ഫ്ലാറ്റുകൾ പൊളിച്ചുനീക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് മരട് നഗരസഭ. ഐ.ഐ.ടി സംഘവുമായി പ്രാഥമിക ചർച്ച നടത്തിയെന്നും ഉടൻതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും നഗരസഭാ അധികൃതർ പറഞ്ഞു. മാലിന്യ സംസ്കരണം, സമീപത്തെ വീടുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ, പരിസ്ഥിതി ആഘാതം തുടങ്ങിയവയെല്ലാം പഠനവിഷയമാക്കിയ സംഘം വിശദമായ റിപ്പോർട്ടാകും നൽകുക.
റിപ്പോർട്ട് വിലയിരുത്തിയശേഷം തുടർ നടപടികൾ എന്തൊക്കെ സ്വീകരിക്കണമെന്നതിൽ നഗരസഭ അന്തിമതീരുമാനത്തിലെത്തും. തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം കണ്ടെത്തിയതിനെത്തുടർന്നു ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രിം കോടതി ഉത്തരവിൽ ഉടമകൾക്ക് ഈ മാസം 14 വരെ സാവകാശം ലഭിച്ചിട്ടുണ്ട്. ഹർജി വീണ്ടും പരിഗണിക്കുമ്പോൾ സുപ്രിം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ഫ്ലാറ്റ് വാസികൾക്കും ഉടമകൾക്കും ആശങ്കയുണ്ട്. മുമ്പ് നൽകിയ ഹർജികൾ സുപ്രിം കോടതി തള്ളിയിരുന്നു. തുടർന്ന് ഫ്ലാറ്റുടമകളിൽ ചിലർ വീണ്ടും ഹർജി നൽകുകയായിരുന്നു. ഫ്ലാറ്റ് പൊളിക്കണമെന്ന വിധി സുപ്രിം കോടതി ആവർത്തിച്ചാൽ എന്ത് ചെയ്യുമെന്നാണ് ഇവരുടെ ആശങ്ക. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകളാണു സുപ്രിം കോടതി പൊളിച്ചുനീക്കണമെന്ന് ഉത്തരവിട്ടത്. മുന്നൂറോളം കുടുംബങ്ങളാണു ഈ ഫ്ലാറ്റുകളിൽ കഴിയുന്നത്.