്ധരിക്കുന്ന ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ പഠനം അനുസരിച്ച് 1948നും 2008നും ഇടയ്ക്ക് ഇന്ത്യയില്‍നിന്ന് നിയമവിരുദ്ധമായി പുറത്തേക്കൊഴുകിയ പണം ഏകദേശം 25 ലക്ഷം കോടി രൂപയാണ് (462 ബില്യണ്‍ ഡോളര്‍). ഇത് ഒട്ടും അതിശയോക്തിപരമല്ല. 2011-ല്‍ മാത്രം 5.25 ലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് അനധികൃതമായി വിദേശത്ത് എത്തിയത്. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ സിംഹഭാഗവും വിദേശത്താണ് എന്നര്‍ത്ഥം.
ഈ കള്ളപ്പണം വെളുപ്പിച്ച് ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ ഒട്ടേറെ വഴികള്‍ കേന്ദ്രംതന്നെ തുറന്നുകൊടുത്തിട്ടുണ്ട്. മൗറീഷ്യസ് പോലുള്ള രാജ്യങ്ങള്‍ വഴി പണം ഇന്ത്യയില്‍ എത്തിച്ചാല്‍ പിന്നെ ചോദ്യമില്ല. ഇരട്ടനികുതി ഒഴിവാക്കലിനായി മൌറീഷ്യസുമായി കരാര്‍ നിലവിലുണ്ട്. ഇന്ത്യയിലേക്ക് വരുന്ന വിദേശനിക്ഷേപത്തിന്റെ 50 ശതമാനത്തിലേറെയും പാപ്പരടിച്ച ഈ ദ്വീപില്‍ നിന്നാണ്! അടുത്തകാലംവരെ ഇന്ത്യയിലെ ഓഹരിവിപണിയിലും പണക്കമ്പോളത്തിലും നിക്ഷേപം നടത്താന്‍ പണത്തിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള പൂര്‍ണവിവരം നല്കണമായിരുന്നു. ഇപ്പോള്‍ അതും വേണ്ട. ഏതെങ്കിലും അംഗീകൃതസ്ഥാപനത്തില്‌നികന്ന് ഒരു പാര്‍ട്ടിസിപ്പേറ്ററി നോട്ട് സംഘടിപ്പിച്ചാല്‍ മതി!
മുകളില്‍ പറഞ്ഞ ധവളപത്രപ്രകാരംതന്നെ 2010-2012 കാലത്തെ കയറ്റിറക്കുമതിയില്‍ വില കൂട്ടി ഇട്ടും കുറച്ച് ഇട്ടും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച 1343 കേസുകള്‍ പിടിക്കപ്പെട്ടു. ഇത് 67,768 കോടി രൂപയുടെ വെളുപ്പിക്കലാണ്. പിടിക്കപ്പെട്ട കേസുകള്‍ ഇത്രയുമാണെങ്കില്‍ പിടിക്കപ്പെടാതെ പോയവ എത്രയാവും! മഞ്ഞുമലയുടെ അരികു മാത്രമാണ് ഈ തുക എന്നു ധവളപത്രംതന്നെ പറയുന്നു.
ഈ ധവളപത്രത്തിലെ കൗതുകകരമായ ഒരു വിവരം, 2006-ല്‍ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 23,373 കോടിരൂപ ആയിരുന്നത് 2010-ല്‍ 9295 കോടി ആയി കുറഞ്ഞു എന്നതാണ്. പക്ഷേ, ഈ കുറഞ്ഞ പണം എവിടെപ്പോയി? സര്‍ക്കാരിന് ഒരു പിടിയുമില്ല. ഈ പണം മൗറീഷ്യസ് വഴിയുള്ള നേരിട്ടുള്ള വിദേശനിക്ഷേപങ്ങളായും പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ വഴിയുള്ള വിദേശസ്ഥാപനനിക്ഷേപങ്ങളായും ഇന്ത്യയിലേക്കുതന്നെ വന്നിട്ടുണ്ടാകാമെന്നാണ് ഈ ധവളപത്രം സൂചിപ്പിക്കുന്നത്. എന്നിട്ടും മൗറീഷ്യസുമായുള്ള ഇരട്ടനികുതി ഒഴിവാക്കിയ ഉടമ്പടി റദ്ദാക്കാനോ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ വഴിയുള്ള നിക്ഷേപം ഇല്ലാതാക്കാനോ ഒരു നടപടിയും കേന്ദ്രം എടുത്തിട്ടില്ല. അത്തരം പാര്‍ട്ടികള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്.
യുക്തിരഹിതമായ നടപടി
ചുരുക്കത്തില്‍, കള്ളപ്പണം വര്‍ദ്ധിക്കാനും നിര്‍ബ്ബാധം ഒഴുകാനുമുള്ള എല്ലാ വഴികളും തുറന്നിട്ടുകൊണ്ടാണ് കള്ളപ്പണം തടയാനെന്നപേരില്‍ 500ന്റെയും 1000ന്റെയും കറന്‍സികള്‍ നിരോധിച്ചത്. അതാണ് പ്രശ്‌നം. കള്ളപ്പണം അധികവും വിദേശത്താണ് എന്നതിനാലും അതൊന്നും ഇന്ത്യന്‍ രൂപയുടെ രൂപത്തില്‍ അല്ലാത്തതിനാലും അതിന്റെ കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ ഈ നടപടികൊണ്ടു കഴിയില്ല എന്നതു പകല്‍ പോലെ വ്യക്തം. രണ്ടാമത്തെക്കാര്യം ഈ ആഭ്യന്തരമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം രണ്ടു നോട്ടുകള്‍ നിരോധിച്ചതുകൊണ്ട് എത്രമാത്രം പുറത്തുകൊണ്ടുവരാനോ ഇല്ലാതാക്കാനോ കഴിയും എന്നതാണ്. മൂന്നാമത്തെ കാര്യം, കറന്‍സിനിരോധനം വേണ്ടിയിരുന്നുവെങ്കില്‍ത്തന്നെ അത് ജനങ്ങളെ ഇത്രമാത്രം ബുദ്ധിമുട്ടിക്കാതെ കുറേക്കൂടി ശാസ്ത്രീയമായി ചെയ്യാമായിരുന്നില്ലേ എന്നതും. ഒടുവില്‍ പറഞ്ഞ രണ്ടു കാര്യങ്ങളും ഓരോന്നായി പരിശോധിക്കാം.
കോടികളുടെ കള്ളപ്പണയിടപാടുകള്‍ ഉള്ളവരാരും അതു രൂപയാക്കി എവിടെയെങ്കിലും ഒളിച്ചുവച്ചിരിക്കുകയല്ല. അത്ര മണ്ടത്തരം കാട്ടുന്ന സാധാരണക്കാരല്ല അവരാരും. ഉന്നതശ്രേണിയില്‍ ഉള്ളവരാണ് അവരേറെയും. അവര്‍ അത് അപ്പപ്പോള്‍ സ്വര്‍ണ്ണത്തിലോ റിയല്‍ എസ്റ്റേറ്റിലോ ഒക്കെ നിക്ഷേപിക്കും. പിന്നീട് നിയമവിധേയമായ ഇടപാടുകളിലൂടെ അതു വെളുപ്പിച്ചെടുക്കുകയും ചെയ്യും.
കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തുന്നതിന് ഒരു ആംനെസ്റ്റി സ്‌കീം കഴിഞ്ഞ ബജറ്റില്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യമിട്ടതിനേക്കാള്‍ എത്രയോ കുറവാണ് വെളിപ്പെട്ടത്. ഈ സ്‌കീമിന്റെയും കര്‍ശന ‘ഭാവി നടപടികളു’ടെ മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വമ്പന്‍ കള്ളപ്പണക്കാരെല്ലാം തങ്ങളുടെ പണം സ്വര്‍ണത്തിലും ഭൂമിയിലും മറ്റും നിക്ഷേപിച്ചിരിക്കാനാണ് സാദ്ധ്യത. അവ വിറ്റാല്‍ ഇനി നിരോധമില്ലാത്ത പുതിയ കറന്‍സി കിട്ടുമല്ലോ. ചുരുക്കത്തില്‍, ഇവരെയാരെയും 500ന്റെയും 1000ന്റെയും നോട്ടുനിരോധം ബാധിക്കില്ല.
ഇനി, 500ഉം 1000ഉം നോട്ടുകളായി സൂക്ഷിച്ചിട്ടുള്ള ഏതെങ്കിലും ചെറുകിടകള്ളപ്പണക്കാര്‍ ഉണ്ടെങ്കിലോ, അവരത് രണ്ടരലക്ഷത്തില്‍ക്കുറഞ്ഞ തുകകളാക്കി പലരെ ഉപയോഗിച്ച് പലദിവസങ്ങളിലായി പല ബാങ്കക്കൗണ്ടുകളിലൂടെ മാറ്റിയെടുക്കും. അതു ചെയ്യാന്‍ കഴിയാത്ത വല്ലവരും ഉണ്ടെങ്കില്‍ അവരുടെ കള്ളപ്പണം മാത്രമാകും ഇതുവഴി പാഴാകുക. സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ മനസിലാക്കാവുന്ന ഈ കാര്യങ്ങള്‍ ബിജെപിക്കു മനസിലാക്കാന്‍ കഴിയുന്നില്ല.
ഇന്ത്യയുടെ റിസര്‍വ്വ് ബാങ്ക് ഗവണ്ണര്‍ ആയിരുന്ന രഘുറാം രാജന്‍ തന്നെ ഇക്കാര്യം രണ്ടുകൊല്ലം മുമ്പ് സുവ്യക്തമായി പറഞ്ഞിട്ടുണ്ട്: ”മുമ്പൊക്കെ കള്ളപ്പണത്തിന്റെ വിനിമയം അസാദ്ധ്യമാക്കാനുള്ള വഴിയായാണ് കറന്‍സി പിന്‍വലിക്കല്‍ (demonetisation) കണ്ടിരുന്നത്. അപ്പോള്‍ ആളുകള്‍ വന്ന് ‘എന്റെ പണപ്പെട്ടിയില്‍ ഇരിക്കുന്ന പത്തുകോടി രൂപ ഞാന്‍ എന്തുചെയ്യും’ എന്നു ചോദിക്കും. ആ പണം എവിടെനിന്നു കിട്ടി എന്ന് അപ്പോള്‍ അവര്‍ക്ക് വിശദീകരിക്കേണ്ടിവരും. ഇതൊരു പരിഹാരമായി കണക്കാക്കിയിരുന്നു. ഇന്ന് കൗശലക്കാര്‍ അതിനപ്പുറത്തെ വഴികള്‍ കണ്ടെത്തുന്നു എന്നാണ് എന്റെ ബോദ്ധ്യം. സമ്പാദ്യം ധാരാളം ചെറുപങ്കുകളാക്കി മാറ്റും. കള്ളപ്പണം വെളുപ്പിക്കാന്‍ മാര്‍ഗ്ഗം കാണാത്തവര്‍ അതു കാണിക്കവഞ്ചിയില്‍ ഇടുന്നതു നാം കാണുന്നില്ലേ? കള്ളപ്പണം തടയാന്‍ കറന്‍സി പിന്‍വലിക്കലല്ലാതെ മാര്‍ഗ്ഗങ്ങളുണ്ട്. കള്ളപ്പണം പുറത്തുകൊണ്ടുവരുക അത്ര എളുപ്പമല്ല. തീര്‍ച്ചയായും നല്ലൊരു പങ്ക് സ്വര്‍ണ്ണത്തിന്റെ രൂപത്തിലാകും; അതു പിടിക്കാന്‍ പ്രയാസവുമാണ്.” നികുതിക്കാര്യത്തിലും മറ്റും ഇന്‍സന്റീവുകള്‍ ആണ് അദ്ദേഹം അതിനു കാണുന്ന മാര്‍ഗ്ഗം. പുതിയ സമ്പദ്‌സംവിധാനത്തില്‍ പണം അത്രയെളുപ്പം ഒളിപ്പിക്കാനാകില്ലെന്നും അതിനാല്‍ ഇന്‍സന്റീവുകള്‍ പ്രയോജനപ്പെടുത്താന്‍ ആളുകള്‍ തയ്യാറാകുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. പല മുതിര്‍ന്ന സാമ്പത്തികവിദഗ്ദ്ധരും നോട്ടുനിരോധത്തെ കള്ളപ്പണം തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമായി കാണുന്നവരല്ല.
ഈ ജനദ്രോഹം പിന്നെ എന്തിന്?
അപ്പോള്‍പ്പിന്നെ, കറന്‍സി പിന്‍വലിക്കല്‍ ജനങ്ങളെ വലയ്ക്കാതെ നടപ്പാക്കാമായിരുന്നോ? പകരം, പ്രചാരത്തിലുള്ള 500, 1000 രൂപാനോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരു കര്‍മ്മപരിപാടി തയ്യാറാക്കി നടപ്പാക്കിയാല്‍ പോരായിരുന്നോ? ഒരു മാസം സമയം കൊടുത്ത് ഒരു നിശ്ചിത തീയതി മുതല്‍ ഈ നോട്ടുകള്‍ക്ക് പ്രാബല്യം ഉണ്ടാവില്ല എന്ന് ഉത്തരവിറക്കിയാല്‍ മതിയായിരുന്നു. നിരോധിച്ച നോട്ടുകള്‍ കൈവശം ഉള്ളവര്‍ അതിനകം അവ മാറ്റി അംഗീകാരമുള്ള കറന്‍സികള്‍ ആക്കണം. അന്നുമുതല്‍ രണ്ടരലക്ഷത്തില്‍ക്കൂടുതല്‍ രൂപ (ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവ്) ആരു ബാങ്കില്‍ അടച്ചാലും അതിന്റെ സ്രോതസും തിരിച്ചറിയല്‍ രേഖയും ഒപ്പം സമര്‍പ്പിക്കണം. വ്യാപാരികളോ ധനകാര്യസ്ഥാപനങ്ങളോ ഇതിനുമുകളിലുള്ള തുക വ്യക്തികളില്‍നിന്നു സ്വീകരിക്കുകയാണെങ്കില്‍ ആ തുക എന്തിനാണു വിനിയോഗിച്ചത് എന്ന പ്രസ്താവനയും തിരിച്ചറിയല്‍ രേഖയും അവരില്‍നിന്നു വാങ്ങി ബാങ്കില്‍ സമര്‍പ്പിക്കണം. കള്ളനോട്ടു പരിശോധിച്ചുതിരിച്ചറിയാന്‍ വൈദഗ്ദ്ധ്യമുള്ള ജീവനക്കാരും സംവിധാനവും ഉള്ള സ്ഥാപനങ്ങളല്ലാതെ വ്യക്തികളോ സ്ഥാപനങ്ങളോ നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കരുത് എന്നും നിഷ്‌ക്കര്‍ഷിക്കാം. വേണമെങ്കില്‍ കുറച്ചു നിബന്ധനകള്‍കൂടി വയ്ക്കാം.
അതേസമയം, ബാങ്കുകളിലും എറ്റിഎമ്മുകളിലും പുതിയ കറന്‍സി അന്നുമുതല്‍തന്നെ വിതരണം തുടങ്ങണം. ഇപ്പോഴത്തെ രീതിയിലുള്ള നിരോധനവും ഇതും തമ്മില്‍ എന്തു വ്യത്യാസമാണു കള്ളപ്പണക്കാര്യത്തില്‍ ഉണ്ടാക്കുക? ഇതിന് ആരും വ്യക്തമായ ഉത്തരം പറയുന്നില്ല.
ജനങ്ങള്‍ ആവശ്യങ്ങള്‍ക്കു പണമില്ലാതെ വലയുന്ന, പണിയുപേക്ഷിച്ചു ബാങ്കില്‍ ക്യൂ നില്‍ക്കുന്ന, കുഴഞ്ഞുവീണുമരിക്കുന്ന ദുരിതാവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നതു മാത്രമാണ് ഒരേയൊരു വ്യത്യാസം. അര്‍ധരാത്രി ആര്‍ക്കും മുന്നറിയിപ്പു നല്കാുതെ 500, 1000 രൂപ നോട്ടുകള്‍ പിന്‍?വലിച്ചതിനു പകരം നവംബര്‍ അവസാനം വരെ ദിവസം കൊടുത്തുകൊണ്ട് നോട്ടുകള്‍ റദ്ദാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ നേടുമെന്നു പറയുന്ന ലക്ഷ്യങ്ങളെല്ലാം നേടാന്‍ കഴിയും.
‘സര്‍ജിക്കല്‍ ഓപ്പറേഷ’ന്റെ ലക്ഷ്യം കള്ളനോട്ടുകള്‍ നിര്‍മാര്‍ജനം ചെയ്യലാണെന്നാണല്ലോ പറയുന്നത്. നവംബര്‍ 30 വരെ സമയം കൊടുത്താലും കള്ളനോട്ടുടമസ്ഥര്‍ക്ക് ആര്‍ക്കും അനിവാര്യമായ വിധില്‍നിന്നു രക്ഷപ്പെടാന്‍ കഴിയില്ല. ഏതെങ്കിലും ബാങ്കില്‍ കൊണ്ടുചെന്നു പകരം പുതിയ നോട്ടുകള്‍ വാങ്ങിയില്ലെങ്കില്‍ ഡിസംബര്‍ 30ന് ആ നോട്ടുകള്‍ റദ്ദാകും. കള്ളനോട്ടാണു കയ്യിലുള്ളതെന്ന് അറിയാവുന്ന ആരും ബാങ്കുവഴി അതു മാറ്റാന്‍ ശ്രമിക്കില്ല. മറ്റുവല്ലവര്‍ക്കും കൊടുത്തു പറ്റിക്കാന്‍ നോക്കുകയേയുള്ളൂ. എന്നാല്‍, ആ നോട്ടുകള്‍ വാങ്ങരുത് എന്നു നിര്‍ദ്ദേശം ഉള്ളതിനാല്‍ ആരും വാങ്ങാന്‍ മുതിരില്ല. അപ്പോള്‍പ്പിന്നെ അതു കത്തിച്ചുകളയുകയേ വഴിയുള്ളൂ. കള്ളനോട്ടാണെന്ന് അറിയാതെ കൈവശം വന്നുചേര്‍ന്ന ആരെങ്കിലുമൊക്കെ മാത്രമാണ് അതുമായി ബാങ്കില്‍ എത്താന്‍ സാദ്ധ്യത. അങ്ങിനെവരുമ്പോള്‍, കള്ളനോട്ടിടപാടുകാരെ പിടികൂടുന്നതിലും കാര്യമായ നേട്ടമുണ്ടാവില്ല.
പക്ഷേ, നിലവിലുള്ള 500, 1000 കള്ളനോട്ടുകളുടെ വ്യവഹാരം പൂര്‍ണ്ണമായും നിലയ്ക്കും. അതുമാത്രമാണ് ഈ നടപടിയുടെ കാര്യമായ പ്രയോജനം. അതിന് ഈ ബുദ്ധിമുട്ടിക്കലൊന്നും ആവശ്യമില്ലായിരുന്നുതാനും.
കള്ളപ്പണത്തിന്റെ കാര്യത്തിലാകട്ടെ, അങ്ങേയറ്റം വന്നാല്‍ സംഭവിക്കാവുന്നത്, പണമായി സൂക്ഷിച്ചിരിക്കുന്നതായി കണക്കാക്കുന്ന ആറുലക്ഷം കോടി രൂപയുടെ കള്ളപ്പണത്തില്‍ ഒരു പങ്ക്, ഒരു രണ്ടോ രണ്ടരയോ ലക്ഷം കോടി രൂപ, വിനിമയരംഗത്തുനിന്ന് പ്രത്യക്ഷമായേക്കാം എന്നതാണ്. റിസര്‍വ്വ് ബാങ്കിന്റെ അത്രയും ബാദ്ധ്യതകള്‍ കുറയും. അതേ തോതില്‍ കരുതല്‍ ധനം ഉയരും. ഇതുമുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കലാക്കുകയാണെങ്കില്‍ അവരുടെ വരുമാനം വര്‍ദ്ധിക്കും. എന്നാല്‍, നോട്ടുനിരോധനം നടപ്പാക്കിയതിലൂടെ രാജ്യത്തിന് ഉണ്ടാകാവുന്ന സാമ്പത്തിക, ഉല്പാദന നഷ്ടവും മാന്ദ്യവും ഈ നേട്ടത്തെ നിഷ്ഫലമാക്കുമെന്നു മാത്രമല്ല, അതിലുമപ്പുറമുള്ള ക്ഷതം രാജ്യത്തിന് ഏല്പിക്കുകയും ചെയ്യും. അത് എങ്ങനെയൊക്കെ എന്നുകൂടി നോക്കാം.
മാന്ദ്യത്തിലേക്കു കൂപ്പുകുത്താം
ഏറ്റവും ഗൗരവമുള്ള കാര്യം, നമ്മുടെ രാജ്യത്തു വ്യവഹാരങ്ങള്‍ നടക്കുന്ന മൊത്തം ധനത്തിന്റെ 86 ശതമാനവും ഇപ്പോള്‍ നിരോധിച്ച 500, 1000 കറന്‍സികളായാണ് എന്നതാണ്. അവ ഒറ്റയടിക്കു വിപണിയില്‍നിന്നു പോയതോടെ രാജ്യത്തെ മൊത്തം ധനവ്യവഹാരം 10 ശതമാനത്തിലേക്ക് പൊടുന്നനെ ഇടിഞ്ഞു! ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള ഈ കറന്‍സികള്‍ മുഴുവന്‍ ഏതാനും ദിവസംകൊണ്ട് ഇല്ലാതാകുന്നു. പകരം അത്രയും ധനം അതേസമയംതന്നെ ജനങ്ങളില്‍ തിരിച്ചെത്തുകയാണെങ്കില്‍ കുഴപ്പമില്ല.
ഇവിടെ സംഭവിക്കുന്നത് അതല്ല. അങ്ങോട്ടു സ്വീകരിക്കുന്നതിനു പരിധിയില്ല. തിരികെ തരുന്നതിന് ദിവസം പരമാവധി 2000, ബാങ്കുവഴിയാണെങ്കില്‍ 10,000, ഒരാഴ്ച പരമാവധി 10,000 എന്നിങ്ങനെയൊക്കെ നിയന്ത്രണങ്ങളുണ്ട്. ഇത് സാമ്പത്തികവ്യവഹാരം വല്ലാതെ പരിമിതപ്പെടുത്തും. പച്ചക്കറിക്കമ്പോളങ്ങളില്‍ കച്ചവടമില്ല. രാജ്യം മുഴുവന്‍ ഇതാണു സ്ഥിതി. ഇങ്ങനെ അളിഞ്ഞുപോയ പച്ചക്കറിയുടെ നഷ്ടംതന്നെ എത്രവരും!
അതു നാം നേരിട്ടുകണ്ട ഒരു ഉദാഹരണം മാത്രമാണ്. പച്ചക്കറി മുതല്‍ ഇലക്ട്രോണിക് വ്യവസായം വരെ എല്ലായിടത്തും ഈ മാന്ദ്യവും നഷ്ടവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പല സംസ്ഥാനത്തും പ്രക്ഷോഭങ്ങള്‍ക്കു ജനം നിര്‍ബ്ബന്ധിതരാകുന്നതു നാം മാദ്ധ്യമങ്ങളില്‍ കാണുന്നു. ബാഹ്യമായ ഭീഷണികള്‍ നേരിടുന്ന ഒരു സാഹചര്യത്തില്‍ രാജ്യം ഇത്തരമൊരു മാന്ദ്യത്തിലേക്കും അതു സൃഷ്ടിക്കുന്ന അരാജകത്വത്തിലേക്കും അസംതൃപ്തിയിലേക്കും പോകുന്നത് എത്രകണ്ട് ആശാസ്യമാണ് എന്നെങ്കിലും ആലോചിക്കേണ്ടേ?
പണലഭ്യതയില്‍ മാത്രമല്ല, പണത്തിന്റെ കൈമാറ്റവേഗത്തിലും കുറവു വരും. ഇത് ഉല്‍പാദന വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത് തടയണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തണം. എന്നാല്‍, ഇത്തരമൊരു ധനനയമല്ല കേന്ദ്രം ഇപ്പോള്‍ പിന്തുടരുന്നത്.
ഇപ്പോഴത്തെ നടപടി സാധാരണക്കാരില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ജനം ആദ്യനാളുകളില്‍ അനുഭവിച്ചു. അത്യാവശ്യച്ചെലവുകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പോംവഴി പരിഹാസ്യമാണ്. നവംബര്‍ 11 അര്‍ധരാത്രി വരെ സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, സി എന്‍ ജി ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചു. പിന്നെ അതു മൂന്നുദിവസത്തേക്കുകൂടി നീട്ടി. (സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തില്‍ പറഞ്ഞ കാര്യമാണിത്. ഒരാഴ്ച നീട്ടണമെന്നാണു നമ്മള്‍ പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞു വീണ്ടും വേണോ എന്ന് അവലോകനം ചെയ്യുകയും വേണം.) ഇവയോടൊപ്പം ശ്മശാനങ്ങള്‍, പാല്‍ ബൂത്തുകള്‍, സഹകരണ സൂപ്പര്‍ മാര്‍ക്കരറ്റുകള്‍ എന്നിവയെയും പിന്നീടു ചേര്‍ത്തു. സഹകരണസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തണമെന്നതും യാഥാര്‍ത്ഥ്യബോധത്തോടെ നമ്മള്‍ വച്ച നിര്‍ദ്ദേശമായിരുന്നു.
പക്ഷേ, ആശുപത്രിയില്‍ ചികിത്സ കിട്ടാത്തതിന്റെയും മരുന്നുകള്‍ ലഭിക്കാത്തതിന്റെയും ഒട്ടേറെ ഫോണ്‍വിളികള്‍ എനിക്കുതന്നെ വന്നു. കോയമ്പത്തൂരില്‍ ദേശീയ അത്?ലറ്റിക് മീറ്റിനു പോയ കേരളത്തിന്റെ ജൂനിയര്‍ ടീമും ഉദ്യോഗസ്ഥരും അടങ്ങുന്ന 188 അംഗസംഘം ഓരോദിവസവും ബാങ്കില്‍നിന്നു പിന്‍വലിക്കാവുന്ന 2000 രൂപകൊണ്ട് എങ്ങനെ കഴിച്ചുകൂട്ടും എന്ന് ഉത്ക്കണ്ഠപ്പെട്ടതു നാം മാദ്ധ്യമങ്ങളില്‍ കണ്ടു. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടും ബാങ്ക് സൗമനസ്യം കാണിച്ചതുകൊണ്ടുമാണ് അവര്‍ക്ക് പണമെത്തിക്കാനും അവരെ രക്ഷിക്കാനും കഴിഞ്ഞത്. ഇങ്ങനെ ആര്‍ക്കെല്ലാം എത്രയെത്രതരം ബുദ്ധിമുട്ടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്!
ബാങ്കില്‍നിന്ന് 2000ന്റെ നോട്ടു വാങ്ങിയവരും പ്രതിസന്ധിയിലാണ്. കാര്യങ്ങള്‍ നടക്കുന്നില്ല. അതുമായി പച്ചക്കറിക്കടയിലും മീന്‍ചന്തയിലും പലചരക്കുകടയിലും റേഷന്‍ കടയിലുമൊക്കെ ചെല്ലുന്നവര്‍ ബുദ്ധിമുട്ടുന്നു. ബാക്കി കൊടുക്കാന്‍ കടകളില്‍ ചില്ലറയില്ല. ബസ്, റയില്‍ ടിക്കറ്റുകള്‍ക്കടക്കം പല കാര്യത്തിലും 500, 1000 ചില്ലറയില്ലായ്മയും അതുകൊണ്ടുതന്നെ മറ്റു ചില്ലറ നോട്ടുകള്‍ക്കുണ്ടാകുന്ന ദൗര്‍ലഭ്യവും ജനങ്ങളെയും വ്യാപാരികളെയും വലയ്ക്കുകയാണ്. ചെറുകിടവ്യാപാരരംഗം ഏറെക്കുറെ നിശ്ചലമാണ്.
ഡിസംബര്‍ 30 വരെ പ്രയാസങ്ങള്‍ തുടരും. അല്ലെങ്കില്‍ കാര്‍ഡ് , ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയിലേതെങ്കിലും സ്വീകരിക്കണം. കാരണം അവയ്ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. രാജ്യത്തെ ഭൂരിപക്ഷം സാധാരണക്കാര്‍ക്കും ഇവയ്‌ക്കൊന്നും സൗകര്യങ്ങളില്ല; ഇവയൊന്നും അറിയുകപോലുമില്ല. ആര്‍ക്കാണ് ഇതൊന്നും അറിയാത്തത്. അല്ലെങ്കില്‍ത്തന്നെ കോര്‍പ്പറേറ്റുകളുടെ പാര്‍ട്ടിയായ ബിജെപി എന്നാണു ജനങ്ങളെ പരിഗണിച്ചിട്ടുള്ളത്!
സഹകരണരംഗത്തെ പ്രതിസന്ധി
ഇതിനെല്ലാം പുറമെയാണു സഹകരണരംഗത്ത് ഉണ്ടായിരിക്കുന്ന പ്രതിസന്ധി. ഇതിന് ഒരു ചരിത്രമുണ്ട്. വളരെ സുഗമമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നമ്മുടെ സഹകരണമേഖല. സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്തു നടപ്പാക്കിയ ചില പരിഷ്‌ക്കാരങ്ങള്‍കാരണം സഹകരണമേഖല കുറച്ചുനാളായി ചില പ്രശ്‌നങ്ങള്‍ നേരിട്ടുവരികയാണ്. ഇതിന്റെപേരില്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഉയര്‍ന്നുവന്ന രൂക്ഷമായ അഭിപ്രായവ്യത്യാസം ഒരു ദശാബ്ദമായി നിലനില്‍ക്കുകയാണ്.
ജനങ്ങള്‍ക്കായി നടത്തിവരുന്ന ക്ഷേമസഹായപ്രവര്‍ത്തനങ്ങളില്‍നിന്നു നമ്മുടെ സഹകരണമേഖല പിന്മാറണം; വായ്പ കൊടുക്കല്‍ മാത്രമേ പാടുള്ളൂ എന്നതാണു കേന്ദ്രനിലപാട്. ഇത് നമ്മുടെ ഗ്രാമീണമേഖലയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. അതിനാല്‍ ഇത് തുടരാന്‍ അനുവദിക്കണമെന്നതാണു കേരളം എടുത്തുപോരുന്ന നിലപാട്. ഇതില്‍ കക്ഷിഭേദമൊന്നുമില്ല. പക്ഷേ, അങ്ങനെയെങ്കില്‍ ബാങ്ക് എന്ന പദവി അംഗീകരിക്കില്ലെന്നും പൊതുജനങ്ങളില്‍നിന്നു ഡെപ്പോസിറ്റു സ്വീകരിക്കാന്‍ പാടില്ലെന്നുമാണ് കേന്ദ്രവും റിസര്‍വ്വ് ബാങ്കും പറയുന്നത്. ഈ തര്‍ക്കം ഇതുവരെ ഒത്തുത്തീര്‍പ്പ് ആയിട്ടില്ല.
ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നം ആദായനികുതിവകുപ്പുമായി ബന്ധപ്പെട്ടതാണ്. ആദായനികുതിനിയമത്തിലെ 18 പി വകുപ്പു പ്രകാരം പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, വായ്പയുടെ 51 ശതമാനം കാര്‍ഷികമേഖലയില്‍ ആണെങ്കിലേ പ്രാഥമിക കാര്‍ഷിക സഹകരണസംഘമായി പരിഗണിക്കൂ എന്നാണ് ആദായനികുതിവകുപ്പു പറയുന്നത്. ഇതിനെതിരെ സംഘങ്ങള്‍ കേസിനു പോയി. സംഘങ്ങള്‍ക്ക് അനുകൂലമായി വിധിയും വന്നു.
ആദായനികുതി വകുപ്പുമായുള്ള മറ്റൊരു പ്രശ്‌നം ഡെപ്പോസിറ്റിന്റെ പലിശയുടെ നികുതി സംബന്ധിച്ചാണ്. സഹകരണസംഘങ്ങളില്‍നിന്നു നിക്ഷേപകര്‍ക്കു ലഭിക്കുന്ന പലിശയ്ക്ക് നികുതി ഒഴിവാക്കിയിരുന്നു. സഹകരണസംഘങ്ങളിലേക്കു ഡെപ്പോസിറ്റുകള്‍ ആകര്‍ഷിക്കാന്‍നായി നെഹ്രുവിന്റെ കാലം മുതലേ നല്‍കിയിരുന്ന ഇളവാണിത്. ഇത്തരം ഇളവുകള്‍ ചെറുകിട ദേശീയ സാമ്പാദ്യപദ്ധതികള്‍ക്കും പ്രത്യേക കടപ്പത്രങ്ങള്‍ക്കും ഒക്കെ നല്‍കാറുണ്ട്. എന്നാല്‍ പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരുന്നപ്പോള്‍ ഈ നികുതിയിളവു പിന്‍വലിച്ചു. അതേത്തുടര്‍ന്ന് ഉണ്ടായ വലിയ പ്രതിഷേധം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഒടുവില്‍ സഹകരണവപ്പുതന്നെ മുന്‍കൈ എടുത്തു ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ 25 ലക്ഷത്തിലധികം രൂപയുള്ള ഡെപ്പോസിറ്റുകളുടെ പലിശയുടെ നികുതി സ്രോതസില്‍ പിടിക്കുവാനും അവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കുവാനും ധാരണയായി. ഇതു സംബന്ധിച്ച് ഉത്തരവും ഇറങ്ങി. ഇതു നടപ്പിലാക്കിവരികയാണ്. ചില സംഘങ്ങളില്‍ ഇനിയും ഇതു നടപ്പാകാനുണ്ട്. എന്നാല്‍, മറ്റു ചിലയിടങ്ങളില്‍ രേഖകള്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെടുന്നതിനു പകരം റെയ്ഡിനും മറ്റും ആദായനികുതിവകുപ്പു തുനിയുന്നു. ആദായനികുതിവകുപ്പ് നിയമാനുസൃതം ആവശ്യപ്പെടുന്ന നികുതി പിരിക്കുകയും രേഖകള്‍ ലഭ്യമാക്കുകയും ചെയ്യാന്‍ സംഘങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി ഈ പ്രശ്‌നം പരിഹരിക്കാനാകും. ആദായനികുതിവകുപ്പും സഹകരിക്കണം. ഇത്തരത്തില്‍ തര്‍ക്കങ്ങള്‍ കൂടാതെ കേന്ദ്രത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചും പാലിച്ചും മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്.
ഇത്രയും കാര്യം വിശദീകരിച്ചത്, പണം പിന്‍വലിക്കാന്‍ വ്യക്തികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ അതേ രൂപത്തില്‍ സഹകരണമേഖലയ്ക്കും ബാധകമാക്കിയിരിക്കുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം ഇതിന്റെ പശ്ചാത്തലത്തിലേ ബോദ്ധ്യമാകൂ എന്നതിനാലാണ്. ഈ അവസരം ഉപയോഗിച്ച് സഹകരണരംഗത്തെ കേന്ദ്രത്തിന്റെ അജന്‍ഡ നടപ്പാക്കാനാണ് ഒരു നീതിമത്ക്കരണവും ഇല്ലാത്ത ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കുന്നത്. സഹകരണബാങ്കുകള്‍ക്കൊന്നും പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ് ഇതു സൃഷ്ടിച്ചിരിക്കുന്നത്.
ഇടപാടുകാര്‍ക്കു തങ്ങളുടെ അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവാദമുണ്ട്. പക്ഷേ അപ്രകാരം പണം നല്‍കാന്‍ സംഘങ്ങള്‍ക്കു കഴിയുന്നില്ല. കാരണം, സഹകരണബാങ്കുകള്‍ക്ക് അതിനു വേണ്ടത്ര പണം ബാങ്കുകള്‍ നല്‍കുന്നില്ല. നല്‍കാന്‍ ബാങ്കുകളെ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണുശരി. പ്രാഥമികസഹകരണബാങ്കുകള്‍ തങ്ങളുടെ 80,000 കോടിരൂപ നിക്ഷേപത്തില്‍ 2,400 കോടിയോളം രൂപ മാത്രമാണ് ക്യാഷായി സൂക്ഷിക്കുന്നത്. വായ്പ നല്കിക്കഴിഞ്ഞു വരുന്ന ബാക്കി പണം ജില്ലാസഹകരണബാങ്കിലും വാണിജ്യബാങ്കുകളിലും നിക്ഷേപിക്കും. ഇതു പിന്‍വലിക്കാന്‍ പ്രാഥമികസംഘങ്ങള്‍ക്കു കഴിഞ്ഞാലേ സഹകരണബാങ്കില്‍നിന്നു പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന ഇടപാടുകാര്‍ക്കു പണം നല്‍കാന്‍ കഴിയൂ. പക്ഷേ ബാങ്കുകളില്‍നിന്ന് 20,000 രൂപ വീതമേ സഹകരണബാങ്കുകള്‍ക്കും നല്‍കാവൂ എന്നാണു റിസര്‍വ്വ് ബാങ്കിന്റെ വിലക്ക്. സാധാരണ പൗരരെപ്പോലെയാണു സഹകരണ ബാങ്കിനെയും അവര്‍ എണ്ണുന്നത്. അപ്പോള്‍പ്പിന്നെ ഇടപാടുകാര്‍ക്ക് എങ്ങനെ പണം നല്‍കും?
അവര്‍ക്കു പണം അത്യന്താപേക്ഷിതമാണെങ്കില്‍ സഹകരണബാങ്കുകളിലെ പണം ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ആയോ ബാങ്കുകളിലേക്കു മാറ്റി അവിടെനിന്നു പിന്‍വലിക്കാം എന്നാണ് ഇതുസംബന്ധിച്ച വിശദീകരണം. ഇതിലാണ് യഥാര്‍ത്ഥ അപകടം. ഇടപാടുകള്‍ നടക്കാന്‍ അതാണു വഴി എന്നു വന്നാല്‍ എല്ലാവരും നിക്ഷേപം വാണിജ്യബാങ്കുകളിലേക്കു മാറ്റും. അതോടെ സഹകരണബാങ്കുകള്‍ പൊളിയും.
ഇതിനിടയിലാണ് കള്ളപ്പണം, കള്ളപ്പണം എന്ന വിളി കേന്ദ്രമന്ത്രിമാരടക്കം ചില ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്. എന്താണ് ഇതിന്റെ നിജസ്ഥിതി? സഹകരണബാങ്കുകളില്‍ പണം ഡെപ്പോസിറ്റു ചെയ്യുന്നതിനു പാന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തിരിച്ചറിയില്‍കാര്‍ഡ് കൂടിയേതീരൂ. പ്രാഥമികസംഘങ്ങളിലെ നിക്ഷേപകരെല്ലാം ആ ചുറ്റുവട്ടത്തുള്ളാവരായിരിക്കും. എല്ലാവര്‍ക്കും അന്യോന്യം അറിയാം. അപ്പോള്‍പ്പിന്നെ ഔപചാരികമായി ‘നോ യുവര്‍ കസ്റ്റമര്‍’ രേഖയുടെയൊന്നും ആവശ്യമില്ല. ഇനി അവ ഔപചാരികമായി റെക്കോര്‍ഡ് ചെയ്‌തേ തീരൂ എന്നുണ്ടെങ്കില്‍ അതിന് ഒരു എതിര്‍പ്പും സഹകരണമേഖലയില്‍ ഉണ്ടാവില്ല. യഥാര്‍ത്ഥ തര്‍ക്കവിഷയം വൈദ്യനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ സംബന്ധിച്ചാണ്. ഈ കാതലായ വിഷയത്തിലെ അഭിപ്രായവ്യത്യാസം മറച്ചുവച്ചുകൊണ്ട് തിരിച്ചറിയല്‍ വിവരശേഖരം സംബന്ധിച്ചാണു തര്‍ക്കം എന്ന പുകമറ സൃഷ്ടിക്കാനാണു നോക്കുന്നത്.
ഇനി സഹകരണബാങ്കുകളില്‍ ആരെങ്കിലും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നുതന്നെ ഇരിക്കട്ടെ. ഇതിന് സഹകരണബാങ്കുകളുടെ പണമിടപാടുകള്‍ മരവിപ്പിക്കുന്നത് എങ്ങനെ പരിഹാരമാകും? സംശയാസ്പദമായ കേസുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വിശദമായ പരിശോധന നടത്തിയാല്‍ പോരേ? ഒന്നോ രണ്ടോ മാസം വൈകിയാലും രേഖകള്‍ അവിടെത്തന്നെ ഉണ്ടാവുമല്ലോ. അപ്പോള്‍, അതൊന്നുമല്ല കാര്യം. ഇതുതന്നെ അവസരം എന്നു നിശ്ചയിച്ചു സഹകരണമേഖലയെ തകര്‍ക്കാനാണ് കേന്ദ്രവും മറ്റു തല്പരകക്ഷികളും ശ്രമിക്കുന്നത്. പലതും പറഞ്ഞ് സഹകരണബാങ്കുകളെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ നടത്തുന്ന ശ്രമമാണു നാം ഇപ്പോള്‍ കാണുന്നത്.
ബാങ്കുകള്‍ ഒരിക്കലും ഒട്ടേറെ ജനക്ഷേമകാര്യങ്ങള്‍ നടത്തുന്ന സഹകരണമേഖലയ്ക്കു പകരമാവില്ല. മറ്റൊന്നുകൂടിയുണ്ട്. വാണിജ്യബാങ്കുകള്‍ക്കെല്ലാമായി കേരളത്തില്‍ 6213 ബ്രാഞ്ചുകളാണ് ഉള്ളത്. ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാകട്ടെ 4800 ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. ഇവയെക്കൂടി ജനങ്ങള്‍ക്കു സമാശ്വാസം നല്‍കാന്‍ അണിനിരത്തിയാല്‍ നോട്ടുനിരോധനം മൂലം ഉണ്ടായ പ്രതിസന്ധി എത്രയോ ലഘൂകരിക്കാന്‍ കഴിയും. എന്നാല്‍ ഇങ്ങനെയല്ല റിസര്‍വ്വ് ബാങ്കിന്റെ ചിന്ത. അതുതന്നെയാണ് പ്രശ്‌നപരിഹാരമല്ല അവരുടെ ലക്ഷ്യം എന്നതിനു തെളിവ്.
ഈ നിലപാട് അടിയന്തരമായി തിരുത്തിയേ തീരൂ. അതിന് യോജിച്ച പ്രക്ഷോഭം തന്നെ വേണ്ടിവരും. ഇത് ഏതെങ്കിലും പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെ മാത്രമോ പ്രശ്‌നമല്ല. അതിനുള്ള തുടക്കവും സൂചനയുമായിരുന്നു മന്ത്രിമാരുടെ സത്യഗ്രഹം.
പൊളിഞ്ഞ തിരക്കഥ
നോട്ടുനിരോധത്തിന്റെ വസ്തുതകള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ എന്തിന് ഇങ്ങനെയൊരു നാടകവും നടപടിയും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. മാദ്ധ്യമങ്ങളില്‍ ഇതുസംബന്ധിച്ചു പല വിവരങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഇവയിലൊന്ന് ബിജെപിയുടെ പല സംസ്ഥാനഘടകങ്ങളും അവരുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റുകളും അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കുവേണ്ടിയും മറ്റാവശ്യങ്ങള്‍ക്കും കരുതിവച്ചിരുന്ന 500, 1000 നോട്ടുകളിലുള്ള കള്ളപ്പണമത്രയും നിരോധത്തിനു മുമ്പായി വെളുപ്പിച്ചെടുത്തു എന്നതാണ്. തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന യുപിയിലെയും മറ്റും പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളും ഇത്തരത്തില്‍ കള്ളപ്പണം സമാഹരിച്ചുവച്ചിട്ടുണ്ടാകുമല്ലോ. അവര്‍ക്ക് അത് ഉപയോഗിക്കാന്‍ അവസരം കൊടുക്കാതിരിക്കുക എന്നതാണ് അപ്രതീക്ഷിതമായ നിരോധനത്തിന്റെ ഉദ്ദേശ്യം എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മറ്റൊരു നിരീക്ഷണം, കോര്‍പ്പറേറ്റുകള്‍ക്കു വായ്പ നല്‍കിയ ആറുലക്ഷം കോടിരൂപ കിട്ടാക്കടമായിരിക്കുന്ന ബാങ്കുകളെ ധനരാഹിത്യത്തിന്റെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാനും തങ്ങള്‍ക്കു വേണ്ടപ്പെട്ട കോര്‍പ്പറേറ്റുകള്‍ക്കു കൂടുതല്‍ വായ്പയ്ക്കു ധനം സമാഹരിക്കാനും ബാങ്കുകളെ സഹായിക്കുകയാണു ലക്ഷ്യം എന്നതാണ്. ധനവിപണിയുടെ 90 ശതമാനം വരുന്ന 500, 1000 നോട്ടുകളത്രയും ബാങ്കുകളില്‍ വന്നുചേരുകയും അവ നല്‍കിയവര്‍ക്ക് ആഴ്ചതോറും നക്കാപ്പിച്ചവീതം തിരികെ നല്‍കുകയും ചെയ്യുന്ന നടപടി ബാങ്കുകളില്‍ ധനം കുമിഞ്ഞുകൂടാന്‍ ഇടയാക്കുമല്ലോ. അപ്പോള്‍ ഈ സാദ്ധ്യതയും ഉണ്ട്.
മൂന്നാമതു മാദ്ധ്യമങ്ങളില്‍ കണ്ടത്, റിസര്‍വ്വ് ബാങ്ക് ഏറ്റവുമൊടുവില്‍ അടിച്ച 30,000 കോടിക്കുള്ള ആയിരത്തിന്റെ നോട്ടുകളില്‍ സെക്യൂരിറ്റി ചരട് ഇല്ലായിരുന്നെന്നും അവ പിന്‍വലിക്കാനുള്ള തന്ത്രമാണിത് എന്നുമാണ്. സെക്യൂരിറ്റി ത്രെഡ് ഇല്ലാത്ത നോട്ടുകള്‍ അച്ചടിച്ചു വിതരണം ചെയ്തു എന്നതും അവ കള്ളനോട്ടായി കരുതരുതെന്നും സ്വീകരിക്കണമെന്നും കാണിച്ചു ബാങ്കുകള്‍ക്കു റിസര്‍വ്വ് ബാങ്ക് കത്തയച്ചിരുന്നു എന്നതും അന്നുതന്നെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഇത് ആയിരത്തിന്റെ കള്ളനോട്ടു വ്യാപകമാകാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടാകാം. ഒരുപാടു സുരക്ഷാക്രമീകരണങ്ങളോടെയും ജാഗ്രതയോടെയും നടത്തുന്ന നോട്ട് അച്ചടിയുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത ഇത്ര ഗുരുതരമായ ഒരു തെറ്റ് എങ്ങനെ സംഭവിച്ചു എന്നതില്‍ ദുരൂഹതയുമുണ്ട്.
മറ്റൊരു രസകരമായ കാര്യം നിരോധിച്ച നോട്ടുകള്‍ കൈമാറുന്നതിന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം വന്ന നടപടിക്രമങ്ങളും ഇളവുകളും നിരോധനം പ്രഖ്യാപിച്ച ഗസറ്റില്‍ ഇല്ല എന്നതാണ്. മറ്റുപല അറിയിപ്പുകളും പ്രധാനമന്ത്രിയുടെ കത്തും ഒക്കെയായാണ് ഇത്തരം കാര്യങ്ങള്‍ വന്നിട്ടുള്ളത്. ഇത് നടപടിക്രമങ്ങളുടെ ലഘനമാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിലും ഞാന്‍ കേന്ദ്രധനമന്ത്രിക്ക് അയച്ച കത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യമെല്ലാം ഉള്‍പ്പെടുത്തി ആ ഗസറ്റ് പുനഃപ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കാം. ഒരു ആലോചനയും മുന്നൊരുക്കവും ഇല്ലാതെയാണ് കറന്‍സി നിരോധം നടപ്പിലാക്കിയത് എന്നതിന്റെ തെളിവാണ് ഇതെല്ലാം. എന്തിനേറെ, നവംബര്‍ എട്ട് അര്‍ദ്ധരാത്രിമുതല്‍ വിലയില്ല എന്നു ഗസറ്റ് പ്രഖ്യാപിച്ച നോട്ടുകളാണു പൂര്‍ണ്ണവിലയോടെ ഇപ്പോഴും വിപണിയില്‍ വിലസുന്നത് എന്നതുതന്നെ എന്തൊരു അപഹാസ്യതയാണ്!
ഏതായാലും ആ വന്‍നാടകം പൊളിഞ്ഞു. ദുരിതത്തില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങളില്‍ വലിയൊരുവിഭാഗം തല്‍ക്കാലം നാടകത്തിന്റെ ഭ്രമാത്മകതയില്‍പ്പെട്ട് എന്തോ മഹത്തായ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തിരിക്കുകയാണ്, അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ രാജ്യത്തിനുവേണ്ടി നാം സഹിക്കണം എന്നൊരു ചിന്തയില്‍ ആയിരുന്നു. ഇപ്പോള്‍ അങ്ങനെ ആരും പറയുന്നത് കേന്ദ്രത്തെ പിന്താങ്ങുന്ന ചാനലുകളില്‍പ്പോലും കേള്‍ക്കുന്നില്ല. വ്യവസായികളും കള്ളപ്പണക്കാരുമായ ബിജെപി നേതാക്കള്‍ക്കും ബിജെപി സംസ്ഥാനഘടകങ്ങള്‍ക്കും കൂട്ടുകാരായ മുതലാളിമാര്‍ക്കും ഒക്കെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി നടത്തിയ അഴിമതിയായി ഇതിനകം തന്നെ ഈ നടപടി തിരിച്ചറിഞ്ഞുകഴിഞ്ഞു.
മാദ്ധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതും ഇനിയും വെളിപ്പെടാനിരിക്കുന്നതുമായ അന്തര്‍നാടകങ്ങള്‍ കാര്യങ്ങള്‍ അവരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ മഹാഭൂരിപക്ഷം സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും ഇതര ജനവിഭാഗങ്ങള്‍ക്കും മനസിലാകും അവര്‍ക്കുവേണ്ടി നിലപാടെടുത്തത് ആരെല്ലാമാണെന്ന്. ദേശഭക്തിയുടെ പുകമറ സൃഷ്ടിച്ചു നടത്തുന്ന തട്ടിപ്പുകളുടെയെല്ലാം അന്തപ്പുരക്കഥകള്‍ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളും അവയുടെ പിന്നാമ്പുറവും വെളിപ്പെട്ടതുപോലെ വെളിച്ചത്തുവരും. അതിനൊന്നും അന്നത്തെപ്പോലെ കാലവിളംബം ഉണ്ടാവില്ല പുതിയ ഡിജിറ്റല്‍കാലത്ത്. സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയാവുന്നവര്‍ക്കു പിന്തുണയ്ക്കാനാവാത്ത, ഒരു ധനകാര്യന്യായീകരണവുമില്ലാത്ത, ഈ പതിവു മോദിനാടകവും ചരിത്രത്തിലെ തുഗ്ലക്കിന്റെ എക്കാലത്തെയും സ്ഥാനം തട്ടിയെടുക്കാനുള്ള ശ്രമമായി മാത്രമേ അവസാനിക്കൂ.