41 മാസം; കേരളത്തില്‍ ആത്മഹത്യ ചെയ്തത് 50 പൊലീസുകാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യകൾ വർധിക്കുന്നു. പിണറായി സർക്കാർ വന്നശേഷം 41 മാസത്തിനിടെ 50 പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. പൊലീസുകാരുടെ ആത്മഹത്യയിൽ തിരുവനന്തപുരം റൂറൽ ജില്ലയാണ് മുന്നിൽ. ഡി.വൈ.എസ്.പി ഉൾപ്പടെ എട്ട് പൊലീസുകാരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ആലപ്പുഴയിൽ അഞ്ചും തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ നാല് വീതവും പൊലീസുകാർ ആത്മഹത്യ ചെയ്തു. എ.എസ്.ഐ റാങ്കിലുള്ള 16 പേരാണ് ജീവനൊടുക്കിയത്. സിവിൽ ഓഫിസർ തസ്തികയിൽ നാല് വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേരും. സ്‌റ്റേറ്റ് ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.

23 പൊലീസുകാരാണ് സംസ്ഥാനത്ത് മാനസിക സംഘർഷം മൂലം മാത്രം ജീവനൊടുക്കിയത്. 12 പേർ കുടുംബപ്രശ്‌നം മൂലവും രണ്ടുപേർ സാമ്പത്തിക ബാധ്യത മൂലവുമാണ് ആത്മഹത്യ ചെയ്തതെന്നും കണക്കുകൾ പറയുന്നു. 2016 മുതൽ 2019 നവംബർ വരെയുള്ള റിപ്പോർട്ടാണ് സ്‌റ്റേറ്റ് ഇന്റലിജൻസ് യൂണിറ്റ് പൊലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമർപ്പിച്ചത്. കുടുംബത്തിൽ നിന്നോ ഡിപ്പാർട്ട്‌മെന്റിൽ നിന്നോ പലർക്കും വേണ്ട പിന്തുണ കിട്ടുന്നുണ്ടാകില്ല. പ്രശ്‌നങ്ങൾ തുറന്നു പറയാനോ കേൾക്കാനോ ആളുകളുണ്ടാകില്ല. പ്രശ്‌നങ്ങൾ തുറന്ന് പറയാൻ മറ്റുള്ളവരുമായി അവർ നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിട്ടുണ്ടാകില്ല. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായോ മികച്ച ആരോഗ്യം കാത്തുസൂക്ഷിക്കാനോ ഉള്ള വ്യായാമങ്ങളോ യോഗയോ മെഡിറ്റേഷനോ ചെയ്യാനുള്ള സമയം കിട്ടുന്നുണ്ടാകില്ല. കൃത്യമായി ഉറങ്ങാൻ പോലും ഒരു പൊലീസുകാരന് സമയം കിട്ടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഉയർന്ന ഉദ്യോസ്ഥനിൽ മാനസിക സമ്മർദ്ദം നേരിട്ടേക്കാമെന്നും അദ്ദേഹം പറയുന്നു.