അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പൊലീസ്

കൊച്ചി: മഹാരാജാസ് കോളെജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പൊലീസ്. ആയുധങ്ങളെത്തിച്ചത് സനീഷെന്ന് പൊലീസ് റിപ്പോര്‍ട്ട്. കത്തി കരുതിയിരുന്നത് ആറാം പ്രതി സനീഷാണ്. കത്തി കാണിച്ച് സനീഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കത്തി, ഇടിക്കട്ട, ഉരുട്ടി മരവടി എന്നീ ആയുധങ്ങളും സനീഷ് എത്തിച്ചു.

പള്ളുരുത്തി സ്വദേശിയാണ് സനീഷ്.  മുഹമ്മദ് കോളെജിലേക്ക് വിളിച്ചുവരുത്തിയ സംഘത്തിൽ ഇയാളും ഉണ്ടായിരുന്നതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും  ജെ.ഐ. മുഹമ്മദ്, ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി എസ്. ആദിൽ, കണ്ണൂർ തലശേരി സ്വദേശി ഷാനവാസ് എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ഈ മാസം 28 വരെ കസ്റ്റഡിയിൽ വിട്ടു. മുഹമ്മദിന്റെ അറസ്റ്റാണ് കൂടുതൽ പ്രതികളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

അതേസമയം അഭിമന്യു കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്തായി. എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പേരുകളുള്ളത്. കൊലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

എസ്.എഫ്.ഐ ക്കാരെ നേരിടാനെത്തിയ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് പ്രത്യേക സംഘം കോളെജിന് സമീപം തമ്പടിച്ചിരുന്നു. രാത്രി 11 മണി മുതല്‍ ഇതിനായി ഒരു ഓട്ടോറിക്ഷ എം.ജി റോഡില്‍ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജമ്പാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവിലുള്ള പ്രതികള്‍. ഇവരെ സംഭവ ശേഷം മഹാരാജാസ് കോളെജ് പരിസരത്ത് നിന്നും രക്ഷപ്പെടുത്തി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിമന്യുവിനെ കുത്തിയ എസ്ഡിപിഐ പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇത് വരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കുത്താന്‍ ഉപയോഗിച്ച കത്തി ഉള്‍പ്പടെയുള്ളവ കണ്ടെടുക്കാന്‍ സാധിക്കുകയുള്ളു.