മോഹന്‍ലാല്‍ ആര്‍എസ്‌എസ്‌ ക്യാമ്പില്‍; ആന്ധ്ര പിടിക്കാന്‍ മമ്മുട്ടിയുടെ ‘യാത്ര’

രൂക്ഷമായ എതിര്‍പ്പുകളെ വകവയ്ക്കാതെ മോഹന്‍ലാല്‍ ആര്‍എസ്‌എസ്‌ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ആന്ധ്രയുടെ ഭരണം പിടിക്കാനുള്ള ‘യാത്ര’യുടെ തയ്യാറെടുപ്പിലാണ്‌ മമ്മൂട്ടി!.
ആര്‍എസ്‌എസ്‌ നിയന്ത്രണത്തിലുള്ള ‘വിശ്വശാന്തി ഫൗണ്ടേഷ’ന്റെ നേതൃത്വത്തില്‍ വയനാട്ടിലെ വനവാസി മേഖലകളില്‍ ഡിജിറ്റല്‍ സ്മാര്‍ട്ട്‌ ക്ലാസ്സുകള്‍ സ്ഥാപിക്കുന്നതിനായി ധനസഹായം നല്‍കിക്കൊണ്ടാണ്‌ ലാല്‍ തന്റെ കാവിയാഭിമുഖ്യം മറകൂടാതെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ‘വിശ്വ ശാന്തി ഫൗണ്ടേഷ’ന്റെ രക്ഷാധികാരിയാണ്‌ മോഹന്‍ലാല്‍.
ചടങ്ങില്‍ ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി മേനോന്‍, സീമ ജാഗരണ്‍ മഞ്ച്‌ അഖില ഭാരതീയ സംയോജിക്ക്‌ എ ഗോപാലകൃഷ്ണന്‍, എം രാധാകൃഷ്ണന്‍ ,മേജര്‍ രവി, എം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മോഹന്‍ലാല്‍ ആര്‍എസ്‌എസ്‌ നേതൃത്വത്തെ കൂട്ട്‌ പിടിച്ചത്‌ രാഷ്ട്രീയ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണെന്ന്‌ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിയാണ്‌ ഇപ്പോള്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി താരം നേരിട്ട്‌ രംഗത്തിറങ്ങിയിരിക്കുന്നത്‌.ലാല്‍ ആര്‍എസ്‌എസ്‌ നേതാക്കള്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോയും പുറത്ത്‌ വന്നിട്ടുണ്ട്‌.
ആര്‍എസ്‌എസ്‌ അടുപ്പത്തില്‍ നിന്ന്‌ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലാല്‍ വഴങ്ങിയില്ല. ഉപദേശവുമായി എത്തിയവരെ ഓടിച്ച്‌ വിടുകയും ചെയ്തു. മുന്‍പ്‌ നോട്ട്‌ നിരോധന സംഭവം വിവാദമായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച്‌ മോഹന്‍ലാല്‍ പരസ്യമായി രംഗത്ത്‌ വന്നിരുന്നു.
കേരളത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ ഇഷ്ട്ടപ്പെടുന്ന താരത്തെ സ്വന്തം പാളയത്തില്‍ എത്തിക്കുക വഴി ആര്‍എസ്‌എസ്‌ തന്ത്രപരമായ രാഷ്ട്രീയ ഇടപെടലാണ്‌ ഇപ്പോള്‍ നടത്തിയിരിക്കുന്നത്‌. എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയജാതിമത ഭേദമന്യേ ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ഇത്തരമൊരു നീക്കം നടത്തിയതില്‍ അമ്പരന്നിരിക്കുകയാണ്‌ രാഷ്ട്രീയ കേരളം.

അതേസ്മയം മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ താരം മമ്മൂട്ടിയെ ചങ്കിടിപ്പോടെ നോക്കുകയാണിപ്പോള്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.തെലുങ്കുദേശം പാര്‍ട്ടി നേതാക്കളും മമ്മുട്ടിയുടെ ‘ആന്ധ്ര ദൗത്യ’ത്തില്‍ കടുത്ത ആശങ്കാകുലരാണ്‌.
ആന്ധ്ര പ്രദേശ്‌ മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ‘യാത്ര’ സിനിമയില്‍ രാജശേഖര റെഡ്ഡിയെ അവതരിപ്പിക്കുന്നത്‌ മമ്മുട്ടിയാണ്‌.
ആന്ധ്രയെ ഉഴുതുമറിച്ച്‌ വൈ.എസ്‌.ആര്‍ നടത്തിയ യാത്രയെ അനുസ്മരിച്ചാണ്‌ സിനിമക്ക്‌ ‘യാത്ര’ എന്നു പേരിട്ടിരിക്കുന്നത്‌. ആന്ധ്രയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായാണ്‌ വൈ.എസ്‌.ആറിനെ വിലയിരുത്തപ്പെടുന്നത്‌.വൈ.എസ്‌.ആര്‍ ജീവിച്ചിരുന്നുവെങ്കില്‍ ആന്ധ്രയെ വിഭചിച്ച്‌ തെലങ്കാന സംസ്ഥാനം ഉണ്ടാകില്ലന്ന്‌ വരെ രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വൈ.എസ്‌.ആറിനെ ഒരു നോക്ക്‌ കാണാന്‍ ലക്ഷങ്ങള്‍ ആണ്‌ ഗ്രാമങ്ങളില്‍ നിന്നും ഒഴുകി എത്തിയിരുന്നത്‌.

വൈ.എസ്‌.ആറിന്റെ മരണശേഷം സജീവ രാഷ്ട്രീയത്തിലിറങ്ങിയ ബിസിനസ്സുകാരനായ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ പിന്നീട്‌ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പുകച്ച്‌ പുറത്തുചാടിച്ചു. അധികാര തര്‍ക്കം തന്നെയായിരുന്നു ഈ നടപടിക്ക്‌ പിന്നില്‍.എന്നാല്‍ ആന്ധ്രയിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച്‌ വൈ.എസ്‌.ആര്‍.കോണ്‍ഗ്രസ്സ്‌ രൂപീകരിച്ച ജഗന്‍ മോഹന്‍ റെഡ്ഡി ഉപതെരെഞ്ഞെടുപ്പില്‍ റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തിന്‌ വിജയിച്ചു.ഇപ്പോള്‍ ആന്ധ്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്‌. ലോക്‌ സഭ തെരെഞ്ഞെടുപ്പിലും നിയമസഭാ തെരെഞ്ഞെടുപ്പിലും വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്സ്‌ വന്‍ നേട്ടമുണ്ടാക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഈ സാഹചര്യത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്‌ തടയുക, ലോക്സഭ തെരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക എന്നതായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ലക്ഷ്യം.ഇതിനെ മറികടക്കാന്‍ ജഗന്‍ മോഹന്‍ അണിയറയില്‍ നീക്കിയ തന്ത്രമാണ്‌ വൈ.എസ്‌.ആറിനെ കേന്ദ്രകഥാപാത്രമാക്കിയ സിനിമ. മമ്മുട്ടിയെ തന്നെ പിതാവിന്റെ വേഷം അവതരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതും അദ്ദേഹമാണെന്നാണ്‌ പ്രമുഖ തെലുങ്ക്‌ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ മഹി വി രാഘവ്‌ ആണ്‌ സംവിധാനം ചെയ്യുന്നത്‌. 1999 മുതല്‍ 2004 കാലഘട്ടം വരെയുള്ള വൈ.എസ്‌.ആറിന്റെ ജീവത കഥയാണ്‌ ‘യാത്ര’ പറയുന്നത്‌.2004ല്‍ കോണ്‍ഗ്രസ്സിനെ വന്‍ ഭൂരിപക്ഷത്തിന്‌ അധികാരത്തിലെത്തിച്ച പദയാത്ര ആന്ധ്ര രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്‌.

വൈ.എസ്‌.ആര്‍ ആയി വെള്ളിത്തിരയിലെത്തുന്ന മമ്മുട്ടി 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഒരു തെലുങ്ക്‌ സിനിമയില്‍ അഭിനയിക്കുന്നത്‌.
ഭരണഘടനാ ശില്‍പി അംബ്‌ ദേക്കറുടെ റോളില്‍ തകര്‍ത്തഭിനയിച്ച്‌ ഇന്ത്യന്‍ സിനിമാ മേഖലയെ ഞെട്ടിച്ച മെഗാസ്റ്റാര്‍ വീണ്ടും ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെ അവതരിപ്പിച്ച്‌ ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചുലക്കുകയാണ്‌.
പൊതു തെരെഞ്ഞെടുപ്പിന്‌ മുന്‍പ്‌ സിനിമ റിലീസ്‌ ചെയ്യുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിലാണ്‌ ചിത്രീകരണം പുരോഗമിക്കുന്നത്‌.

സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തെലുങ്ക്‌ മണ്ണില്‍ സൂപ്പര്‍ സ്റ്റാര്‍ എന്‍.ടി.രാമറാവു രൂപീകരിച്ച പാര്‍ട്ടിയാണ്‌ തെലുങ്കുദേശം.കന്നി തെരെഞ്ഞെടുപ്പില്‍ ആന്ധ്ര തൂത്തുവാരിയാണ്‌ എന്‍.ടി.ആര്‍ മുഖ്യമന്ത്രിയായത്‌. അദ്ദേഹത്തിന്റെ പിന്‍ഗാമിയും ബന്ധുവുമായ ചന്ദ്രബാബു നായിഡുവിനെ ഇപ്പോള്‍ ആശങ്കപെടുത്തുന്നതും സൂപ്പര്‍ താരം തന്നെയാണ്‌.അത്‌ തെലുങ്ക്‌ സിനിമയിലെ അല്ല മറിച്ച്‌ മലയാളത്തിന്റെ സ്വന്തം മമ്മുക്കയാണെന്നതാണ്‌ വ്യത്യാസം.