ജെസ്ലിന്‍ ജോര്‍ജ് ഡാളസിലെ പ്രവാസി മലയാളികള്‍ക്ക് പ്രിയപ്പെട്ട കലാകാരി, ഇനി ഓര്‍മകളില്‍ മാത്രം

എബി മക്കപ്പുഴ

ഡാളസ്: കലാ സാംസ്കാരിക രംഗത്തു വളരെ അനുഗ്രഹീതമായ പങ്കു വഹിക്കുകയും, പ്രവാസി മലയാളി മനസുകളില്‍ ഒരു മാലാഖയെ പോലെ എന്നെന്നും ശോഭിച്ചിരുന്ന ജെസ്ലിന്‍ ജോര്‍ജ് (27) ഇനി ഓര്‍മകളില്‍ മാത്രം. ജൂലൈ 3 ബുധനാഴ്ച സുഹുത്തുക്കളോടൊപ്പം ഓക്‌ളോഹോമയിലേക്കു വിനോദ യാത്ര നടത്തവേ, ലോകത്തില്‍ ആര്‍ക്കും ഒഴിച്ച് മാറ്റാനാവാത്ത മരണം എന്ന യാഥാര്‍ഥ്യം ജെസ്‌ലിനെയും പിടി കൂടിയത്.ജെസ് ലിന്‍ എന്ന യുവതിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത കേട്ട് തരിച്ചു നില്‍ക്കുകയാണ് നാട്ടുകാരും വീട്ടുകാരും. കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിക്കുന്നതിനാണ് നാലുപേരുള്ള സംഘം ഡാലസില്‍ നിന്നും ടര്‍ണര്‍ ഫോള്‍സിലെത്തിയത്. ഒക്‌ലഹോമ ടര്‍ണര്‍ ഫോള്‍സ് സന്ദര്‍ശിക്കുന്നതിനിടെ കൂട്ടുകാരുമൊത്ത് നീന്താന്‍ ഇറങ്ങുകയും നല്ല അടിയൊഴുക്കുള്ള ഭാഗത്തു നാലുപേരും മുങ്ങി താഴുകയും, സംഭവം കണ്ട സമീപത്തുണ്ടായിരുന്നവരാണ് മറ്റു മൂന്നു പേരെയും കരയ്ക്ക് കയറ്റിയത്. പ്രധാന പൂള്‍ അടച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ ജെസ്ലിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.ജെസ്!ലിനെ രക്ഷിക്കാനായില്ലെന്ന് ഡേവീസ് പൊലീസ് ചീഫ് ഡാന്‍ കൂപ്പര്‍ പറഞ്ഞു.പത്തനംതിട്ടയില്‍ നിന്നും മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ജെസ്ലിന്റെ കുടുംബം ഡാളസ് ഗാര്‍ലണ്ടിലാണ്.നേഴ്‌സ് ആയി ജോലി ചെയ്തു വരികെ 8 മാസങ്ങള്‍ക്കു മുമ്പാണ് ജോസ്ലിന്‍ വിവാഹിതയായത്.

തിരക്കേറിയ ജോലിത്തിരക്കിനിടയിലും സംഗീത കലാ പരിപാടികളില്‍ മികച്ച പങ്കു വഹിച്ചിരുന്നു. നല്ലൊരു നര്‍ത്തകി, ഗായിക എന്ന നിലകളില്‍ ഡാളസിലെ പ്രവാസി സംഘടനകളായ കേരള അസോസിയേഷന്‍, ഡാളസ് സൗഹൃദ വേദി, വേള്‍ഡ് മലയാളി തുടങ്ങിയ അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കുകയും കലാ സാംസ്കാരിക രംഗത്തു ശ്രേദ്ധേയമായി മാറി കൊണ്ടിരുന്ന ജെസ്ലിനെ ഡാളസ്സിലെ മലയാളി മക്കള്‍ ഇനിയും ഓര്‍മകളില്‍ എന്നും സൂക്ഷിക്കും.മൈലപ്ര ചീങ്കല്‍ത്തടം ചേറാടി ഇളംപുരയിടത്തില്‍ ജോസ് ലീലാമ്മ ദമ്പതികളുടെ മകളാണ് പരേതയായ ജസ്‌ലിന്‍ .ചീങ്കല്‍തടം സെന്റ് ജോസഫസ് പള്ളി ഇടവകാംഗമാണ്.ഭര്‍ത്താവ് ജോര്‍ജ് ഫിലിപ്പ്(ന്യൂസിലാന്റ്) അമേരിക്കയിലേക്ക് വരുവാനുള്ള ക്രമീകരണങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് പെട്ടെന്നുണ്ടായ ജെസ്ലിന്റെ വേര്‍പാട്.

മൃതദേഹം ഒക്‌ലോഹോമയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയിട്ടില്ല.വെള്ളിയാഴ്ച മാത്രമേ പൊതു ദര്‍ശനം, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളുടെ തീയതികള്‍ തീരുമാനിക്കയുള്ളൂവെന്നു ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്